പോര്‍ച്ചുഗലിലെ ഫാത്തിമാ മാതാവ്

1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെ പരിശുദ്ധ കന്യകാമാതാവ് മൂന്നു ഇടയ കുഞ്ഞുങ്ങൾക്ക് പ്രത്യക്ഷപ്പെട്ടതിന്റെ ഓർമ്മ ദിനമാണിന്ന്. പോർച്ചുഗലിലെ ഫാത്തിമയിൽ ലൂസിയ, ഫ്രാൻസിസ്‌കോ, ജസീന്ത എന്നീ കുട്ടികൾക്ക് ദർശനം നൽകിയ മാതാവ് ജപമാലചൊല്ലി പ്രാർത്ഥിക്കുവാൻ ഉപദേശം നൽകിയിരുന്നു. കുഞ്ഞുങ്ങളിലൂടെ ലോകത്തിനു മുഴുവനുമായിട്ടായിരുന്നു അമ്മ ആ ഉപദേശം നൽകിയത്. പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്ത ജപമാല മാരത്തോണിന്റെ പതിമൂന്നാം ദിനത്തിൽ പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ ദൈവമാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്ത് നിർമ്മിച്ച ദൈവാലയമായ ‘സാൻക്ച്വറി ഓഫ് ഔർ ലേഡി ഓഫ് ഫാത്തിമ’ യിലാണ് പ്രത്യേക ജപമാല പ്രാർത്ഥന നടക്കുന്നത്. വിശ്വാസികളുടെ ഏറ്റവും പ്രിയപ്പെട്ട തീർത്ഥാടന കേന്ദ്രമായ ഇവിടെ നിരവധി പേരാണ് പ്രാർത്ഥനയ്ക്കായി എത്തിച്ചേരുന്നത്. മരിയൻ ഭക്തരുടെ പറുദീസയായ ഈ ദൈവാലയത്തിന്റെ പ്രത്യേകതകളാണ് ഇന്ന് ലൈഫ് ഡേ പങ്കുവെയ്ക്കുന്നത്.

മരിയൻ ദർശനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്

1917 – ൽ ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ട പരിശുദ്ധ അമ്മയുടെ നിർദ്ദേശപ്രകാരമാണ് ഇവിടെ ഈ ദൈവാലയം നിർമ്മിക്കുന്നത്. 1919 ഏപ്രിൽ 28 -ന് ഫാത്തിമയിലെ വിശ്വാസികൾ ഒരു ചാപ്പൽ നിർമ്മിച്ചു. പിന്നീട് ഒരു വർഷത്തിന് ശേഷം 1920 മെയ് 13 നു വിശ്വാസികളുടെ ആവശ്യപ്രകാരം പരിശുദ്ധ അമ്മയുടെ രൂപം സ്ഥാപിക്കുകയും ചെയ്തു. അങ്ങനെ അതേ വർഷം തന്നെ ഒക്ടോബർ 13 -നു ആദ്യമായി ചാപ്പലിൽ വിശുദ്ധ ബലിഅർപ്പണം നടന്നു. എന്നാൽ പിന്നീട് 1922 മാർച്ച് ആറാം തീയതി അജ്ഞാതരാൽ നശിപ്പിക്കപ്പെട്ട ഈ ചാപ്പൽ 1923 -ൽ പുനർനിർമ്മിക്കപ്പെട്ടു. 1930-ൽ കത്തോലിക്കാ സഭ ഫാത്തിമ ദർശനം ഔദ്യോഗികമായി അംഗീകരിച്ചു. 1954 -ൽ പൂർത്തിയാക്കപ്പെട്ട ദൈവാലയത്തിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്. സ്പാനിഷ് ഫ്ലൂ ബാധിച്ചു മരണമടഞ്ഞ ഫ്രാൻസിസ്‌കോയുടെയും ജസീന്തയുടെയും മൃതദേഹം ദൈവാലയത്തിനരികെയുള്ള സെമിത്തേരിയിൽ പിന്നീട് അടക്കം ചെയ്യുകയുമുണ്ടായി. അതിനു ശേഷം 2005 -ൽ മരണമടഞ്ഞ ലൂസിയ എന്ന സിസ്റ്റർ ലൂസിയയും തന്റെ സഹോദരങ്ങൾക്കരികിൽ തന്നെയാണ് അന്ത്യവിശ്രമം കൊള്ളുന്നത്.

