പാലാ രൂപതയിലെ ഇടവകകളുടെയും ഷാലോം പാസ്റ്ററൽ സെന്റർ കേന്ദ്രമാക്കിയുള്ള വിവിധ സംഘടനകളുടെയും ഉപകാരികളുടെയും സഹകരണത്തോടെ മലബാറിലെ ദുരിതബാധിത പ്രദേശങ്ങളിലേയ്ക്ക് ദുരിതാശ്വാസ സഹായം നൽകുന്നതിന് തുടക്കമായി. നിത്യോപയോഗ സാധനങ്ങളുമായി ഇന്നലെ മൂന്ന് വാഹനങ്ങൾ പാലാ ബിഷപ്സ് ഹൗസിൽ നിന്ന് പുറപ്പെട്ടു.
പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റി, മാതൃവേദി, യുവജന പ്രസ്ഥാനമായ എസ്എംവൈഎം, അരുവിത്തുറ ഇടവകസമൂഹം തുടങ്ങിയവർ സമാഹരിച്ച സാധനസാമഗ്രികളാണ് ഇന്നലെ കൊണ്ടുപോയത്. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ദുരിതാശ്വാസ സംഘത്തെ യാത്രയാക്കി. ഈ ദിവസങ്ങളിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കും ഗവണ്മെന്റിന്റെ സഹായസമാഹരണ കേന്ദ്രങ്ങളിലേയ്ക്കും പാലാ രൂപതയിലെ നിരവധി ഇടങ്ങളിൽ നിന്ന് സഹായങ്ങൾ എത്തിച്ചിരുന്നു. ഇനിയും സഹായസഹകരണങ്ങൾ തുടരാൻ പാലാ രൂപത പ്രതിജ്ഞാബദ്ധമാണെന്ന് ബിഷപ് അനുസ്മരിച്ചു.
പാലായിലെ വെള്ളപ്പൊക്കത്തിനു ശേഷം ഇത്ര പെട്ടെന്ന് സഹായവുമായി ഇറങ്ങിത്തിരിച്ച യുവാക്കൾക്കും മറ്റുള്ളവർക്കും ബിഷപ് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിച്ചു. വികാരി ജനറാൾ മോണ്‍. ജോസഫ് കുഴിഞ്ഞാലിൽ ആമുഖപ്രസംഗം നടത്തി. പാലാ രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തിൽ സാധനങ്ങളും മറ്റും കളക്ഷൻ സെന്ററിൽ എത്തിക്കൊണ്ടിരിക്കുകയാണ്.