കോട്ടയം: കോട്ടയം അതിരൂപതയിലെ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് സമർപ്പിത സമൂഹത്തിലെ അംഗമായ ഡോ. മേരി കളപ്പുരയിലിനെ വേൾഡ് മലയാളി കൗൺസിൽ ‘മദർ ഓഫ് മലബാർ’ അവാർഡ് നല്‍കി ആദരിക്കുന്നു. കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് പ്രഥമാംഗവും കാരിത്താസ് പാലിയേറ്റീവ് കെയർ മേധാവിയും പയ്യാവൂർ മേഴ്‌സി ഹോസ്പിറ്റൽ സ്ഥാപകയുമാണ് ഡോ. മേരി കളപ്പുരയ്ക്കൽ.
വേൾഡ് മലയാളി കൗൺസിൽ ഇന്ത്യ റീജിയൻ ബൈനിയൽ കോൺഫറൻസിൽ വച്ച് മുൻ പ്രസിഡന്റ് ഷാജി എം. മാത്യുവാണ് അവാർഡ് പ്രഖ്യാപിച്ചത്. ഡിസംബർ 21 ഡിസംബർ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ചൈതന്യ പാസ്റ്ററൽ സെന്ററിൽ വച്ച് അവാർഡ് സമർപ്പിക്കും. അവാർഡ് ദാന ചടങ്ങിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, തോമസ് ചാഴികാടൻ എം.പി., മോൻസ് ജോസഫ് എം.എൽ,എ., അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ, റീജിയൻ, പ്രോവിൻസ് ഭാരവാഹികളും പങ്കെടുക്കും.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ ജോണി കുരുവിളയുടെ പരിപാടികൾക്ക് നേതൃത്വം നൽകും. 50 വർഷത്തിലേറെയായി ഡോക്ടർ എന്ന നിലയിൽ മലബാറിലെ ആരോഗ്യ-സാമൂഹ്യരംഗത്തും കേരളത്തിലെ പാലിയേറ്റീവ് കെയർ, ജീവകാരുണ്യ രംഗത്തും സഭയുടെ വളർച്ചയ്ക്കും നൽകിയ നിസ്വാർത്ഥസേവനം കണക്കിലെടുത്താണ് പുരസ്‌ക്കാരമെന്ന് വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
1935-ൽ കൂടല്ലൂർ കളപ്പുരയ്ക്കൽ വീട്ടിൽ ജോസഫ് – അന്നമ്മ ദമ്പതികളുടെ ഏഴ് മക്കളിൽ മൂത്തമകളായി ജനിച്ച ഡോ. മേരി, 1957-ൽ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് സഭാംഗമായി ചേർന്നു. ജർമ്മനിയിൽ ഡോക്ടർ പഠനം പൂർത്തിയാക്കി തിരികെയെത്തി കാരിത്താസ് ആശുപത്രിയില്‍ സേവനം ചെയ്തതിനുശേഷം മലബാറിലെ കുടിയേറ്റപ്രദേശത്തെ ജനങ്ങൾക്കായി ആശുപത്രികളും ആതുരസേവന സംവിധാനങ്ങളും സ്ഥാപിക്കുകയും നിസ്വാർത്ഥസേവനം അനുഷ്ഠിക്കുകയും ചെയ്തു. ഇപ്പോൾ കാരിത്താസ് പാലിയേറ്റീവ് കെയറിൽ സേവനം ചെയ്തുവരികയാണ് ഡോ. മേരി.
ജോണി കുരുവിള