ദൈവാലയത്തിൽ പരിശുദ്ധ കന്യകാമാതാവ് പ്രത്യക്ഷപ്പെട്ട അതേ സ്ഥലത്ത് തന്നെ ഒരു ചാപ്പൽ നിർമ്മിച്ചിട്ടുണ്ട്. ‘ചാപ്പൽ ഓഫ് ദി അപ്പാരിഷൻസ്’ എന്നറിയപ്പെടുന്ന ഇവിടം വിശ്വാസികളുടെ ഏറ്റവും പ്രിയപ്പെട്ട വിശുദ്ധ സ്ഥലമാണ്. 1919 -ൽ നിർമ്മിക്കപ്പെട്ട ഈ ചാപ്പൽ നിന്നിരുന്ന സ്ഥലത്തു ഒരു ഓക്ക് മരം ഉണ്ടായിരുന്നു. അതിന്റെ ചുവട്ടിലിരുന്നാണ് മാതാവ് കുട്ടികളോട് സംസാരിച്ചിരുന്നത്. എന്നാൽ തീർത്ഥാടകർ ഒരു തിരുശേഷിപ്പ് എന്നപോലെ മരത്തിന്റെ ചില്ലകൾ മുറിച്ചെടുത്തതിനാൽ ഈ ഓക്ക് മരം വളരെ പെട്ടന്ന് തന്നെ അപ്രത്യക്ഷമായി. വെളുത്ത മാർബിൾ പലകയ്ക്കു മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെ രൂപത്തിന് മുൻപിൽ വന്നു മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്ന വിശ്വാസികൾ ഇവിടുത്തെ സാധാരണ കാഴ്ചയാണ്. 1982 – ൽ തീർത്ഥാടകരെ വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കുന്നതിനായി ഒരു മേൽക്കൂര നിർമ്മിച്ചു. പരിശുദ്ധ അമ്മയുടെ മനോഹരമായ രൂപം നമുക്കവിടെ ദർശിക്കുവാൻ കഴിയും. ക്രൈസ്തവ സഭയിലെ മരിയൻ ദർശനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതൽ ആളുകൾക്ക് ദർശിക്കുവാൻ സാധിച്ചതുമായ പരിശുദ്ധ അമ്മയുടെ ദർശനമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. 1917 ഒക്ടോബർ 13 -നുണ്ടായ ദർശനത്തിനു ഏകദേശം 70000 -ത്തോളം ആളുകളാണ് സാക്ഷ്യം വഹിച്ചത്. വി. യൗസേപ്പിതാവിന്റെ കരങ്ങളിരുന്നു ഉണ്ണി യേശു ലോകത്തെ അനുഗ്രഹിക്കുന്നതായും വ്യാകുലമാതാവിനെയും കർമ്മല മാതാവിനെയും ലൂസിയ ദർശനത്തിൽ കണ്ടു.

ഫാത്തിമ മാതാവും ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പായും

1981 മെയ് 13 -ന് ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനത്തിൽ ആണ് ജോൺ പോൾ രണ്ടാമൻ പാപ്പായ്ക്ക് അക്രമിയാൽ വെടിയേറ്റത്. എങ്കിലും അത്ഭുതകരമായി പരിശുദ്ധ അമ്മ തന്നെ രക്ഷപെടുത്തിയെന്നു ഉറച്ച് വിശ്വസിച്ച ജോൺ പോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തിന്റെ ശരീരത്തിൽ തുളച്ചുകയറിയ വെടിയുണ്ട അതിനടുത്ത വർഷം തിരുനാൾ ദിനത്തിൽ ഫാത്തിമ സന്ദർശിക്കുകയും പരിശുദ്ധ അമ്മയുടെ കിരീടത്തോട് ചേർത്തു വെയ്ക്കുകയും ചെയ്തു. ഇതും നമുക്ക് മാതാവിന്റെ കിരീടത്തിൽ കാണുവാൻ സാധിക്കും. പാപ്പായ്ക്ക് പരിശുദ്ധ അമ്മയോടുള്ള പ്രത്യേക വണക്കവും ഭക്തിയുമാണ് ഇതിൽ സൂചിപ്പിക്കുന്നത്.

