ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അതിക്രമങ്ങൾ ഒരുവിധത്തിലും അനുവദിക്കില്ലെന്ന സന്ദേശം സർക്കാരുകൾ നൽകണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി(സിബിസിഐ) അധ്യക്ഷൻ കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്.
കേന്ദ്രമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തുകയും ഈ വിഷയം ചർച്ച ചെയ്യുകയും ചെയ്തു. രാജ്യത്താകെ ക്രൈസ്തവർ ആക്രമിക്കപ്പെടുകയാണെന്നു കരുതുന്നില്ലയെന്നും പ്രശ്നങ്ങൾ ഉണ്ടാക്കാനായി തെറ്റിദ്ധരിക്കപ്പെട്ട ചില ശക്തികൾ ശ്രമിക്കുന്നതു നിർഭാഗ്യകരവുമാണെന്നും ഇത്തരം സംഭവങ്ങൾ പൊറുപ്പിക്കില്ലെന്ന ശക്തമായ സന്ദേശം സർക്കാരുകൾ നൽകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷ സമുദായങ്ങൾക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുന്നതിന് സർക്കാർ വേണ്ടതു ചെയ്യുന്നില്ലയെന്നും സമൂഹത്തെ ധ്രുവീകരിക്കുന്നതിനുള്ള ശ്രമങ്ങളും വരുന്നുണ്ടെന്നും കർദിനാൾ പറഞ്ഞു. രാജ്യത്തിനുവേണ്ടി പ്രാർഥന നടത്തണമെന്ന ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോയുടെ കുറിപ്പിന്റെ പേരിലുള്ള വിവാദം അനാവശ്യമാണെന്ന് സിബിസിഐ പ്രസിഡന്റ് സൂചിപ്പിച്ചു.