എറിത്രിയയില്‍ തടങ്കലിലായ 69 ക്രൈസ്തവര്‍ക്ക് മോചനം

ആഫ്രിക്കന്‍ രാജ്യമായ എറിത്രിയയില്‍, യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെട്ട ക്രൈസ്തവർക്ക് മോചനം. 69 ക്രൈസ്തവര്‍ക്കാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. ഇവരില്‍ പലരും യാതൊരു വിചാരണയും കൂടാതെ കഴിഞ്ഞ 16 വര്‍ഷങ്ങളായി തലസ്ഥാന നഗരമായ അസ്മാരായ്ക്കു സമീപമുള്ള മായി സെര്‍വാ ജയിലില്‍ കഴിഞ്ഞുവരികയായിരുന്നുവെന്ന് ബര്‍ണാബാസ് ഫൗണ്ടേഷൻ വെളിപ്പെടുത്തുന്നു.

കൊറോണ മഹാമാരിയുമായി ബന്ധപ്പെട്ടാണ് ജാമ്യം ലഭിച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന ഇരുപതിലധികം പേര്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ നാലിനാണ് ജയിലില്‍ നിന്നും പുറത്തുവന്നത്. വരുംനാളുകളില്‍ ഏതാണ്ട് മുന്നൂറിലധികം ക്രൈസ്തവര്‍ ജയിലില്‍ നിന്നും പുറത്തുവരുമെന്നാണ് പ്രതീക്ഷയെന്ന്‍ എറിത്രിയയിലെ ക്രൈസ്തവ നേതാവായ ഡോ. ബെര്‍ഹാനെ അസ്മേലാഷ് സൂചിപ്പിച്ചു. ഇത് തങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമാണെന്നാണ് ഡോ. ബെര്‍ഹാനെ പറയുന്നത്. ചുരുങ്ങിയത് ഒരു ദശാബ്ദമായി ജയിലില്‍ കഴിഞ്ഞവര്‍ക്കാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനും ഓഗസ്റ്റിനും ഇടയില്‍ 330 ക്രൈസ്തവരാണ് എറിത്രിയയില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഒരു ഭവനത്തിലെ പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍ പങ്കെടുത്തു എന്ന കുറ്റത്തിന് 2019 മെയ് 10-ന് അറസ്റ്റ് ചെയ്യപ്പെട്ടത് 104 സ്ത്രീകള്‍ ഉള്‍പ്പെടെ 141 ക്രൈസ്തവരാണ്. ജാമ്യം ലഭിച്ചിരിക്കുന്നവരില്‍ വചനപ്രഘോഷകരോ ക്രിസ്ത്യന്‍ നേതാക്കളോ ഉള്ളതായി അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.