രൂപത്തിൽ യഥാർത്ഥ മാതാവിന്റെ മുഖം തന്നെ കൊത്തിയെടുത്ത പുരോഹിതനായ ശില്പി

അവർ ലേഡി ഓഫ് ഫാത്തിമയുടെ ഒരു വലിയ രൂപം ദൈവാലയത്തിന്റെ പ്രധാന കവാടത്തിനു മുൻപിൽ സ്ഥിതിചെയ്യുന്നു. അമേരിക്കൻ പുരോഹിതൻ ഫാ. തോമസ് മക്ലിൻ നിർമ്മിച്ച രൂപമാണ് ഇത്. കുട്ടികൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ പരിശുദ്ധ അമ്മ എങ്ങനെയായിരിക്കുമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായി. പിന്നീട് സി. ലൂസിയയുമായി ദീർഘനേരം സംസാരിച്ചതിന് ശേഷം അവർ വിശദമാക്കിയ രീതിയിലുള്ള മാതാവിന്റെ രൂപമാണ് ഫാ. തോമസ് നിർമ്മിച്ചത്. അദ്ദേഹത്തിന്റെ ഭാവനയിലുണ്ടായിരുന്നതിനേക്കാൾ ദർശനം ലഭിച്ച സി. ലൂസിയയുടെ വിവരണത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഈ രൂപം നിർമ്മിക്കപ്പെട്ടത്. അതിനാൽ തന്നെ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്കും മരിയൻ ഭക്തർക്കും പരിശുദ്ധ അമ്മ യാഥാർത്ഥത്തിൽ എങ്ങനെ ആണെന്നുള്ളതിനു ഈ രൂപതത്തിലൂടെ വ്യക്തത ലഭിക്കുന്നു. അമേരിക്കൻ ഐക്യനാടുകളുകളിലെ കത്തോലിക്കാ ജനത 1958 ൽ ഫാത്തിമ മാതാവിന്റെ തീർത്ഥാടന കേന്ദ്രത്തിലേക്ക് ഈ രൂപം സമ്മാനമായി നൽകുകയാണ് ചെയ്തത്. ഫാത്തിമയിലെ മരിയൻ പ്രത്യക്ഷീകരണത്തിലെ പല സംഭവങ്ങളും ബസിലിക്കയിൽ ചില്ലു ജാലകങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു. ദൈവാലയത്തിനുള്ളിലെ 15 ബലിപീഠങ്ങൾ ജപമാലയുടെ 15 രഹസ്യങ്ങൾക്കായി പ്രത്യേകം സമർപ്പിച്ചിരിക്കുന്നവയാണ്. ദൈവാലയത്തിനു രണ്ടു കിലോമീറ്റർ അകലെ ദർശനം ലഭിച്ച കുഞ്ഞുങ്ങളുടെ ഭവനവും തീർത്ഥാടകർക്ക് ദർശിക്കുവാൻ സാധിക്കും.

ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനത്തിൽ ലോകത്തെ പിടിമുറുക്കിയിരിക്കുന്ന മഹാമാരിയായ കോവിഡിൽ നിന്ന് മുക്തിപ്രാപിക്കുവാനും ജയിലിൽ കഴിയുന്ന എല്ലാ തടവുകാർക്കുമായും നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം.

സുനീഷ നടവയൽ

മരിയൻ മാരത്തോൺ പ്രാർത്ഥന 13: നിയോഗം – ജയിലിലടക്കപ്പെട്ടവര്‍ക്കായി

1. തിരി കൊളുത്തുക

(പരിശുദ്ധ കന്യകാമറിയത്തിൻ്റെ തിരുസ്വരൂപത്തിൻ്റെ മുമ്പിലോ ഛായചിത്രത്തിൻ്റെ മുമ്പിലോ തിരി കത്തിച്ചു കൊണ്ടാരംഭിക്കുക)

2. തിരുവചന ഭാഗം വായന: ലൂക്കാ 18: 1- 8
(വിശുദ്ധ ലൂക്കാ സുവിശേഷം പതിനെട്ടാം അധ്യായം ഒന്നു മുതൽ എട്ടുവരെയുള്ള തിരുവചന ഭാഗം വായിക്കുക)

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു അവരോട്‌ ഒരു ഉപമ പറഞ്ഞു:

ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരുന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.

ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന്‌ അവനോട്‌, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്‌ഷിക്കുമായിരുന്നു.

കുറേ നാളത്തേക്ക്‌ അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്‌, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല.

എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാന വള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന്‌ എന്നെ അസഹ്യപ്പെടുത്തും.

