ഫാ. സ്റ്റാൻ സ്വാമിയുടെ ചികിത്സ 18 വരെ തുടരണം: ബോംബെ ഹൈക്കോടതി

എൽഗാർ പരിഷത്തുമായുള്ള ബന്ധമാരോപിച്ച് അറസ്റ്റിലായ ജസ്യൂട്ട് വൈദികൻ ഫാ. സ്റ്റാൻ സ്വാമിക്ക് ഈ മാസം 18 വരെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നൽകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവ്. കോവിഡ് ബാധിതനായ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം.

കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 28-നാണ് തലോജ ജയിലിൽ നിന്നു ഹോളി ഫാമിലി ആശുപത്രിയിലേയ്ക്ക് അദ്ദേഹത്തെ മാറ്റിയത്. ആരോഗ്യപ്രശ്നങ്ങൾ കാണിച്ച് ഇടക്കാലജാമ്യം തേടി അദ്ദേഹം സമർപ്പിച്ച ഹർജി പരിഗണിച്ചായിരുന്നു ഈ തീരുമാനം. 2020 ഒക്ടോബർ 20-ന് അറസ്റ്റിലായ ഫാ. സ്റ്റാൻ സ്വാമി തലോജ ജയിലിലായിരുന്നു.

കോവിഡ് രോഗം ബാധിച്ചതിനാല്‍ ആശുപത്രിയില്‍ തുടരാന്‍ അനുവദിക്കണമെന്ന് ജസ്റ്റീസ് എസ്.എസ്. ഷിന്‍ഡെയും ജസ്റ്റീസ് എന്‍.ജെ. ജമാദറും അടങ്ങുന്ന ബെഞ്ച് മുമ്പാകെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു. കേസ് 17-ന് വീണ്ടും പരിഗണിക്കുമെന്ന് പറഞ്ഞ കോടതി, ആശുപത്രിരേഖകളും ചികിത്സാവിവരങ്ങളും മുദ്ര വച്ച കവറില്‍ സമര്‍പ്പിക്കാന്‍ ആശുപത്രി അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കഴിഞ്ഞ മാസം ജയിലില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനത്തിലൂടെ ഫാ. സ്റ്റാന്‍ സ്വാമിയെ കോടതി മുമ്പാകെ ഹാജരാക്കിയിരുന്നു. ജയില്‍വാസത്തെ തുടര്‍ന്ന് ശാരീരികവും മാനസികവുമായി ബുന്ധിമുട്ടുകള്‍ അനുഭവിക്കുകയാണെന്ന് അദ്ദേഹം കോടതിയെ അറിയിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.