ഹൃദയം കാണുന്ന വാൽക്കണ്ണാടി

ഫാ. ജെൻസൺ ലാസാലെറ്റ്
ഫാ. ജെൻസൺ ലാസാലെറ്റ്

ഒരു അപ്പൻ്റെയും മകൻ്റെയും കഥയാണിത്. രോഗിയായ അപ്പൻ ആശുപത്രിയിൽ അഡ്മിറ്റാണ്. കൂടെയുള്ളത് പത്താം ക്ലാസുകാരൻ മകനും. റൗണ്ട്സിന് വന്ന ഡോക്ടർ, അപ്പന് ഫ്രൂട്ട്സ് എന്തെങ്കിലും വാങ്ങിക്കൊടുക്കണമെന്ന് മകനോട് പറഞ്ഞു. കടയിൽ ചെന്ന് കുറച്ച് ഓറഞ്ചും ആപ്പിളും അവൻ വാങ്ങിക്കൊണ്ടുവരുകയും ചെയ്തു.

ഓറഞ്ച് രുചിച്ചു നോക്കിയ അപ്പൻ മകനോട് ചോദിച്ചു: “എത്ര രൂപയ്ക്കാണ് നീ ഇത് വാങ്ങിയത്?” “80 രൂപയ്ക്ക് ”അവൻ മറുപടി പറഞ്ഞു. ”വേറെ ഓറഞ്ച് കടയിലുണ്ടായിരുന്നില്ലേ?” “ഉണ്ടായിരുന്നു, എന്നാൽ അതിന് വലുപ്പം കുറവാണ്. കാണാനും ഒട്ടും ഭംഗിയില്ല.” മകൻ്റെ മറുപടി കേട്ട അപ്പൻഒരു ഓറഞ്ച് അല്ലിയെടുത്ത് അവന് നൽകി. അത് വായിലിട്ടതേ അവൻ പറഞ്ഞു: “എന്തൊരു പുളിയാണപ്പാ…!”

ഒരു ചെറുപുഞ്ചിരിയോടെ അപ്പൻ തുടർന്നു: “മോനേ… പുറം ഭംഗിയല്ല പ്രാധാന്യം. അത് ഓറഞ്ചായാലും മനുഷ്യനായാലും. പുറമേ അഴക് കുറവാണെങ്കിലും ഉള്ള് നന്നാകണം. നമ്മുടെ മുറ്റത്ത് നിൽക്കുന്ന കാന്താരി മുളക് നീ ശ്രദ്ധിച്ചിട്ടില്ലേ? കാഴ്ചയ്ക്ക് എത്ര ചെറുതാണ്. എന്നാൽ കാന്താരിയെപ്പോലെ എരിവും ഔഷധ ഗുണവുമുള്ള മറ്റൊരു മുളകുമില്ല. ഇങ്ങനെയുള്ള അനുഭവങ്ങളിൽ നിന്നാണ് ജീവിതം പഠിക്കേണ്ടത്.” ചെറിയ സംഭവത്തിലൂടെ വലിയ തത്വമാണ് ആ അപ്പൻ മകനെ പഠിപ്പിക്കുന്നത്.

എന്തിനേയും എതിനേയും പുറംമോടി കണ്ട് അളക്കുന്ന കാലമാണിത്. ആ സ്വഭാവം ചിലപ്പോഴെല്ലാം നമ്മിലും വന്നുചേർന്നിട്ടുണ്ടാകും. ചില ആളുകളെ കാണുമ്പോൾ തന്നെ നാം വിലയിരുത്താറില്ലേ ഇയാൾ അത്ര പോരാ, പ്രത്യേകിച്ച് ഇങ്ങേർക്കിവിടെ ഒന്നും ചെയ്യാനാവില്ല, ഒരു മുൻ കോപിയാണെന്ന് തോന്നുന്നു, നല്ലൊരു മദ്യപൻ്റെ ലുക്ക്, പിശുക്കിൻ്റെ മജിസ്ട്രേറ്റാണെന്ന് തോന്നുന്നു… ഇങ്ങനെ എത്രയെത്ര വിലയിരുത്തലുകൾ…

എന്നാൽ ഏതാനും ദിവസം ആ വ്യക്തിയുമായി ഇടപഴകി കഴിയുമ്പോൾ നമുക്ക് മനസിലാകുംപലതും നമ്മൾ വിചാരിച്ചതൊന്നുമല്ലെന്ന്… അതുകൊണ്ടാണ് നിയമജ്ഞരേയും ഫരിസേയരേയും നോക്കി ക്രിസ്തു ഇങ്ങനെ പറയുന്നത്: “ബാഹ്യമായി മനുഷ്യർക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ്‌” (മത്താ 23 :28). മനുഷ്യർക്കു മുമ്പിൽ ഏറ്റവും നല്ലവരായി പ്രത്യക്ഷപ്പെടുമ്പോഴും ക്രിസ്തുവാകുന്ന കണ്ണാടിക്കു മുമ്പിൽ നോക്കുമ്പോൾ മാത്രമേ നമ്മുടെ കുറവുകൾ തെളിഞ്ഞ് കാണൂ.

ഫുൾട്ടൻ ജെ.ഷീൻ. പറഞ്ഞതുപോലെ “ദൂരെ നിന്ന് നോക്കുമ്പോൾ എതൊരു ചിത്രവും മനോഹരമായി കാണപ്പെടും. എന്നാൽ അതിൻ്റെ കുറവുകൾ അറിയുന്നത്  പ്രകാശത്തോട് കൂടുതൽ അടുത്ത് പിടിക്കുമ്പോഴാണ്.” ക്രിസ്തുവാകുന്ന പ്രകാശത്തോട് നമ്മളിനിയും എത്രയോ അടുക്കുവാനുണ്ട്?

ഫാദർ ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.