സ്വർഗത്തിലേക്ക് കണ്ണും നട്ട്‌

ജിന്‍സി സന്തോഷ്‌

ക്രിസ്തുവിന് തന്റെ ഇഹലോക ജീവിതകാലത്ത് താൻ എവിടെ നിന്നു വന്നു എന്നും എവിടേയ്ക്ക് പോകുന്നുവെന്നും വ്യക്തമായ ബോധ്യമുണ്ടായിരുന്നു. കുരിശുമരണത്തോളം തന്നെത്തന്നെ താഴ്ത്തുവാൻ അവിടുന്ന് സ്വയം വിട്ടുകൊടുത്തതും ശിഷ്യന്മാരുടെ പാദം കഴുകാൻ തക്കവിധം എളിമപ്പെട്ടതും അവന്റെ ഈ ബോധ്യത്തിൽ നിന്നുമായിരുന്നു.

ഇന്നല്ലെങ്കിൽ നാളെ അവസാനിക്കുന്ന ഈ ലോകജീവിതത്തിൽ ക്ലേശങ്ങളും അപമാനങ്ങളും സഹനങ്ങളും ക്രിസ്തുവിനോടുള്ള സ്നേഹത്താൽ സന്തോഷത്തോടെ സ്വീകരിക്കുന്നതിന് ആനുപാതികമായി സ്വർഗത്തിലെ മഹത്വവും ആനന്ദവും വർദ്ധിച്ചുകൊണ്ടിരിക്കുമെങ്കിൽ കൂടുതൽ സഹനങ്ങൾ സ്വീകരിക്കാൻ നാം മടിക്കുന്നതെന്തിന്?

“എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജമായി പറയുകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ച് ആഹ്ലാദിക്കുവിൻ. സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും” (മത്തായി 5: 11, 12).

ജീവിതവഴികളിലെ സഹനങ്ങളിൽ പതറാതെ ജീവിക്കാനും ഭൂമിയോളം താഴാനും എളിമപ്പെടാനും പ്രിയപ്പെട്ടവരുടെ മരണത്തിൽ മനസു വിതുമ്പുമ്പോഴും ആത്മാവിൽ ആനന്ദിക്കാൻ സ്വർഗത്തെക്കുറിച്ചുള്ള ഈ പ്രത്യാശ നമുക്ക് തുണയാകട്ടെ. “നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ നിസാരമാണ്” (റോമാ 8:18).

ജിന്‍സി സന്തോഷ്‌

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.