ഇറ്റലിയിലെ നേപ്പിൾസിനു സമീപമുള്ള ക്വാർട്ടോയിലുള്ള കോണ്‍ചീലിയ എന്ന സ്ത്രീ മൂന്ന് മാസം ഗർഭിണിയായിരിക്കുമ്പോൾ ആണ് തനിക്ക് സ്‌തനാർബുദം ആണെന്ന് മനസിലാക്കിയത്. ചികിത്സ തുടങ്ങേണ്ടതിന് ഡോക്ടർമാർ കുട്ടിയെ അബോർഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. “ഞാൻ ഇപ്പോൾ തന്നെ ഈ കുഞ്ഞിന്റെ അമ്മയാണ്, എനിക്ക് എൻ്റെ കുഞ്ഞിനെ കൊല്ലാനാവില്ല” എന്നായിരുന്നു കോണ്‍ചീലിയ എന്ന അമ്മയുടെ മറുപടി.
കാൻസറിന് ശസ്ത്രക്രിയയും കീമോതെറാപ്പിയും നടത്താനായിരുന്നു ഡോക്ടർമാർ ഈ നിർദേശം മുമ്പോട്ടു വെച്ചത്. സ്വന്തം അപകടസാധ്യത പരിഗണിക്കാതെ ജനിക്കാനിരിക്കുന്ന കുഞ്ഞിനുവേണ്ടി ആ അമ്മ തൻ്റെ നിലപാടിൽ ഉറച്ചുനിന്നു. എന്നാൽ, ദൈവം ആ അമ്മയുടെ കൂടെയായിരുന്നു. നേപ്പിൾസിലെ പാസ്‌ക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ, സ്തനാർബുദ വിഭാഗം മേധാവി ഡോ. മൈക്കലിനോ ഡി ലോറൻറിസിനെ കണ്ടുമുട്ടി. ഗർഭാവസ്ഥയെ അപകടത്തിലാക്കാത്ത വിധത്തിലുള്ള ചികിത്സ നടത്തുവാൻ അങ്ങനെ തീരുമാനമായി.
കോണ്‍ചീലിയ എന്ന അമ്മ അസാമാന്യ ധൈര്യത്തോടെയാണ് ഈ സാഹചര്യങ്ങളോട് പ്രതികരിച്ചത്. ലോക്ക്ഡൗണിനിടയിലാണ് ചികിത്സ ആരംഭിച്ചത്. കീമോതെറാപ്പിയും തുടങ്ങി. ശാരീരികമായ ബുദ്ധിമുട്ടുകൾ ഏറെയുണ്ടായെങ്കിലും ദൈവത്തിൽ ആശ്രയം വെച്ച് കോൺസിഗ്ലിയ മുന്നോട്ട് പോയി. മനസ് ഇടറാതെ ധൈര്യപൂർവ്വം ജീവിക്കുവാൻ, ആത്മവിശ്വാസത്തോടെ രോഗത്തെ നേരിടുവാൻ അങ്ങനെ അവൾക്കായി.
ഈ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റുമായി സഹകരിച്ച് ആയിരുന്നു ചികിത്സ നടത്തിയത്. കുഞ്ഞിന് കുഴപ്പമൊന്നും ഉണ്ടാകാതിരിക്കുവാനായിരുന്നു ഇത്. അങ്ങനെ പൂർണ്ണ ആരോഗ്യത്തോടെ സെപ്റ്റംബർ 15 -ന് അറോറ എന്ന പെൺകുഞ്ഞു ജനിച്ചു. ഒപ്പം കാൻസർ ചികിത്സയും വിജയപ്രദമായിരുന്നു.
“ഞാൻ എന്റെ ഹൃദയത്തിന്റെ സ്വരം പിന്തുടർന്നു. എനിക്ക് ജീവിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ കുഞ്ഞിനെ ഉപേക്ഷിക്കണമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ എനിക്കതിന് ആവുമായിരുന്നില്ല.” – കോണ്‍ചീലിയ പറയുന്നു. ഗർഭാവസ്ഥയിലുള്ള കുഞ്ഞിനുവേണ്ടി സ്വന്തം ജീവൻ പോലും അപകടത്തിലായ നിമിഷങ്ങളിൽ ഉറച്ച തീരുമാനത്തോടെ അവർ നിലനിന്നു. ഈ അമ്മ ആധുനിക ലോകത്തിന് ഒരു മാതൃകയാണ്.