സ്പെയിനിലെ കോർഡോബ രൂപതയുടെ ബിഷപ്പ് ഡിമെട്രിയോ ഫെർണാണ്ടസ് 127 രക്തസാക്ഷികളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്ന നടപടികൾ വിശദീകരിച്ചു. 1936 -നും 1939 -നും ഇടയിൽ സ്പെയിനിൽ നടന്ന മതപീഡനത്തിൽ കൊല്ലപ്പെട്ടവരാണ് ഇവർ. 115 പുരുഷന്മാരും 12 സ്ത്രീകളുമാണ് ഇവരിൽ ഉൾപ്പെടുന്നത്.
“രക്തസാക്ഷികൾ നമ്മളെപ്പോലെ സ്നേഹിക്കാൻ അറിയാവുന്നവരും നമ്മെപ്പോലെ മാംസവും രക്തവും ഉള്ളവരുമാണ്. തങ്ങളെ പീഡിപ്പിച്ചവരോട് ക്ഷമിച്ചുകൊണ്ട് അവരെ സ്നേഹിക്കാൻ അവർക്ക് കഴിഞ്ഞു. സ്പെയിനിന്റെ മറ്റ് ഭാഗങ്ങളിലെന്നപോലെ കോർഡോബ രൂപതയിലും 20 -ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ക്രിസ്ത്യൻ സമൂഹത്തിന്റെ വിശ്വാസസാക്ഷ്യം വളരെ തീക്ഷ്ണമായിരുന്നു.” -ബിഷപ്പ് വിശദീകരിച്ചു.
മതപീഡനത്തിൽ കൊല്ലപ്പെട്ടവരിൽ ഏറ്റവും കൂടുതൽ രക്തസാക്ഷികളായവർ പുരോഹിതരും അൽമായരും ആയിരുന്നു. 79 പുരോഹിതരും 39 അൽമായരും അതിൽ ഉൾപ്പെടുന്നു. അവരോടൊപ്പം അഞ്ചു വൈദികാർത്ഥികൾ, മൂന്ന് സന്യാസികൾ എന്നിവരുമുണ്ട്. ഈ രക്തസാക്ഷികളിൽ 15 നും 88 നും ഇടയിൽ പ്രായമുള്ള ആളുകളും ഉൾപ്പെടുന്നു.