മതസൗഹാര്‍ദ്ദം കളങ്കപ്പെടുത്താന്‍ ആരെയും അനുവദിക്കരുത്

കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം ആര്‍ഷഭാരത സംസ്‌കാരത്തിന്റെ തനിമയും നന്മയും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്തയും ഉള്‍ക്കൊണ്ട്, നൂറ്റാണ്ടുകളായി ഭാരതസമൂഹം ഹൃദയത്തിലേറ്റുവാങ്ങി തലമുറകളിലൂടെ കൈമാറി സംരക്ഷിക്കുന്ന മതസൗഹാര്‍ദ്ദത്തെ കളങ്കപ്പെടുത്തുവാന്‍ ആരെയും അനുവദിക്കരുതെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍.

ജനജീവിതത്തിനും സാമൂഹ്യ വ്യവസ്ഥിതികള്‍ക്കുമെതിരെ അനുദിനം വര്‍ഗ്ഗീയ ഭീകരവാദികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ പൊതുസമൂഹം നിസ്സാരവത്കരിക്കരുത്. വര്‍ഗ്ഗസമരങ്ങളും പ്രത്യയശാസ്ത്രങ്ങളും കാലഹരണപ്പെട്ടിരിക്കുമ്പോള്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും സഭയുടെ മഹത്തായ സംവിധാനങ്ങള്‍ക്കുമെതിരെ ഉയരുന്ന ആക്ഷേപ-അവഹേളനങ്ങളില്‍ സമചിത്തതയോടെ പ്രതികരിക്കാന്‍ വിശ്വാസി സമൂഹത്തിനാകണം. ഭിന്നതകള്‍ മറന്ന് സഭയില്‍ കൂട്ടായ്മയും ഐക്യവും ശക്തിപ്പെടുത്തുവാനും വിശ്വാസത്തില്‍ ആഴപ്പെട്ട് മുന്നേറുവാനും പരസ്പരം സ്‌നേഹം പങ്കുവച്ച് സമാധാനവും ഐക്യവും ആത്മീയതയും ഊട്ടിയുറപ്പിക്കുവാനും ക്രൈസ്തവര്‍ക്കാകണം.

കൂട്ടായ്മാ ചൈതന്യത്തെ ഇല്ലായ്മ ചെയ്യുന്നതും സഭയെയും സമുദായത്തെയും ദുര്‍ബലപ്പെടുത്തുന്നതുമായ പ്രവര്‍ത്തനശൈലികള്‍ വിശ്വാസി സമൂഹത്തിന് ഭൂഷണമല്ല. ആരാധനക്രമം, വിവിധ അല്മായ സംഘടനകളുടെയും ഭക്തസംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍, അജപാലന നയങ്ങള്‍ എന്നിവയില്‍ ഐക്യരൂപം അനിവാര്യമാണ്. ഭിന്നിച്ചുനില്‍ക്കാതെ കൂട്ടായ്മയില്‍ ശക്തിപ്പെടേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് വിവിധ ക്രൈസ്തവസഭാ വിഭാഗങ്ങള്‍ ഒരുമയുടെയും സ്വരുമയുടെയും തലങ്ങളിലേയ്ക്ക് ഉയരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പ്രമേയം അവതരിപ്പിച്ചു.