റോമിൽ ഞായറാഴ്ച നടക്കുവാൻ പോകുന്ന പൗരോഹിത്യ സ്വീകരണ ചടങ്ങിൽ മുൻ സിനിമാ സംവിധായകനും സോക്കർ കളിക്കാരനുമുൾപ്പെടെ ഒൻപതു പേർക്ക് ഫ്രാൻസിസ് പാപ്പാ തിരുപ്പട്ടം നൽകും. ഇറ്റലിയുടെ ഡി സോക്കർ അസോസിയേഷന് വേണ്ടി അണ്ടർ 17 ടീമിൽ കളിച്ചുകൊണ്ടിരുന്ന സാമുവൽ പിയർമാരിനിയാണ് 2011 -ൽ ദൈവവിളി സ്വീകരിച്ചുകൊണ്ട് റിഡംപ്റ്റോറിസ്റ്റ് സന്യാസ സമൂഹത്തിൽ അംഗമായത്.
“ദൈവം അല്പം കൂടി ഉയർന്ന രീതിയിൽ എന്തൊക്കെയോ ചെയ്യുവാൻ തന്നെ ക്ഷണിക്കുന്നുണ്ടെന്നു മനസ്സിലാകാവുകയായിരുന്നു. എനിക്കിനിയും ഒരുപാട് കാത്തിരിക്കുവാനാകില്ല,” -ഡീക്കൻ സാമുവൽ പറയുന്നു. അദ്ദേഹം തന്റെ വൈദിക പഠനകാലത്തും സെമിനാരിയിൽ സോക്കർ ടീം ഉണ്ടാക്കുകയും ടൂർണമെന്റുകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഒരു കത്തോലിക്കാ പുരോഹിതനാകുവാനുള്ള തീരുമാനത്തിന് കുടുംബം മുഴുവൻ പിന്തുണയും നൽകിയെന്നും അദ്ദേഹം പറഞ്ഞു. ഹൃദയത്തിൽ ക്രിസ്തുവും കൈകളിൽ കാസയും പീലാസയുമായി വിശുദ്ധ ബലിഅർപ്പണത്തിനൊപ്പം കാല്പന്തുകളിയും ഒപ്പം കൊണ്ടുപോകുവാനാണ് 28 -കാരനായ ഡീക്കൻ സാമുവലിന്റെ തീരുമാനം.
വെള്ളിത്തിരയുടെ മറ്റൊരു ലോകത്തു നിന്ന് പൗരോഹിത്യത്തിന്റെ വലിയ വിളിയിലേക്കാണ് 40 -കാരനായ റിക്കാർഡോ സെൻഡാമോയുടെ കടന്നുവരവ്. 2013 -ലെ ഇഷിയ ഫിലിം ഫെസ്റ്റിവലിലടക്കം റിക്കാർഡോയുടെ ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കപ്പെട്ടുണ്ട്. ഇറ്റാലിയൻ വെബ് മാഗസിൻ ആയ ‘ദ് ഫ്രീക്ക്’ -ന് നൽകിയ അഭിമുഖത്തിൽ സന്തമോ പറഞ്ഞു: “കഥകൾ പറയുവാൻ ഇഷ്ടപ്പെടുന്നവർക്ക് മറ്റുള്ളവരുമായി സ്വയം പങ്കിടുന്നതിനേക്കാൾ മനോഹരമായി മറ്റൊന്നില്ല. സിനിമ വളരെ ശക്തമായ ഒരു മാധ്യമമാണ്. നിങ്ങളുടെ കഥ നിംഗ്ഫാൽ വിചാരിക്കുന്നതുപോലെ ഒരു സ്ക്രീനിൽക്കിടന്നുരുളുമ്പോൾ അതിനു ഒരു അത്ഭുതത്തിന്റെ രുചിയുണ്ട്”. സിനിമയെ അത്രമേൽ സ്നേഹിച്ച ആ സംവിധായകൻ തന്റെ വിളി പൗരോഹിത്യത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞു.
“പിന്തിരിഞ്ഞു നോക്കുമ്പോൾ പൗരോഹിത്യത്തിലേക്കുള്ള വിളി എല്ലായ്പ്പോഴുമുണ്ടെന്നു മനസ്സിലാക്കുന്നു. എന്നാൽ സ്നേഹം പക്വത പ്രാപിക്കുമ്പോഴാണ് അത് പൂർണ്ണമായും നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നത്.” ഡീക്കൻ പട്ടം സ്വീകരിച്ചതിനു ശേഷം റോമിലെ യൂത്ത് തീയേറ്ററിന്റെ ചുമതക്കാരനായി നിയമിക്കപ്പെട്ടിരുന്നു അദ്ദേഹം. 26 മുതൽ 43 വയസ്സുവരെ പ്രായമുള്ള ഒൻപത് വൈദിക വിദ്യാർത്ഥികളാണ് ഞായറാഴ്ച സെന്റ് പീറ്റെഴ്സ് ചത്വരത്തിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് പാപ്പയിൽ നിന്ന് പൗരോഹിത്യം സ്വീകരിക്കുന്നത്. ഇതിൽ ആറു പേർ ഇറ്റലിയിൽ നിന്നുള്ളവരും മറ്റു മൂന്നുപേർ റൊമാനിയ, കൊളംബിയ, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ്.