ഉരുള്‍പൊട്ടലും പ്രളയവും മൂലം ദുരിതത്തിലായ മലബാര്‍ മേഖലയ്ക്ക് പിന്തുണയും സഹായവുമായി ചങ്ങനാശേരി അതിരൂപത. മലബാര്‍ മേഖലയിലെ നാനാജാതി മതസ്ഥര്‍ക്കായുള്ള ഭവനനിര്‍മ്മാണ, പുനരധിവാസ പദ്ധതികളില്‍ സാധ്യമായ വിധത്തില്‍ സഹകരിക്കുവാന്‍ അതിരൂപത കേന്ദ്രത്തില്‍ കൂടിയ യോഗം തീരുമാനിച്ചു.
ചങ്ങനാശേരി അതിരൂപതയില്‍ നിന്നുള്ള അടിയന്തരസഹായം എന്ന നിലയില്‍ യുവജന പ്രസ്ഥാനമായ യുവദീപ്തി എസ്.എം.വൈ.എമ്മിന്റെയും സാമൂഹികക്ഷേമ വിഭാഗമായ ചാസിന്റെയും ചാരിറ്റി വേള്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലബാര്‍ മേഖലയിലേയ്ക്ക് അത്യാവശ്യ നിത്യോപയോഗ സാധനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. അതിരൂപതയിലെ വിവിധ ഫൊറോനാ വികാരിമാരുടെ മേല്‍നോട്ടത്തില്‍ കുടുംബക്കൂട്ടായ്മാ ഭാരവാഹികളുടെയും സംഘടനാ പ്രതിനിധികളുടെയും ആഭിമുഖ്യത്തില്‍ മലബാര്‍ മേഖലയെ സഹായിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
2018-ലെ മഹാപ്രളയകാലത്ത് കുട്ടനാടിന് സഹായഹസ്തമായ മലബാറിലെ ജനതയുടെ നല്ല മനസിനെ മറക്കരുതെന്നും അവര്‍ പ്രതിസന്ധിയിലായിരിക്കുന്ന ഈ സാഹചര്യത്തില്‍ സാധ്യമായ എല്ലാ സഹായസഹകരണവും പ്രാര്‍ഥനയും നല്കി അവര്ക്കൊപ്പമായിരിക്കണമെന്നും ആർച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ആഹ്വാനം ചെയ്തു.
അതിരൂപതാ കേന്ദ്രത്തില്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കല്‍, ഫാ. ചെറിയാന് കാരിക്കൊമ്പില്‍, ഫാ. ജോസഫ് കളരിക്കല്‍, ഫാ. ജോര്‍ജ്ജ് മാന്തുരുത്തില്‍, ഫാ. ആന്റണി തലച്ചെല്ലൂര്‍, അഡ്വ. ജോജി ചിറയില്‍, ഫാ. റ്റെജി പുതുവീട്ടില്‍കളം എന്നിവര്‍ പങ്കെടുത്തു.