എല്ലാ ദൗത്യങ്ങളും പൂർത്തിയാക്കി ഫാ. പോൾ പുലിക്കോട്ടിൽ യാത്രയായി

തൃശൂർ അതിരൂപതയിലെ വൈദികനായ ഫാ. പോൾ പുലിക്കോട്ടിൽ 2021 ജൂൺ 1 ഉച്ച തിരിഞ്ഞ് 3.05-ന് അന്തരിച്ചു. മൃതസംസ്‌കാരം 2021 ജൂൺ 3 വ്യാഴം ഉച്ച തിരിഞ്ഞ് 2.30-ന് മറ്റം ഫൊറോന പള്ളിയിൽ വച്ച് മാർ ആൻഡ്രൂസ് താഴത്തിന്റെ കാർമ്മികത്വത്തിൽ നടത്തുന്നു. കോവിഡ് ബാധിച്ച് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് ആകസ്മികമായ അന്ത്യം. രാമനാഥപുരം രൂപതയിലെ തിരുപ്പൂരിൽ അജപാലനശുശ്രൂഷ ചെയ്തുവരികയായിരുന്നു.

നേരത്തെ, രോഗകിടക്കയില്‍ നിന്നും പുറത്തുവന്ന അച്ചന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു:

“രാവിലെ നോക്കുമ്പോൾ 96 ശതമാനമായിരുന്നു ഓക്സിജന്റെ അളവ്; ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അത് 92 ആയി. എന്നാൽ ഇപ്പോൾ അത് 90 ആവുകയാണ്. അത് പറയുമ്പോൾ അച്ചന്റെ ശബ്ദത്തിൽ വിഷമം കലർന്ന ഒരു ചിരിയും ഉണ്ടായിരുന്നു. ശേഷം അച്ചൻ തുടർന്നു. ഇപ്പോൾ പ്രശ്‌നമില്ല, പക്ഷെ ഇനി കുറയാതെ നോക്കണം. അച്ചൻ നമ്മളെ ആശ്വസിപ്പിക്കാൻ അപ്പോഴും ശ്രമിക്കുകയായിരുന്നു. “ആകുലപ്പെടേണ്ട കാര്യമൊന്നും ഇല്ലതില്.”

“എനിക്ക് ചെയ്യാനുള്ള ദൗത്യങ്ങൾ ഈ ലോകത്തിൽ ചെയ്ത് തീർത്തിട്ടുണ്ടെങ്കിൽ ഈശോ എന്നെ വിളിച്ചോളും. അതുകൊണ്ട് എനിക്ക് പേടിയോ, ഇനിയും ഒരുങ്ങാനുണ്ടല്ലോ എന്ന വിഷമമൊന്നും എനിക്കില്ല. എല്ലാം ഒരുങ്ങിക്കഴിഞ്ഞു. കുറച്ചു നിശ്ശബ്ദതയ്ക്ക് ശേഷം അച്ചൻ തുടർന്നു. ആരോടും എനിക്ക് പരിഭവങ്ങളോ വിഷമങ്ങളോ ഒന്നും ഇല്ല. എല്ലാം നിങ്ങളുടെ നന്മയ്ക്ക് വേണ്ടിയിട്ടാണ് പറഞ്ഞിട്ടുള്ളതും ചെയ്തിട്ടുള്ളതും. നിങ്ങൾ പ്രാർത്ഥിക്കണം കേട്ടോ”

തൃശൂർ അതിരൂപത കണ്ടാണശ്ശേരി പുലിക്കോട്ടിൽ പരേതനായ ലോന – വത്സ ദമ്പതികളുടെ മകനായി 1971 ജൂലൈ 8-ന് ജനിച്ചു. ദൈവവിളി സ്വീകരിച്ച് 1989 ജൂണിൽ തൃശ്ശൂർ മൈനർ സെമിനാരി ചേർന്ന് വൈദികപരിശീലനം ആരംഭിച്ചു. കോട്ടയം സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിൽ തത്വശാസ്ത്ര ദൈവശാസ്ത്ര പരിശീലനത്തിനുശേഷം 1998 ഡിസംബർ 26-ന് മാർ ജേക്കബ്‌ തൂങ്കുഴി പിതാവിൽ നിന്ന് മറ്റം പള്ളിയിൽ വച്ച് തിരുപ്പട്ടം സ്വീകരിച്ചു.

എല്ലാ അവസരത്തിലും നല്ലതു പ്രതീക്ഷിക്കുക എന്ന ജീവിത തത്വവുമായി കുരിയച്ചിറ, കോട്ടപ്പടി, പുതുക്കാട് എന്നിവിടങ്ങളിൽ സഹവികാരിയായും വടക്കൻ പുതുക്കാട് ആക്ടിങ്ങ് വികാരിയായും കൊഴുക്കുള്ളി, ആമ്പക്കാട്, വടൂക്കര, വരാക്കര, പുതുശ്ശേരി എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2017 ഫെബ്രുവരി മുതൽ രാമനാഥപുരം രൂപതയിലെ തിരുപ്പൂരിൽ അജപാലനശുശ്രൂഷ ചെയ്തുവരികയായിരുന്നു.

ബാംഗ്ളൂർ ധർമ്മാരാം കോളേജിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്. തൃശൂർ അതിരൂപത മെത്രാപ്പോലീത്തൻ കോടതിയിൽ നോട്ടറിയായും ജഡ്ജ് ആയും അതിരൂപത വിവാഹ-അനുരഞ്ജന കോടതിയിലെ വൈസ് ചാൻസലറായും വി. എവുപ്രാസ്യമ്മയുടെ നാമകരണ നടപടികളുടെ ട്രൈബൂണൽ നോട്ടറിയായും അതിരൂപത നിയമാവലി കമ്മിറ്റി അംഗമായും അതിരൂപത വൈദിക ക്ഷേമനിധിയുടെ നിയമാവലി കമ്മിറ്റി അംഗമായും അച്ചൻ സേവനം ചെയ്തിട്ടുണ്ട്. കൊഴുക്കുള്ളി, ആമ്പക്കാട്, വടൂക്കര എന്നിവിടങ്ങളിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയ അദ്ദേഹം ഇടവകയിൽ സേവനം ചെയ്തിരുന്നപ്പോൾ യുവജനങ്ങളെ സംഘടിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്നു.

ആന്റോ, ഫ്രാൻസീസ് എന്നിവർ അച്ചന്റെ സഹോദരങ്ങളാണ്.

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.