ദൈവകാരുണ്യത്തിന്റെ നൊവേന: ഒന്നാം ദിവസം

ദൈവകാരുണ്യത്തിന്റെ നൊവേന ദു:ഖവെള്ളിയാഴ്ച മുതൽ ഉയിർപ്പിനു ശേഷം വരുന്ന ആദ്യ ഞായറാഴ്ച (പുതുഞായർ) വരെയാണ് നടത്തേണ്ടത്.

“ദൈവകാരുണ്യത്തോടുള്ള ഈ നൊവേന പ്രാർത്ഥന എഴുതി എടുക്കുവാനും ദൈവകാരുണ്യത്തിന്റെ തിരുനാളിന്റെ ഒരുക്കത്തിനായി, ദു:ഖവെള്ളിയാഴ്ച മുതൽ അതു നടത്തുവാനും യേശു എന്നോട് കല്പിച്ചു.” എന്നു സിസ്റ്റർ ഫൗസ്റ്റീന എഴുതി.

“ഈ ഒൻപതു ദിവസങ്ങളിൽ എന്റെ കരുണയുടെ അരുവിയിലേക്ക് നീ അവരെ കൊണ്ടുവരണം. അവർ അതിൽ നിന്നും അവരുടെ ജീവിതത്തിലെ പരീക്ഷണഘട്ടത്തിലും, പ്രത്യേകിച്ച് മരണസമയത്ത് ശക്തിയും ആശ്വാസവും അവർക്കാവശ്യമായ എല്ലാ ദൈവാനുഗ്രഹങ്ങളും ആവോളം കോരിയെടുക്കട്ടെ. ഓരോ ദിവസവും ഓരോ തരത്തിലുള്ള ആത്മാക്കളെ നീ നയിച്ചുകൊണ്ടുവരുകയും എന്റെ കരുണക്കടലിൽ മുക്കിഎടുക്കുകയും ചെയ്യുക.”

“ഈ നൊവേന വഴി ആവശ്യപ്പെടുന്ന ഏതൊരു കാര്യവും ഞാൻ നൽകുമെന്നുള്ള കർത്താവിന്റെ വാഗ്ദാനം എന്നും  ഓർത്തിരിക്കട്ടെ” എന്ന് സിസ്റ്റർ എഴുതുന്നു.

ദൈവകാരുണ്യത്തിന്റെ നൊവേന: ഒന്നാം ദിവസം
(സി. ഫൗസ്റ്റീനായുടെ ഡയറിയിൽ നിന്ന്)

(മനുഷ്യവർഗ്ഗത്തെ മുഴുവനും, പ്രത്യേകിച്ച് സകല പാപികളെയും യേശുവിന്റെ കരുണക്കടലിൽ സമർപ്പിച്ച് പ്രാർത്ഥിക്കുവാൻ ആവശ്യപ്പെടുന്നു.)

ധ്യാനം:

ഇന്ന് മനുഷ്യവർഗ്ഗത്തെ മുഴുവനും പ്രത്യേകിച്ച് സകല പാപികളേയും എന്റെ പക്കൽ കൊണ്ടുവന്ന് അവരെയെല്ലാം എന്റെ കരുണക്കടലിൽ മുക്കിയെടുക്കുക, ആത്മാക്കൾ നശിച്ചുപോകുന്നതിൽ എനിക്കനുഭവപ്പെടുന്ന കഠിനമായ എന്റെ വേദനയിൽ നീ എന്നെ ആശ്വസിപ്പിക്കും.

