നിരന്തര പരിശ്രമം മരണം വരെ

ജിന്‍സി സന്തോഷ്‌

ചെങ്കടലിനരികിലെത്തിയ ഇസ്രായേൽ ജനം പിന്നാലെ വരുന്ന ശത്രുസൈന്യത്തെ കണ്ട് പരിഭ്രമിക്കുന്നു. ആത്മീയ യാത്രയിൽ തളർച്ചയും വിരസതയും അനുഭവപ്പെടുമ്പോൾ ലോകത്തിലേക്കു നോക്കി പരിഭ്രമിക്കാതെ ദൈവത്തിന്റെ ശക്തമായ കരത്തിൻകീഴിൽ പൂർവ്വാധികം ശക്തിയോടെ ആശ്രയമർപ്പിക്കണം. ആദ്ധ്യാത്മികതയിൽ വളരണമെങ്കിൽ വ്യക്തിപരമായ പ്രാർത്ഥനയും വചനധ്യാനവും കൂദാശകളുടെ സ്വീകരണവും ദൈവമാതൃഭക്തിയും വർദ്ധിപ്പിക്കണം. ശിശുക്കൾ കഴിക്കുന്ന ധാന്യക്കുറുക്ക് പോലെ എന്നും പതിവുപ്രാർത്ഥനകളിൽ മാത്രം ഒതുങ്ങിയാൽ ആത്മീയതയിലും ശിശുവായിത്തന്നെ തുടരും. വർഷങ്ങൾക്കനുസരിച്ച് വളർച്ചയുണ്ടാകണമെങ്കിൽ ഓരോ ഘട്ടത്തിലും ആത്മീയഭക്ഷണത്തിന്റെ അളവ് വർദ്ധിപ്പിക്കണം.

ആത്മാവിനെ പോഷിപ്പിക്കുന്ന പുണ്യങ്ങൾ കൂടുതൽ സമ്പാദിക്കണം. കരുത്തും ബലവും നേടാൻ ആത്മീയവ്യായാമങ്ങളായ ഉപവാസത്തിന്റെയും പരിത്യാഗപ്രവൃത്തികളുടെയും എണ്ണവും ദൈർഘ്യവും കൂട്ടണം. ആദ്ധ്യാത്മികവളർച്ച അലസർക്കുള്ളതല്ല. പരിശ്രമശാലികൾക്കും ബലവാന്മാർക്കും ഉള്ളതാണ്. “സ്നാപകയോഹന്നാന്റെ നാളുകൾ മുതൽ ഇന്നുവരെ സ്വർഗരാജ്യം ബലപ്രയോഗത്തിനു വിഷയമായിരിക്കുന്നു. ബലവാന്മാർ അത് പിടച്ചടക്കുന്നു” (മത്തായി 11:12).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.