2019 ഒക്ടോബർ മാസം അസാധാരണ പ്രേഷിത മാസമായി (Eximius Missionis Mensis) ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. 1919-ൽ ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പ പ്രസിദ്ധീകരിച്ച “ഏറ്റവും വലിയ കാര്യം’ (Maximum Illud) എന്ന അപ്പസ്തോലിക പ്രബോധനത്തിന്റെ ശതാബ്ദി അനുസ്മരണവും ആചരണവുമായി ബന്ധപ്പെട്ടാണ് ഫ്രാൻസിസ് മാർപാപ്പ ഈ അസാധാരണ പ്രേഷിതമാസം പ്രഖ്യാപിച്ചിരിക്കുന്നത്. “ജ്ഞാനസ്നാനപ്പെട്ട് അയയ്ക്കപ്പെട്ടവർ പ്രേഷിതദൗത്യവുമായി മിശിഹായുടെ സഭ ലോകത്തിൽ’ എന്നതാണ് ഈ മാസത്തെ പ്രധാനചിന്തയായി സഭ നൽകിയിരിക്കുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരമായ കെടുതിയിൽ നിന്ന് രക്ഷപ്പെടാൻ ഒരു വാതിൽ തെരയുന്ന ലോകത്തിന് പരിശുദ്ധ പിതാവ് തുറന്നുകൊടുത്ത ജാലകമായിരുന്നു “മാക്സിമും ഇല്ലൂദ്.’ കൊളോണിയലിസം ഉളവാക്കിയ അരാജകത്വത്തിൽ നിന്ന് ലോകജനതയെ രക്ഷിക്കാൻ മാർപാപ്പയുടെ ഈ പ്രബോധനം വളരെ സഹായകമായി. മനുഷൻ, മനുഷ്യനെതിരേയാണ് യുദ്ധം നടത്തുന്നതെങ്കിലും ആന്ത്യന്തികമായി ദൈവത്തിനെതിരായ കഠിനമായ പ്രവൃത്തിയായി ഈ പഠനം വിലയിരുത്തുന്നു. യുദ്ധം ഒരു പ്രശ്നത്തിനും പരിഹാരമല്ലെന്നും അത് മനുഷ്യസമൂഹത്തെ ദൈവത്തിൽ നിന്നും മനുഷ്യരിൽ നിന്നും അകറ്റുക മാത്രമല്ല, മനുഷ്യജീവന്റെ മേലുള്ള ഹീനമായ കടന്നുകയറ്റത്തിനും കാരണമായിത്തീരുന്നു.
ഒന്നാം ലോകമഹായുദ്ധ തകർച്ചയിൽ നിന്ന് ഉണർന്നെഴുന്നേൽക്കാൻ മിശിഹായുടെ സ്നേഹത്തിന്റെ മുഖം ദർശിക്കുക മാത്രമാണ് പോംവഴിയെന്നും കൊളാണിയലിസം തകർത്തെറിഞ്ഞ ദൈവവിശ്വാസവും സാമൂഹികനീതിയും അവസരസമത്വവും എല്ലാം തിരിച്ചെടുക്കാൻ സുവിശേഷത്തിന്റെ വെളിച്ചം മാത്രമാണ് ഏക മാർഗ്ഗമെന്നും പരിശുദ്ധ പിതാവ് വ്യക്തമാക്കി.
ഈ ഒക്ടോബർ പ്രേഷിതമാസാചരണം ഈശോമിശിഹായിലുള്ള നമ്മുടെ വിശ്വാസത്തിന്റെ പ്രേഷിതപരമായ മാനം വീണ്ടും കണ്ടെത്താൽ നമ്മെ സഹായിക്കണം. മാമ്മോദീസായിലൂടെ നമുക്ക് ദാനമായി ലഭിച്ച വിശ്വാസം നമ്മുടെ സ്വകാര്യമായ സ്വത്തല്ല. അത് മിശിഹായുടെ സഭയുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു യാഥാർഥ്യമാണ്. സഭ ലോകത്തിൽ രക്ഷയുടെ കൂദാശയാണ്. പ്രപഞ്ചത്തിലുള്ള എല്ലാറ്റിനെയും സുവിശേഷ വെളിച്ചത്തിൽ കാണാൻ ഈശോമിശിഹായിലുള്ള വിശ്വാസമാണ് നമ്മെ ശക്തരാക്കുന്നത്.
സ്നേഹം വഴി വിഭജനവും അതിർത്തിയും പാർശ്വവത്കരണവും ഇല്ലാത്ത ഒരു സാമൂഹ്യനിർമ്മിതിയാണ് സഭയുടെ സുവിശേഷവത്കരണം. സ്നേഹവും കാരുണ്യവും സത്യവും സമാധാനവും ആഘോഷിക്കപ്പെടുന്ന ഒരു സാമൂഹ്യസൃഷ്ടിക്കാണ് സുവിശേഷപ്രഘോഷണം ഊന്നൽ നൽകുന്നത്. ഈ പ്രഘോഷണം ഈശോമിശിഹായിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതുമാണ്. ദൈവത്തെപ്പറ്റി, മിശിഹായെപ്പറ്റി പ്രഘോഷിക്കുന്ന വ്യക്തി ദൈവത്തിന്റെ മനുഷ്യനായിരിക്കണം. പ്രഥമമായി ഈ അസാധാരണ പ്രേഷിതമാസം നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് ദൈവത്തിന്റെ മനുഷ്യരാകാനാണ്.
