തെക്കന്‍ കേരളത്തില്‍ വ്യാപക മഴ

വടക്കന്‍ ജില്ലകളില്‍ മഴ കുറഞ്ഞതിനു പിന്നാലെ തെക്കന്‍ കേരളത്തിൽ മഴ തുടങ്ങി. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളില്‍ വ്യാപകമായി മഴ പെയ്തു തുടങ്ങി. ആലപ്പുഴ ചങ്ങനാശ്ശേരി എ.സി. റോഡില്‍ വെള്ളമുയര്‍ന്നു. കൊല്ലത്തെ പള്ളിക്കലാര്‍ കരകവിഞ്ഞൊഴുകുകയാണ്.

കനത്ത മഴയ്ക്കുള്ള സാധ്യത പരിഗണിച്ച് തിരുവനന്തപുരത്തെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഒരിഞ്ച് ഉയര്‍ത്തിയിട്ടുണ്ട്. ആലപ്പുഴയിൽ 19 പാടശേഖരങ്ങളുടെ ബണ്ടുകള്‍ തകര്‍ന്നു. തുടര്‍ന്ന് ജനവാസ മേഖലകളിലും എ.സി. റോഡിലും വെള്ളം കയറിയിട്ടുണ്ട്. മങ്കൊമ്പ് മേഖലയിലേയ്ക്കുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. നിലവില്‍ ജനങ്ങള്‍ ട്രാക്ടറുകളും മറ്റുമാണ് ഗതാഗതത്തിന് ഉപയോഗിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവരുടെ എണ്ണം 20,000 കവിഞ്ഞു.