പുറംപൂച്ചും മനസിലിരുപ്പും

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു പ്രമുഖ കമ്പനിയുടെ ഉരുളക്കിഴങ്ങ് ചിപ്‌സ് വാങ്ങാനിടയായി. അത്യാകര്‍ഷകമായിരുന്നു അതിന്റെ പാക്കിംഗ്. എന്നാല്‍ തുറന്നുനോക്കിയപ്പോള്‍ ഏതാനും ചിപ്‌സുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതില്‍ കൂടുതല്‍ പൊടിഞ്ഞതും. വായു നിറച്ചിരുന്നതിനാലാണ് പായ്ക്കറ്റിന് കൂടുതല്‍ വലുപ്പം തോന്നിച്ചത്.

മറ്റൊരനുഭവം ആകര്‍ഷകമായ ഒരു ബിസ്‌ക്കറ്റ് പായ്ക്കറ്റ് വാങ്ങിച്ചപ്പോള്‍ ഉണ്ടായതാണ്. മേല്‍പ്പറഞ്ഞതുപോലെ അതിമനോഹരമായ
പായ്ക്കറ്റ് തുറന്നപ്പോള്‍ ഉള്ളില്‍ ഒരു ചെറിയ പ്ലാസ്റ്റിക്ക് ട്രേയില്‍ ഏതാനും ചില ബിസ്‌ക്കറ്റുകള്‍ മാത്രം!

ഇങ്ങനെ ആകര്‍ഷകമായ പുറംമേനി കണ്ട് പല വസ്തുക്കളും നമ്മളും വാങ്ങിയിട്ടുണ്ടാകും. വര്‍ണ്ണങ്ങള്‍ നിറഞ്ഞ വസ്ത്രങ്ങളും വമ്പന്‍ ഓഫറുകളും നല്‍കി ആളുകളെ ആകര്‍ഷിക്കുന്ന വില്പനകേന്ദ്രങ്ങളിലുമെല്ലാം ആകര്‍ഷിക്കപ്പെട്ട് കബളിപ്പിക്കപ്പെടുന്നവര്‍ ഒരുപാടുണ്ടാകും. പച്ചബള്‍ബിന്റെ പ്രകാശത്തില്‍ നിരത്തിയിരിക്കുന്ന പച്ചക്കറികള്‍ കണ്ട് ഓടിയെത്തുന്നവരും വെള്ളിവെളിച്ചത്തിന്റെ തിളക്കത്തില്‍ നിരത്തിയിരിക്കുന്ന മീനുകള്‍ കണ്ട് പണമെടുക്കുന്നവരും പച്ചക്കറികള്‍ വാടിയതാണെന്നും മീന്‍ ചീഞ്ഞതാണെന്നും അറിയുന്നത് വീട്ടിലെത്തിയ ശേഷമായിരിക്കും.

ഓണ്‍ലൈനില്‍ ഓഫറുകള്‍ കണ്ടും ടിവി-യില്‍ പരസ്യങ്ങള്‍ കണ്ടും മറ്റൊന്നും ചിന്തിക്കാതെ ഓര്‍ഡറുകള്‍ നല്‍കി കാത്തിരിക്കുന്നവരും ഒടുവില്‍ സാധനം കൈയിലെത്തുമ്പോള്‍ ‘ഞെട്ടിത്തരിക്കുന്നത് ‘ സാധാരണമല്ലേ? മൊബൈലില്‍ ടെക്സ്റ്റ് മെസേജായി എത്തുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ബാങ്ക് അക്കൌണ്ടില്‍ ക്ഷണനേരം കൊണ്ട് 3,500 രൂപ എത്തുമെന്ന വാഗ്ദാനത്തില്‍ ആകര്‍ഷിക്കപ്പെട്ട് ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഉള്ള പണം കൂടി കളഞ്ഞവരെക്കുറിച്ചുള്ള വാര്‍ത്തയും നമ്മള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും (https://www.mathrubhumi.com/crime-beat/crime-news/new-online-money-fraud-by-sms-1.5144905).

പറയാനാണെങ്കില്‍ ഇങ്ങനെയുള്ള എത്രയെത്ര അനുഭവങ്ങളാണ് നമുക്കോരോരുത്തര്‍ക്കും ഉള്ളത്? കബളിപ്പിക്കുന്നവരും കബളിപ്പിക്കപ്പെടുന്നവരും നമുക്കിടയില്‍ തന്നെയുണ്ട്. തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നോ മറ്റുള്ളവര്‍ അതുമൂലം വേദനിക്കപ്പെടുന്നുണ്ടെന്നോ കബളിപ്പിക്കുന്നവര്‍ ചിന്തിക്കുന്നുണ്ടാവില്ല. പറ്റിയ അമളി മറച്ചുവെച്ചും നഷ്ടപ്പെട്ട പണത്തെക്കുറിച്ച് വേവലാതിപ്പെടാതെയും മറ്റുള്ളവരേയും കൂടി കുഴിയില്‍ ചാടിക്കാമെന്ന് കബളിപ്പിക്കപ്പെട്ടവരും ചിലപ്പോള്‍ കരുതുന്നുണ്ടാകും. അനുദിനം വാങ്ങിക്കൂട്ടുന്ന വസ്തുക്കളുടെ കാര്യം ഇങ്ങനെയാണെങ്കില്‍ നമ്മുടെയെല്ലാം മനസാക്ഷിയുടെ കാര്യം എന്തായിരിക്കും? പുറംപോലെ തന്നെ അകം വെടിപ്പല്ലെങ്കില്‍ നമ്മുടെ ജീവിതം വെറും ‘പുറംപൂച്ച് ‘ മാത്രമായിരിക്കും.

ക്രിസ്തു പറയുന്നു: “…നിങ്ങള്‍ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവര്‍ച്ചയും ദുഷ്ടതയും കൊണ്ടു നിറഞ്ഞിരിക്കുന്നു” (ലൂക്കാ 11:39). കാപട്യത്തിന്റെയും പ്രഹസനത്തിന്റെയും പുറംമോടികള്‍ വലിച്ചെറിയാന്‍ നേരമായെന്നല്ലേ ക്രിസ്തു ഓര്‍മ്മപ്പെടുത്തുന്നത്?

ഫാ. ജെന്‍സണ്‍ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.