ആദ്യമായി ഉണ്ടാക്കിയ പുല്‍ക്കൂടിന്റെ വിശേഷങ്ങള്‍ അറിയാമോ?

ഫാ. ജെയ്സൺ കുന്നേൽ

1221- ൽ അസീസ്സിയിലെ വി. ഫ്രാൻസിസിന് ക്രിസ്തുവിന്റെ ജനനം ഒരു പുതിയ രീതിയിൽ ആഘോഷിക്കാനൊരു ആഗ്രഹം. ആദ്യത്തെ ക്രിസ്തുമസിന്റെ തനിമയിലേക്കൊരു തിരിച്ചുനടത്തം. അതിനായി ദൈവാലയങ്ങളോ, അതിലെ രൂപങ്ങളോ അല്ല, മറിച്ച് മലമുകളിലെ മൃഗങ്ങളുടെ എളിയ കാലിത്തൊഴുത്ത് തന്നെയാണ് ഫ്രാൻസിസ് തെരഞ്ഞെടുത്തത്.

വിശുദ്ധനാട്ടിലേക്ക് തീർഥാടനംനടത്തി ക്രിസ്തു ജനിച്ച യഥാർഥസ്ഥലം കണ്ടതിനുശേഷമാണ് ഫ്രാൻസിസിന് ഇപ്രകാരമൊരു ചിന്ത ഉദിച്ചത്. പുൽക്കൂടിന്റെ ദാരിദ്ര്യമായിരുന്നു അസീസിയിലെ ആ യുവാവിനെ ഏറ്റവും സ്വാധീനിച്ചത്. ആ ദാരിദ്ര്യമാണ് ഇപ്രകാരമൊരു ക്രിസ്തുമസ് ആഘോഷത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതും.

ഫ്രാൻസിസ്കൻ സന്യാസിയായ ചേലാനോയിലെ തോമസ് ഇപ്രകാരം രേഖപ്പെടുത്തുന്നു: “തിരുപ്പിറവിയുടെ 15 ദിവസങ്ങൾക്കുമുമ്പ് ഫ്രാൻസിസ് ഒരു സഹോദരനോടു പറഞ്ഞു: ‘ബേത്ലേഹമിൽ പിറന്ന ഉണ്ണിക്ക് എനിക്കൊരു സ്മാരകം തീർക്കണം. അവന്റെ ശൈശവകാല ദുരിതങ്ങൾ കണ്ണുകൾകൊണ്ടു കാണാൻകഴിയുന്ന ഒരു സ്മാരകം. അവൻ പുൽത്തൊട്ടിലിൽ പിള്ളക്കച്ചയിൽ ആടുമാടുകൾക്കിടയിൽ ഉറങ്ങുന്നതിന്റെ ഓർമ്മ. അവിടെ ലാളിത്യം ആദരിക്കപ്പെട്ടു, ദാരിദ്ര്യം വാഴ്ത്തപ്പെട്ടു, എളിമ പ്രശംസിക്കപ്പെട്ടു.’

ഫ്രാൻസിസിന്റെ തുണസഹോദരൻ പുതിയ ബെത്ലഹേം ഉണ്ടാക്കി. ആ രാത്രി പകൽപോലെ പ്രകാശമുള്ളതായി. മനുഷ്യരും മൃഗങ്ങളും ഫ്രാൻസിസിനൊപ്പം പുൽക്കൂടിനുമുമ്പിൽ സന്തോഷത്തോടെ നിന്നു. അവരുടെ നെടുവീർപ്പുകൾ ആർദ്രതയിലും സന്തോഷത്തിലും അലിഞ്ഞുപോയി. പുൽക്കൂട്ടിൽ ആഘോഷപൂർവമായ പരിശുദ്ധ കുർബാനയർപ്പണം നടന്നു. പുരോഹിതൻ നവ്യമായ ഒരു ആശ്വാസം ഹൃദയത്തില്‍ ഏറ്റുവാങ്ങി.”

ആ രാത്രിയിൽ ഫ്രാൻസിസിന്റെ കൈകളിൽ ഉണ്ണിശോ ഇരിക്കുന്നതു കണ്ടതയായി ചിലർ പറയുന്നതിനെപ്പറ്റി വി. ബൊനവെന്തൂര സാക്ഷ്യപ്പെടുത്തുന്നു. “ധീരനും സത്യസന്ധനുമായ ഒരു പടയാളി ഇപ്രകാരം പറയുന്നു: ‘ആ രാത്രിയിൽ പുൽത്തൊട്ടിലിൽ അതിസുന്ദരനായ ഒരു ശിശുവിനെ ഫ്രാൻസിസ് പിതാവ് ഇരുകരങ്ങളും കൊണ്ട് ആലിംഗനംചെയ്തു. ഉണ്ണിയേശു ഉറക്കത്തിൽ നിന്നെണീറ്റു ഫ്രാൻസിസിനെ നോക്കി പുഞ്ചരിച്ചു.” ഫ്രാൻസിസിന്റെ പുൽക്കൂടിന്റെ വാർത്ത നാട്ടിലെങ്ങും പരന്നു.

1291 -ൽ ആദ്യത്തെ ഫ്രാൻസിസ്കൻ പാപ്പയായ നിക്കോളാസ് നാലാമൻ റോമിലെ പരിശുദ്ധ മാതാവിന്റെ ബസിലിക്കയിൽ ക്രിസ്തുവിന്റെ ജനനത്തിന്റെ ദൃശ്യം സ്ഥിരമായി ഒരുക്കാൻ കല്പന പുറപ്പെടുവിച്ചു. അതിനുശേഷം പുൽക്കൂടും പുൽക്കൂട്ടിലെ ഉണ്ണിയേശുവും ക്രിസ്തുമസ് ആഘോഷത്തിന്റെ നിറമുള്ള ഭാഗമായി.

ഫാ. ജെയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.