പ്രേഷിതധർമ്മം, മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടെയും അവകാശമാണ്. മാമ്മോദീസായിൽ ഈശോമിശിഹായെ കണ്ടുമുട്ടിയ ഒരോ വ്യക്തിക്കും തങ്ങൾ അനുഭവിച്ചതായ രക്ഷയിലേയ്ക്ക് ലോകത്തെ മുഴുവൻ രൂപാന്തരപ്പെടുത്താൻ കടമയുണ്ട്. സഭ ഈ ധർമ്മമാണ് ലോകത്തിൽ നിർവ്വഹിക്കുന്നത്. ഓരോ പ്രേഷിതവ്യക്തിയും തങ്ങളിൽനിന്നു പുറത്തുവന്ന് അപരനിലേയ്ക്ക് ഒഴുകുന്നതാണ് ക്രൈസ്തവസാക്ഷ്യം. ദൈവം നൽകുന്ന യഥാർത്ഥ മാനവികതയുടെ ആകാശത്തേയ്ക്കു പറക്കാൻ ദൈവാത്മാവ് നമ്മെ ശക്തിപ്പെടുത്തുന്നു. അതുകൊണ്ട് ഈ അസാധാരണ പ്രേഷിതമാസം പരിശുദ്ധ ത്രീത്വത്തിലധിഷ്ഠിതമായ രക്ഷയിലേയ്ക്കു നമ്മെ കൂടുതൽ ചേർത്തുനിർത്തുന്നതും ദൈവാത്മാവിനാൽ ശക്തിപ്പെടുത്തുന്നതുമാകണം.
അസാധാരണ പ്രേഷിതമാസത്തിൽ പ്രധാനമായും നാല് കാര്യങ്ങളിലൂന്നിയുള്ള പ്രവർത്തനത്തിനാണ് പരിശുദ്ധ പിതാവ് ആഹ്വാനം ചെയ്യുന്നത്. ഒന്നാമതായി ഈശോമിശിഹായുമായുള്ള വ്യക്തിപരമായ ബന്ധം ദൃഢമാക്കുക. വിശുദ്ധ കുർബാന, കൂദാശകൾ, ദൈവവചനം, സഭാത്മകവും വ്യക്തിപരവുമായ പ്രാർത്ഥനാനുഭവം ഇവ വഴി ഈശോമിശിഹായുമായുള്ള വ്യക്തിപരമായ ബന്ധത്തിന്റെ വളർച്ച മാമ്മോദീസാ സ്വീകരിച്ച ഓരോ വ്യക്തിയും സ്വന്തമാക്കണം.
രണ്ടാമതായി വിശുദ്ധരുടെയും രക്തസാക്ഷികളുടെയും സാക്ഷ്യജീവിതം മാതൃകയാക്കിക്കൊണ്ട് ലോകത്തിന് യഥാര്ത്ഥ ക്രൈസ്തവസാക്ഷ്യം നൽകുക. മൂന്നാമതായി സഭയിൽ എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രേഷിതരൂപീകരണത്തിന് ഊന്നൽ നൽകുക. വൈദികർ, സന്യസ്തർ, അത്മായർ എന്നിവർക്ക് വിശുദ്ധ ഗ്രന്ഥം, ദൈവശാസ്ത്രം, ആത്മീയശാസ്ത്രം, മതബോധനം എന്നിവയിൽ കൂടുതൽ ആഴപ്പെട്ടുള്ള പഠനത്തിനും പരിശീലനത്തിനും അവസരമൊരുക്കുക.
നാലാമതായി ഈശോയുടെ കരുണാർദ്രസ്നേഹം പ്രകടമാക്കുന്ന നിസ്വാർഥമായ പ്രേഷിത പ്രവർത്തനത്തിന് അവസരമൊരുക്കുക. ദരിദ്രരോടും വിലപിക്കുന്നവരോടും പലവിധത്തിൽ ക്ലേശങ്ങൾ സഹിക്കുന്നവരോടും കൂടെ നിന്നുകൊണ്ട് അവർക്കായി സ്വയാർപ്പണം ചെയ്യാൻ പ്രചോദനമേകുക.
പരിശുദ്ധ പിതാവ് വിഭാവനം ചെയ്യുന്ന പ്രേഷിതമുന്നേറ്റം ആധുനിക കാലഘട്ടത്തിൽ രക്ഷകനായ ഈശോമിശിഹായെ അനുഭവിച്ചറിയാൻ എല്ലാ ജനപദങ്ങൾക്കും അവസരമാകുന്നതിനുള്ള ഉദ്യമമാക്കിയെടുക്കുവാൻ കൂട്ടായി പരിശ്രമിക്കാം. ഈ അസാധാരണ പ്രേഷിതമാസാചരണം മഹത്തായ ആത്മീയമായ ഉൾക്കാഴ്ചകളിലേയ്ക്കും ഉദാത്തമായ മാനവികതയിലേയും ക്രൈസ്തവസമൂഹത്തെ കൈപിടിച്ചുയർത്താനും അതുവഴി സമസ്ത ജനപദങ്ങൾക്കും ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചറിയാൻ സാധിക്കുന്ന സാക്ഷ്യജീവിതത്തിനും കാരണമാകുന്ന ചുവടുവയ്പാകട്ടെ.
കടപ്പാട്: ബിഷപ് ജേക്കബ് മുരിക്കൻ