സീറോ മലബാര്‍ സെപ്തംബര്‍ 24; മത്താ 17:14-21 – വിശ്വാസം

ദൈവത്തില്‍ എന്തുമാത്രം വിശ്വാസമുണ്ടെന്ന് ധ്യാനിക്കേണ്ട ദിവസമാണിന്ന്. യേശുവിന്റെ കൂടെ നടന്ന ശിഷ്യന്മാര്‍ക്കുപോലും അല്‍പ വിശ്വാസമേ ഉള്ളൂ. അതിന് യേശു അവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. ‘വിശ്വാസം, അതല്ലേ എല്ലാം’ എന്നത് ഒരു പരസ്യവാക്യമായി മാറിയിരിക്കുന്നു. എന്നാലും ആ വാക്യം സത്യമാണ്. വിശ്വാസമാണ് എല്ലാം. നമ്മുടെ കുടുംബബന്ധങ്ങളേയും സമൂഹബന്ധങ്ങളേയും ദൈവബന്ധത്തെയുമൊക്കെ നിര്‍ണ്ണയിക്കുന്നതും അതിലെ വിജയശതമാനം തീരുമാനിക്കുന്നതും വിശ്വാസമാണ്. നമ്മള്‍ ദേവാലയത്തില്‍ പോകുന്നത്, പ്രാര്‍ത്ഥിക്കുന്നത് എല്ലാം നമുക്ക് വിശ്വാസം ഉണ്ടായിട്ടാണ്. പക്ഷേ, അത് എത്രമാത്രം എന്നാണ് ധ്യാനിക്കേണ്ടത്. ശിഷ്യന്മാര്‍ തങ്ങളുടെ അടുത്തുവന്ന ആളെ സുഖപ്പെടുത്താന്‍ ശ്രമിച്ചതാണ്. വിശ്വാസം ഉള്ളതുകൊണ്ടാണല്ലോ അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ സുഖപ്പെടുത്താന്‍ തക്കവിധമുള്ള വിശ്വാസം അവര്‍ക്ക് ഇല്ലാതെ പോയി. ഇപ്പോള്‍ ഞാന്‍ പല പ്രശ്‌നങ്ങളിലും തകര്‍ച്ചകളിലും അസ്വസ്ഥതകളിലും കുരുങ്ങിക്കിടക്കുന്നത് എനിക്ക് ‘വലിയ’ വിശ്വാസം ഇല്ലാത്തതുകൊണ്ടല്ലേ എന്ന് തീര്‍ച്ചയായും ധ്യാനിക്കണം. വിശ്വാസം ഉണ്ടെങ്കില്‍ ജീവിതത്തിലെ പല മലകളും മാറും.
ജി. കടൂപ്പാറയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.