പ്രാര്‍ത്ഥന:

ഏറ്റം കരുണയുള്ള യേശുവേ, ഞങ്ങളോട് എപ്പോഴും ക്ഷമിക്കുകയും ദയകാണിക്കുകയും ചെയ്യുന്നവനാണല്ലോ അങ്ങ്. ഞങ്ങളുടെ പാപത്തെ നോക്കാതെ, അങ്ങയുടെ അനന്തമായ നന്മയിലുള്ള ഞങ്ങളുടെ ശരണത്തിൽ ദൃഷ്ടിയുറപ്പിക്കുകയും, അങ്ങയുടെ ഏറ്റം ദയയുള്ള തിരുഹൃദയത്തിൽ ഞങ്ങൾക്കൊരിക്കലും വിട്ടുപിരിയാത്ത അഭയം തരികയും ചെയ്യണമെന്ന് പിതാവായ ദൈവത്തോടും പരിശുദ്ധാത്മാവായ ദൈവത്തോടും അങ്ങയെ ഐക്യപ്പെടുത്തുന്ന അങ്ങയുടെ സ്‌നേഹത്തോട് ഞങ്ങളപേക്ഷിക്കുന്നു.

നിത്യപിതാവേ, യേശുവിന്റെ തിരുഹൃദയത്തിന്റെ ദയയാൽ ഏറ്റം വലിയ പാപികളായ ഞങ്ങളോടും മനുഷ്യവർഗ്ഗം മുഴുവനോടും കരുണതോന്നണമേ. അങ്ങയുടെ തിരുസുതന്റെ ഏറ്റം സങ്കടകരമായ കഷ്ടതകളെപ്രതി അങ്ങ് ഞങ്ങളോടു കരുണകാണിക്കണമേ. അങ്ങനെ ഞങ്ങൾ നിത്യകാലവും അവിടുത്തെ അനന്തകരുണയുടെ സർവ്വശക്തിയെ വാഴ്ത്തിപ്പുകഴ്ത്തട്ടെ. ആമ്മേന്‍
1 സ്വ. 1 ന. 1 ത്രി.

ദൈവകാരുണ്യത്തിന്റെ ലുത്തിനിയ:

കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
മിശിഹായേ! ദയാപൂര്‍വ്വം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ
സ്വര്‍ഗ്ഗീയ പിതാവായ ദൈവമേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
പുത്രനായ ദൈവമേ! ലോകത്തിന്റെ വിമോചകാ, ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