കര്‍ത്താവ്‌ പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്ന്‌ ശ്രദ്‌ധിക്കുവിന്‍.

അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്നതന്റെ തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന്‌ അതിനു കാലവിളംബം വരുത്തുമോ?

അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

3. വിചിന്തനം പങ്കുവയ്ക്കുക.

(വചന വായനയ്ക്കു ശേഷം അല്പം നിശബ്ദ വിചിന്തനത്തിനുള്ള സമയം അനുവദിക്കുക. കാർമ്മികൻ താഴെ പറയുന്നതോ തത്തുല്യമായ മറ്റെതെങ്കിലും വ്യഖ്യാനം നൽകുക.)

പ്രിയ സഹോദരി സഹോദരന്മാരേ, പകർച്ചവ്യാധിയുടെ സമയം നമ്മുടെ ജീവിതത്തെ സാരമായി ബാധിച്ചു. പരീക്ഷണങ്ങളുടെ ഈ സമയം വിശ്വാസത്തിനു സാക്ഷ്യം വഹിക്കുവാനും പ്രത്യാശ പരിപോഷിപ്പിക്കുവാനും ആത്മീയവും ശാരീരികവുമായ കാരുണ്യ പ്രവർത്തങ്ങളിൽ ഏർപ്പെടാനുമുള്ള നല്ല അവസരമാണ്.

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്നാലും മരണസമയത്തും ശവസംസ്കാര ശുശ്രൂഷയിൽ പോലും അവരോടൊപ്പം സന്നിഹിതരായാൽ കഴിയാത്തതിൻ്റെ തീവ്ര ദുഃഖം നമ്മളിൽ ചിലരിൽ തങ്ങി നിൽക്കുന്നു. കുടുബപരവും സാമൂഹികവുമായ ബന്ധങ്ങൾ കഠിനമായ പരീക്ഷണങ്ങൾക്കു വിധേയമായി. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കുടുബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നു. ഈ അനുഭവങ്ങളിൽ, ആദിമ ക്രൈസ്തവ സമൂഹം എന്തു ചെയ്തു എന്ന്  അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. “സഭ അവനുവേണ്ടി ദൈവത്തോടു തീക്‌ഷണമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു” (അപ്പ. പ്രവ 12 : 5). നമ്മുടെ യാചനകൾ കേൾക്കാനായി ദൈവസന്നിധിയിലേക്കു നമ്മുടെ പ്രാർത്ഥനകൾ ഉയർത്താം.

4. പരിശുദ്ധ മാതാവിൻ്റെ സ്തുതിക്കായുള്ള ഒരു ഗാനം ആലപിക്കുക

5. ജപമാല പ്രാർത്ഥന ചൊല്ലുക

നമ്മൾ ഇപ്പോൾ കത്തിച്ച തിരി മഹാവ്യാധിയുടെ അവസാനത്തിനായി പ്രാർത്ഥിക്കാൻ നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നു എന്നു ഓർമ്മപ്പെടുത്തുന്നു. ഈ പ്രാർത്ഥനാലയത്തിൽ ജാഗ്രതയോടെ വ്യാപരിക്കാൻ എല്ലാവരെയും ക്ഷണിക്കുന്നു. ശരീരികമായി സന്നിഹിതമാകാൻ കഴിയില്ലങ്കിലും ആത്മീയമായി സ്വഭവനങ്ങളിലും ജോലി സ്ഥലങ്ങളിലും ഇടവക സമൂഹങ്ങളിലും ഇരുന്നു കൊണ്ട് ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തോടു ഈ പരീക്ഷണ കാലങ്ങൾ അതിജീവിക്കാനായി നമുക്കു മദ്ധ്യസ്ഥം തേടാം.

നമുക്കു പ്രാർത്ഥിക്കാം

ഓ പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾ നിൻ്റെ സംരക്ഷണം തേടി നിൻ്റെ പക്കൽ വരുന്നു. ഓ ഭാഗ്യവതിയും മഹത്വപൂർണ്ണയുമായ കന്യകയേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളുടെ അപേക്ഷകളെ നീ തള്ളിക്കളയരുതേ, എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളെ വിടുവിപ്പിക്കണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവ്വേശ്വരാ എന്നേക്കും. ആമ്മേൻ

പ്രിയ സഹോദരി സഹോദരന്മാരെ, പരിശുദ്ധ പിതാവിനോടുള്ള  ഐക്യത്തിൽ വലിയ പരീക്ഷണങ്ങളുടെ ഈ നാളുകളിൽ ആദിമ ക്രൈസ്തവ സമൂഹങ്ങളെപ്പോലെ പരിശുദ്ധ കന്യകാമറിയത്തിൻ്റെ മദ്ധ്യസ്ഥതയിലുടെ നമ്മളെ അലട്ടുന്ന കോവിഡ് എന്ന മഹാവ്യാധി അവസാനിക്കുന്നതിനായി നമ്മുടെ പ്രാർത്ഥനകള ദൈവസന്നിധിയിലേക്ക് ഉയർത്താം.

