സിറിയയ്‌ക്കെതിരെയുള്ള സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്ന് ക്രൈസ്തവ അഭിഭാഷകർ

സിറിയക്കെതിരെയുള്ള അന്താരാഷ്ട്ര സാമ്പത്തിക ഉപരോധം പിൻവലിക്കണമെന്ന് മിഡിൽ ഈസ്റ്റിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കായുള്ള അഭിഭാഷകർ ആഹ്വാനം ചെയ്തു. വാഷിങ്ടൺ ഡിസി -യിൽ നടന്ന അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ടാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്.

സിറിയയിൽ പട്ടിണി കിടക്കുന്ന നിരവധി കുഞ്ഞുങ്ങളുണ്ടെന്നും നിലവിലുള്ള സാമ്പത്തിക ഉപരോധം തുടരുകയാണെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും അവർ അഭിപ്രായപ്പെട്ടു. “നിലവിൽ സിറിയ അഭിവൃദ്ധി പ്രാപിക്കാനോ അതിജീവിക്കാനോ കഴിയാത്ത ഒരു അന്തരീക്ഷത്തിലാണുള്ളത്. മതത്തെ പരിഗണിക്കാതെ ഉപരോധം പിൻവലിച്ച് കുട്ടികളുടെ ജീവൻ രക്ഷിക്കുക” – സിറിയൻ ആർച്ചുബിഷപ്പ് ജീൻ കവാക് ആവശ്യപ്പെട്ടു.

2011 -ലെ സിറിയൻ ആഭ്യന്തരയുദ്ധത്തെ തുടർന്ന് യൂറോപ്യൻ യൂണിയൻ, അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങൾ സർക്കാരിനെതിരെ സാമ്പത്തിക ഉപരോധം നിശ്ചയിച്ചിരുന്നു. ഉപരോധം രാജ്യത്തെ പെട്രോളിയം കയറ്റുമതിയെ ബാധിച്ചതിനാൽ കടുത്ത സാമ്പത്തികതകർച്ചയാണ് സിറിയ നേരിടുന്നത്.

കത്തോലിക്കാ സംഘടനായ കാരിത്താസ് ഇന്റർനാഷ്ണലിന്റെ അഭിപ്രായത്തിൽ, സിറിയൻ ജനസംഖ്യയുടെ 90 ശതമാനവും ദാരിദ്ര്യത്തിലായി. ജനസംഖ്യയുടെ മൂന്നിലൊന്നും പാലായനം ചെയ്തിരിക്കുന്നു. 2014 മുതൽ 2016 വരെ ഐ എസ് നടത്തിയ ആക്രമണങ്ങൾ ക്രൈസ്തവരുടെ എണ്ണം കുറച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2001 -ൽ സിറിയയിൽ 15 ദശലക്ഷം ക്രിസ്ത്യാനികളുണ്ടായിരുന്നു. എന്നാൽ നിലവിൽ അത് അഞ്ചു ലക്ഷത്തിൽ താഴെ മാത്രമാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.