പകർച്ചവ്യാധിക്കിടയിലും വിശ്വാസം ജീവിക്കുന്നു: കോവിഡ് രോഗികൾക്ക് സഹായങ്ങൾ നൽകി ക്രൈസ്തവ സംഘടന

ഇന്ത്യയിലെ വിവിധ ക്രൈസ്തവ സംഘടനകളും മിഷൻ ആശുപത്രികളും കോവിഡ് രോഗികൾക്കായി സഹായവും ചികിത്സയും നൽകുന്നു. പകർച്ചവ്യാധിക്കിടയിലും വിശ്വാസം ജീവിക്കുന്നതിന്റെ വലിയ തെളിവാണിതെന്നു ഡൽഹി അതിരൂപത അധ്യക്ഷൻ മോൺസ്. അനിൽ കൗട്ടോ പറഞ്ഞു. ഓക്സിജന്റെയും മറ്റു സൗകര്യങ്ങളുടെയും കുറവുണ്ടെങ്കിലും ഇന്ത്യയിലുടനീളമുള്ള വിവിധ ക്രൈസ്തവ സംഘടനകളും ആശുപത്രികളും കോവിഡ് രോഗികൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുവാൻ പ്രതിബദ്ധത കാണിക്കുന്നു. കർണാടക, ഗോവ, ഡൽഹി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും സന്യാസ സമൂഹങ്ങളും വളരെയധികം സഹായങ്ങൾ ചെയ്തു വരുന്നു.

“ഏപ്രിൽ 25 മുതൽ കർണാടകയിൽ ആയിരത്തോളം ആളുകൾക്ക് രാവിലെയും രാത്രിയും ഭക്ഷണം നൽകുന്നുണ്ട്. സന്നദ്ധ പ്രവർത്തകർ വളരെ കാര്യക്ഷമമായി ഈ സമയത്ത് പ്രവർത്തിക്കുന്നുണ്ട്.” ഹോപ്പ് സംഘടനയുടെ സ്ഥാപകനും ഇന്ത്യൻ കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഡയറക്ടറുമായ ഫാ. ജോർജ് കണ്ണന്താനം പറഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായ കാൽവരി ടെംപിൾ എന്ന ദൈവാലയം അതിന്റെ അനുബന്ധ സ്ഥാപനങ്ങളും കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി തുറന്നുകൊടുത്തു. ഡൽഹി അതിരൂപത നടത്തുന്ന ഹോളി ഫാമിലി ആശുപത്രിയിൽ ധാരാളം കോവിഡ് രോഗികൾ നിലവിലുണ്ട്. വൈറസിന്റെ വ്യാപനത്തിൽ വലിയ ഭീതി പരക്കെ നിലനിൽക്കുന്നുണ്ടെങ്കിലും ക്രൈസ്തവ സഭയുടെയും സംഘടനകളുടെയും പ്രവർത്തനം അനുസ്യൂതം തുടരട്ടെ എന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.