ഇന്നേ ദിനം പ്രത്യേകമായി, പോര്‍ച്ചുഗലിലെ ഫാത്തിമാ മാതാവിനോട് ജയിലിലടയ്ക്കപ്പെട്ട എല്ലാവരെയും സമർപ്പിച്ചു നമുക്കു പ്രാർത്ഥിക്കാം.

പരിശുദ്ധ കന്യകാമറിയത്തിൻ്റെ ചിത്രത്തിനു മുമ്പിൽ എരിയുന്ന ഈ തിരികൾ നമ്മുടെ അന്ധകാരത്തിൻ്റെ നിമിഷങ്ങളെ പ്രകാശിപ്പിക്കുകയും വെളിച്ചത്തിൻ്റെ പുതിയ അരുണോദയത്തിലേക്കു നമ്മുടെ ജീവിതങ്ങളെ പരിവർത്തനം ചെയ്യുകയും ചെയ്യട്ടെ.

(ഇപ്പോൾ നമുക്കു ജപമാല പ്രാർത്ഥന ജപിക്കാം. ജപമാലയുടെ അവസാനം ലുത്തിനിയാ, മരിയൻ ഗീതങ്ങൾ എന്നിവ  പാടാവുന്നതാണ്.)

6. പ്രാർത്ഥനാ

ഓ പരിശുദ്ധ ദൈവ മാതാവേ, ഞങ്ങൾ നിൻ്റെ സംരക്ഷണം തേടി വരുന്നു. ലോകം മുഴുവൻ കഷ്ടപ്പാടുകൾക്കും ഉത്കണ്ഠകൾക്കും ഇരയായിരിക്കുന്ന ഈ ദാരുണ സാഹചര്യത്തിൽ, ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ നിൻ്റെ പക്കലേക്കു ഞങ്ങൾ ഓടി വരുകയും നിൻ്റെ സംരക്ഷണത്തിൽ അഭയം തേടുകയും ചെയ്യുന്നു.

കന്യകാമറിയമേ, കോറോണ വൈറസ് തീർക്കുന്ന പകർച്ചവ്യാധിക്കിടയിൽ നിൻ്റെ കരുണയുള്ള കണ്ണുകൾ ഞങ്ങളുടെ നേരേ തിരിക്കണമേ. അസ്വസ്ഥരായവരെയും പ്രിയപ്പെട്ടവരുടെ വേർപാടുമൂലം വിലപിക്കുന്നവരെയും ആശ്വസിപ്പിക്കണമേ. പ്രിയപ്പെട്ടവരുടെ രോഗം മൂലം ആകുലചിത്തരായിരിക്കുന്നവരോടും രോഗം പടരാതിരിക്കാൽ പ്രിയപ്പെട്ടവരിൽ നിന്നു അകന്നു  നിൽക്കുന്നവരോടും നീ ചേർന്നു നിൽക്കണമേ. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളാലും സമ്പദ് വ്യവസ്ഥയും തൊഴിലില്ലായ്മയും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളാൽ വിഷമിക്കുന്നവരിൽ  നീ പ്രത്യശ നിറയ്ക്കണമേ.

