ദാഹിച്ചു തളർന്ന ഇസ്രായേൽ ജനം മരുഭൂമിയിൽ കണ്ടെത്തിയ വെള്ളം, കുടിക്കാനാകാത്ത വിധം കയ്പുള്ളതായിരുന്നു. അതേ ജലം തന്നെ ദൈവം മധുരപാനീയമാക്കി. മുന്നിലുള്ള ചെങ്കടൽ, തങ്ങൾക്ക് രക്ഷപെടാനുള്ള എല്ലാ പ്രതീക്ഷകളും തകർക്കുന്ന അഗ്നിപരീക്ഷണമായിരുന്നു ഇസ്രായേൽ ജനത്തിന്. എന്നാൽ ദൈവസാന്നിധ്യത്തിൽ അതേ കടൽ തന്നെ അവർക്ക് രക്ഷാമാർഗ്ഗവും അവരുടെ ശത്രുക്കൾക്ക് നാശകാരണവും ആയിത്തീർന്നു.
കൊടുങ്കാറ്റ് നിറഞ്ഞ ഇടങ്ങളിലും ദൈവം കടന്നുവരുമ്പോൾ ശുഭപ്രതീക്ഷയുടെ മുനമ്പുകൾ തെളിയും. കണ്ണുനീരു നിറഞ്ഞ ഇടങ്ങളിലും ദൈവസാന്നിധ്യം ഇറങ്ങിവന്നാൽ സന്തോഷത്തിന്റെ അരുവികൾ ഒഴുകും. സാഹചര്യങ്ങൾക്ക് വ്യതിയാനമില്ലാതെയും പ്രതിബന്ധങ്ങൾ മാറാതെയുമിരിക്കുമ്പോൾ ദൈവസാന്നിധ്യം നമ്മോടൊപ്പമുണ്ടെങ്കിൽ ക്രൈസ്തവ വിശ്വാസിക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്. ഒഴുക്കിനെതിരെ നീന്തുന്ന പരൽമീനുകളാകേണ്ടവനാണ് വിശ്വാസജീവിതത്തിൽ ഓരോ ക്രൈസ്തവനും. വേറിട്ടവരാകുക എന്നതാണ് സമൂഹജീവിതത്തിൽ ഒരു ക്രൈസ്തവന്റെ വിളി. ചിന്തയിലും മനോഭാവത്തിലും വാക്കിലും പ്രവൃത്തിയിലും ദൈവത്തോട് ചേർന്ന് വ്യത്യസ്തത പുലർത്തുക.
ലോകത്തിന്റെ ഒഴുക്കിൽ എല്ലാവരും അശുദ്ധിയിൽ വ്യാപരിക്കേ ക്രിസ്ത്യാനി വിശുദ്ധി കാംക്ഷിക്കണം.
ജിന്‍സി സന്തോഷ്