ആഴക്കടൽ മത്സ്യബന്ധനം: സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കെ‌സി‌ബി‌സി

തീരദേശവാസികളുടെ ആശങ്കകൾ കണക്കിലെടുക്കാതെയും മൽസ്യതൊഴിലാളികളോട് കൂടിയാലോചന നടത്താതെയും വിദേശ കമ്പനിയുമായി ആഴക്കടൽ മത്സ്യബന്ധനത്തിനുവേണ്ടി ധാരണാപത്രം ഒപ്പിട്ട സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കേരള കത്തോലിക്ക മെത്രാൻ സമിതി. പ്രതിഷേധത്തിനൊടുവിലാണെങ്കിലും പെട്ടെന്നുതന്നെ അതു പിൻവലിക്കാൻ സർക്കാർ എടുത്ത തീരുമാനത്തിൽ തീരദേശവാസികൾക്ക് ആശ്വാസമുണ്ട്. കരാർ റദ്ദാക്കപ്പെട്ടുവെങ്കിലും 2018 മുതൽ സർക്കാർ ഇതിനുവേണ്ടി സ്വീകരിച്ചിട്ടുള്ള മറ്റെല്ലാ നടപടികളും അപ്രകാരം തന്നെ നിലനിൽക്കുകയാണെന്ന് കെ‌സി‌ബി‌സി ചൂണ്ടിക്കാട്ടി.

ആ നിലയ്ക്ക് ഈ കമ്പനി മറ്റേതെങ്കിലും മാർഗത്തിലൂടെ ഇതു പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കുന്ന് തീരദേശവാസികൾ ഭയപ്പെടുന്നു. ഏതു വിധത്തിൽ ഈ പദ്ധതി നടപ്പിൽ വന്നാലും തീരദേശവാസികൾക്ക് ഭക്ഷണം ഇല്ലാതാകുമെന്നതാണ് യാഥാർഥ്യമെന്നും കെസിബിസി വ്യക്തമാക്കി. ആഴക്കടൽ മത്സ്യബന്ധനമെന്ന് ഈ പദ്ധതി വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും പ്രയോഗത്തിൽ ഇത് തീരക്കടൽ മത്സ്യബന്ധനം തന്നെയാണ്. മൽസ്യങ്ങളുടെ പ്രജനനം മുഴുവൻ നടക്കുന്നത് തീരക്കടലിലാണ്.

യുദ്ധസന്നാഹമെന്നപോലെ ട്രോളറുകളുടെ ഒരു വലിയ നിര ആഴക്കടലിലേക്ക് ഇറങ്ങിയാൽ കടലിന്റെ ആവാസവ്യവസ്ഥ തന്നെ പാടെ തകർന്നുപോകും. കടൽത്തീരത്ത് മനുഷ്യനുതന്നെ ജീവിക്കാൻ സാധിക്കാതെവരുകയും ചെയ്യും. സർക്കാർ എന്നല്ല ഒരു ഏജൻസിയും ഇത്തരം മൽസ്യബന്ധനരീതികൾക്ക് ഇറങ്ങിപ്പുറപ്പെടരുതെന്നും അത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഹാനികരമാകും. തീരദേശ നിവാസികളുടെ ആശങ്ക നിറഞ്ഞ ആവശ്യത്തോട്് സൃഷ്ടിപരമായ പ്രതികരണമാണ് ജനാധിപത്യ സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്നതെന്നും കെസിബിസി ഒദ്യോഗിക വക്താവ് വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.