(പ്രതിവചനം: ഞങ്ങളങ്ങയില്‍ ശരണപ്പെടുന്നു)
സ്രഷ്ടാവിന്റെ ഏറ്റം വലിയ വിശേഷണമായ ദൈവകാരുണ്യമേ!
പരിശുദ്ധാത്മാവിന്റെ അളവില്ലാത്ത സ്നേഹമായ ദൈവകാരുണ്യമേ!
പരിശുദ്ധ ത്രീത്വത്തിന്റെ അഗ്രാഹ്യ രഹസ്യമായ ദൈവകാരുണ്യമേ!
അത്യുന്നതന്റെ സര്‍വ്വശക്തിയുടെ പ്രകടനമായ ദൈവകാരുണ്യമേ!
അമാനുഷസൃഷ്ടികളില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
ഇല്ലായ്മയില്‍ നിന്നു നമ്മെ വിളിച്ച ദൈവകാരുണ്യമേ!
പ്രപഞ്ചത്തെ മുഴുവന്‍ ചൂഴ്ന്നു നില്‍ക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങളില്‍ അമര്‍ത്യത വിതയ്ക്കുന്ന ദൈവകാരുണ്യമേ!
അര്‍ഹിക്കുന്ന ശിക്ഷയില്‍ നിന്നു ഞങ്ങളെ രക്ഷിക്കുന്ന ദൈവകാരുണ്യമേ!
പാപത്തിന്റെ ദുരിതത്തില്‍ നിന്നു നമ്മെ ഉയര്‍ത്തുന്ന ദൈവകാരുണ്യമേ!
സൃഷ്ടലോകത്തില്‍ ഞങ്ങളുടെ നീതീകരണമായ ദൈവകാരുണ്യമേ!
ഈശോയുടെ തിരുമുറിവുകളില്‍ നിന്നൊഴുകുന്ന ദൈവകാരുണ്യമേ!
ഈശോയുടെ പരിശുദ്ധ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!
കരുണയുടെ മാതാവായി അമലമനോഹരിയായ പരിശുദ്ധ മറിയത്തെ നല്‍കിയ ദൈവകാരുണ്യമേ!
ദൈവരഹസ്യങ്ങളുടെ വെളിപ്പെടുത്തലില്‍ പ്രകാശിതമായ ദൈവകാരുണ്യമേ!
സാര്‍വ്വത്രീകസഭയുടെ സ്ഥാപനത്തില്‍ പ്രകടിതമായ ദൈവകാരുണ്യമേ!
പരിശുദ്ധ കൂദാശയില്‍ പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!
മാമ്മോദീസായിലും പാപസങ്കീര്‍ത്തനത്തിലും പ്രകടമായിരിക്കുന്ന ദൈവകാരുണ്യമേ!
പൗരോഹിത്യത്തിലും ദിവ്യബലിയിലും പ്രദാനം ചെയ്യപ്പെട്ടിരിക്കുന്ന ദൈവകാരുണ്യമേ!
ക്രിസ്തീയ വിശ്വാസത്തിലേക്കു ഞങ്ങളെ ക്ഷണിച്ച ദൈവകാരുണ്യമേ!
പാപികളുടെ മാനസാന്തരത്തില്‍ വെളിപ്പെടുത്തപ്പെട്ട ദൈവകാരുണ്യമേ!
നീതിമാന്മാരുടെ വിശുദ്ധീകരണത്തില്‍ പ്രകടമായ ദൈവകാരുണ്യമേ!
വിശുദ്ധരെ പൂര്‍ണ്ണതയിലെത്തിക്കാന്‍ സഹായിക്കുന്ന ദൈവകാരുണ്യമേ!
രോഗികളുടെയും സഹിക്കുന്നവരുടെയും ആരോഗ്യപാത്രമായ ദൈവകാരുണ്യമേ!
വ്യഥിതഹൃദയരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
നിരാശയില്‍ വേദനിക്കുന്നവരുടെ പ്രതീക്ഷയായ ദൈവകാരുണ്യമേ!
എല്ലാ മനുഷ്യരേയും എല്ലായ്പ്പോഴും എവിടെയും അനുഗമിക്കുന്ന ദൈവകാരുണ്യമേ!
പ്രസാദവരങ്ങളാല്‍ മുന്നാസ്വാദനം നല്‍കുന്ന ദൈവകാരുണ്യമേ!
മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
അനുഗ്രഹീതരുടെ ആനന്ദമായ ദൈവകാരുണ്യമേ!
എല്ലാ വിശുദ്ധരുടെയും കിരീടമായ ദൈവകാരുണ്യമേ!
അത്ഭുതങ്ങളുടെ വറ്റാത്ത ഉറവയായ ദൈവകാരുണ്യമേ!

കുരിശില്‍ ലോകത്തെ രക്ഷിച്ച് ഞങ്ങളുടെ മേലുള്ള എറ്റവും വലിയ കരുണ പ്രകടിപ്പിച്ച ദൈവത്തിന്റെ കുഞ്ഞാടേ.
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

എല്ലാ ദിവ്യബലികളിലും ഞങ്ങള്‍ക്കുവേണ്ടി സ്വയം സമര്‍പ്പിച്ചുകൊണ്ടിരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

അങ്ങയുടെ അളവില്ലാത്ത കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ
കര്‍ത്താവേ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
മിശിഹായേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ
കര്‍ത്താവേ! ഞങ്ങളുടെമേല്‍ കരുണയുണ്ടാകണമേ

കര്‍ത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു.
കര്‍ത്താവിന്റെ കരുണ ഞാനെന്നും പാടിപ്പുകഴ്ത്തും.

പ്രാര്‍ത്ഥിക്കാം

ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാണല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ നോക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു ഞങ്ങള്‍ വിധേയരാകട്ടെ. കാരുണ്യത്തിന്റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ ഈശോ ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേക്കും ആമ്മേന്‍.

കടപ്പാട്: ‘ദൈവകാരുണ്യത്തോടുള്ള ഭക്തി’ (ഫാ. സാമുവൽ പള്ളിവാതുക്കൽ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.