പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ

ഡിസംബർ എട്ടിന് തിരുപ്പിറവിക്ക് പതിനേഴു ദിവസം മുമ്പ് ആഗോളസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ ആഘോഷിക്കുന്നു. ദൈവം മറിയത്തെ ആദി മുതൽ ഉത്ഭവപാപത്തിൽ നിന്നു പരിരക്ഷിച്ചു എന്നാതാണ് അമലോത്ഭവസത്യം.

ആരംഭകാലം മുതൽ തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനനത്തിൽ സഭ വിശ്വസിച്ചിരുന്നു. പൗരസ്ത്യസഭകളിൽ എഴാം നൂറ്റാണ്ടു മുതൽ മറിയത്തിന്റെ ഗർഭധാരണം എന്ന പേരിൽ ഒരു തിരുനാൾ ആഘോഷിച്ചിരുന്നു. എട്ടാം നൂറ്റാണ്ടിൽ ഇത് പാശ്ചാത്യസഭയിലുമെത്തി. പതിനൊന്നാം നൂറ്റാണ്ടു മുതൽ മറിയത്തിന്റെ അമലോത്ഭവം എന്ന പേരിൽ ഈ തിരുനാൾ അറിയപ്പെടാൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടു മുതൽ ഈ തിരുനാൾ ആഗോളസഭയിൽ ആഘോഷിച്ചുതുടങ്ങി.

1854 ഡിസംബര്‍ മാസം എട്ടാം തീയതി ഒൻപതാം പിയൂസ് പാപ്പായാണ് മറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. അത് ഇപ്രകാരമാണ്: “അനന്യമായ ദൈവകൃപയാലും സർവ്വശക്തനായ ദൈവത്തിന്റെ ആനുകൂല്യത്തിലും മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യതകളെ മുൻനിറുത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതൽ ഉത്ഭവപാപത്തിന്റെ സകല മാലിന്യങ്ങളിലും നിന്നു പരിരക്ഷിക്കപ്പെട്ടു.”

ഈ അമലോത്ഭവ പ്രഖ്യാപനത്തിന്റെ ഒരു ചരിത്രസ്മാരകമായി റോമിലെ സ്പാനിഷ് ചത്വരത്തിൽ അമലോത്ഭവ മാതാവിന്റെ ഒരു വെങ്കലപ്രതിമ സ്ഥിതി ചെയ്യുന്നുണ്ട്. എകദേശം നൂറ് അടി ഉയരമുള്ള വെണ്ണക്കല്‍ സ്തംഭത്തിലാണ് 16 അടി ഉയരമുള്ള അമലോത്ഭവ മാതാവിന്റെ രൂപം നിത്യനഗരത്തെ അനുഗ്രഹിച്ചുകൊണ്ടു നിൽക്കുന്നത്. ഇറ്റാലിയന്‍ ശില്പി ജുസേപ്പെ ഓബീചിയാണ് ഈ തിരുസ്വരൂപത്തിന്റെ ശില്പി. സര്‍പ്പത്തിന്റെ തല തകർത്തുകൊണ്ട് ശിരസ്സിൽ 12 നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടമണിഞ്ഞു നിൽക്കുന്ന മറിയം, ഇംഗ്ലീഷ് കവിയായ വില്യം വേഡ്സ്വർത്ത് പറയുന്നതുപോലെ “പാപപങ്കിലമായ മാനവരാശിയുടെ ഏക അഭിമാനമാണ് മറിയം.” റോമാ നഗരക്കാരുടെ തിരുനാൾ എന്നറിയപ്പെടുന്ന ഈ തിരുനാളിൽ എല്ലാ മാർപാപ്പമാരും റോമിലെ പൗരപ്രമുഖകൾക്കൊപ്പം മുടങ്ങാതെ സംബന്ധിക്കാറുണ്ട്.

റോമിലെ അഗ്നിശമന സേനയുടെ തിരുനാളാണിത്. കാരണം, അമലോത്ഭവ സംത്ഭം സ്ഥാപിക്കുവാനും മാതാവിന്റെ പ്രതിമ ഉയരത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തത് അവരാണ്. അതിന്റെ ഓർമ്മയ്ക്കായി ഒരു ക്രെയിനിന്റെ സഹായത്തോടെ തിരഞ്ഞെടുക്കപ്പെട്ട അഗ്നിശമന സേനാനികളിൽ ആരെങ്കിലും അമലോത്ഭവ മാതാവിന്റെ വലതുകൈയിൽ വെള്ള പുഷ്പചക്രം അണിയിക്കുന്ന പാരമ്പര്യം ഇന്നും തുടരുന്നു.

മനുഷ്യവതാരം ചെയ്ത യേശുവിനോടും അവിടുത്തെ രക്ഷാകര കർമ്മങ്ങളോടുമുള്ള മറിയത്തിന്റെ സവിശേഷമായ ബന്ധമാണ് മരിയഭക്തിയുടെ അടിസ്ഥാന ഘടകം. ലുഡ് വിഗ് ഫോയർബാക് എന്ന നിരീശ്വര തത്വജ്ഞാനി Essence of Christianity എന്ന ഗ്രന്ഥത്തിൽ പറയുന്നു: “ദൈവമാതാവിലുള്ള വിശ്വാസം അധ:പതിക്കുമ്പോൾ ദൈവപുത്രനിലും ദൈവപിതാവിലുമുള്ള വിശ്വാസവും അധ:പതിക്കുന്നു.” അതിനാൽ ദൈവമാതൃഭക്തി നമുക്കു നഷ്ടപ്പെടാതെ സൂക്ഷിക്കാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.