ദൈവമാതാവും ഞങ്ങളുടെ അമ്മയുമായ മറിയമേ, ഈ മഹാവ്യാധി അവസാനിക്കുവാനും പ്രത്യാശയും സമാധാനവും പുതുതായി ഉദയം ചെയ്യുവാനും കരുണയുള്ള പിതാവായ ദൈവത്തോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. രോഗികളുടെയും അവരോടു ബന്ധപ്പെട്ട കുടുംബങ്ങളുടെയും ആശ്വാസത്തിനും അവരുടെ ഹൃദയങ്ങളിൽ ആത്മവിശ്വാസത്തിൻ്റെയും പ്രത്യാശയുടെയും കിരണങ്ങൾ വിരിയുവാനും കാനായിൽ നിൻ്റെ ദിവ്യ സുതനോടു അപേക്ഷിച്ചുപോലെ ഞങ്ങൾക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അപകട സാധ്യതകളൾ നിറഞ്ഞ അത്യാഹിത വിഭാഗങ്ങളിൽ മുൻനിരയിൽ ശുശ്രൂഷ ചെയ്യുന്ന ഡോക്ടർമാരെയും നേഴ്സുമാരെയും ആരോഗ്യ പ്രവർത്തകരെയും സന്നദ്ധ പ്രവർത്തകരെയും  സംരക്ഷിക്കണമേ. അവരുടെ വീരോചിതമായ പരിശ്രമങ്ങളെ സഹായിക്കുകയും അവർക്കു ആരോഗ്യവും മഹാമനസ്കതയും  ശക്തിയും നൽകുകയും ചെയ്യണമേ.

ദുഃഖിതരുടെ ആശ്വാസമായ മറിയമേ, ദുരിതത്തിലകപ്പെട്ടിരിക്കുന്ന നിൻ്റെ എല്ലാ മക്കളെയും ആശ്വസിപ്പിക്കുകയും ദൈവം തൻ്റെ സർവ്വശക്തമായ കരം നീട്ടി ഭയാനകമായ ഈ പകർച്ചവ്യാധിയിൽ നിന്നു മോചനം നൽകുന്നതിനായി ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ, അതുവഴി സാധാരണ ജീവിതത്തിലേക്കു ഞങ്ങൾ മടങ്ങി വരട്ടെ. രക്ഷയുടെയും പ്രത്യാശയുടെയും അടയാളമായി ഞങ്ങളുടെ ജീവിതയാത്രയിൽ വിളങ്ങി ശോഭിക്കുന്ന മാധുര്യവും സ്നേഹവും കരുണയും നിറഞ്ഞ പരിശുദ്ധ അമ്മേ, ഞങ്ങളെത്തന്നെ നിനക്കു ഞങ്ങൾ  ഭരമേല്പിക്കുന്നു. ആമ്മേൻ

7. സമാപന പ്രാർത്ഥന

പ്രിയ സഹോദരി സഹോദരന്മാരെ, ഇന്നേ ദിനം പരിശുദ്ധ കന്യകാമറിയത്തിൻ്റെ കരങ്ങളിലൂടെ പ്രത്യേകമായി ജയിലിലടയ്ക്കപ്പെട്ട എല്ലാവരെയും നാം ദൈവത്തിനു സമർപ്പിച്ചുവല്ലോ. നമ്മുടെ യാചനകൾ അവിടുന്നു ശ്രവിക്കുകയും അവ സാധിച്ചുു തരുകയും ചെയ്യട്ടെ.

8. എത്രയും ദയയുള്ള മാതാവേ എന്ന പ്രാർത്ഥന

എത്രയും ദയയുള്ള മാതാവേ/ നിന്‍റെ സങ്കേതത്തില്‍ ഓടി വന്ന്‌‌/ നിന്‍റെ സഹായം തേടി/ നിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചവരില്‍/ ഒരുവനെയെങ്കിലും/ നീ ഉപേക്ഷിച്ചതായി കേട്ടിട്ടില്ല/ എന്ന്‌ നീ ഓര്‍ക്കണമെ. കന്യകളുടെ രാജ്ഞിയായ കന്യകേ/ ദയയുള്ള മാതാവെ/ ഈ വിശ്വാസത്തില്‍ ധൈര്യപ്പെട്ടു/ നിന്‍റെ തൃപ്പാദത്തിങ്കല്‍/ ഞാന്‍ അണയുന്നു‍. വിലപിച്ചു കണ്ണുനീര്‍ ചിന്തി/ പാപിയായ ഞാന്‍/ നിന്‍റെ ദയാധിക്യത്തെ കാത്തു കൊണ്ട്‌/ നിന്‍റെ സന്നിധിയില്‍/ നില്‍ക്കുന്നു. അവതരിച്ച വചനത്തിന്‍ മാതാവേ/ എന്‍റെ അപേക്ഷ ഉപേക്ഷിക്കാതെ/ ദയാപൂര്‍വ്വം കേട്ടരുളേണമെ, ആമ്മേന്‍.

ഫാ. ജയ്സൺ കുന്നേൽ MCBS

 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.