തിരികെ വരാം ബാല്യത്തിന്റെ വിസ്മയങ്ങളിലേയ്ക്ക്

ജിന്‍സി സന്തോഷ്‌

മറ്റുള്ളവർ എന്തു ചിന്തിക്കും എന്നുകരുതി ഒരു നക്ഷത്രവും കഴിവിൽ കവിഞ്ഞ് തിളങ്ങാറില്ല. മറ്റുള്ളവരുടെ അപ്രീതിയെ ഭയന്ന് ഒരു പുഷ്പവും ഇതൾ പൊഴിക്കാൻ കാത്തുനിൽക്കാറുമില്ല. പ്രകൃതിയ്ക്ക് സൃഷ്ടാവ് നൽകിയ സ്വാതന്ത്ര്യം ആണത്. എന്നാൽ നമ്മളോ? ആത്മീയസ്വാതന്ത്ര്യം ആരും നമ്മിൽ നിന്ന് അപഹരിച്ചതല്ല. വലുതാകാനുള്ള ആസക്തിക്കിടയിൽ നാം തട്ടിനശിപ്പിച്ചതാണ്.

ബാല്യത്തിന് എന്നും വിസ്മയങ്ങളുണ്ട്‌. സൂര്യന്റെ ഉദയവും അസ്തമയവും പൂക്കൾ വിരിയുന്നതും മഴയും ജലാശയങ്ങളും… അങ്ങനെ എല്ലാം ഓരോ തവണ കാണുമ്പോഴും ബാല്യം വിസ്മയലഹരിയിലാണ്. മുതിർന്നവർക്ക് ആവർത്തനങ്ങളിൽ വിസ്മയങ്ങളില്ല. അവർ പെട്ടെന്ന് മടുക്കും. പിന്നെ എല്ലാം ബോറിങ്ങാണ്. പ്രാർത്ഥനയും വിശുദ്ധ ബലിയും കൂദാശകളും വിരസമാകുന്നത് അങ്ങനെയാണ്. വിസ്മയം നഷ്ടപ്പെടുത്തുമ്പോൾ ആത്മീയത ഭാരമാകും.

വചനം തീയായിരുന്നു ആദ്യനാളുകളിൽ… വിശുദ്ധ ബലി പ്രാണവായു ആയിരുന്നു ആ നാളുകളിൽ… എന്നു മുതലാണ് നമുക്ക് വിസ്മയങ്ങൾ നഷ്ടപ്പെട്ടത്? അതിശയകരമായ ദൈവികദാനങ്ങളെ ഒരു വിലയും കല്പിക്കാതെ ആവർത്തന വിരസതയോടെ നോക്കിക്കണ്ട നാൾ മുതൽ.

ആത്മീയത ആഘോഷമായിരുന്ന കാലത്ത് തെല്ലും ഭയപ്പെടാതെയും ഉത്ക്കണ്ഠ കൂടാതെയും നേരിട്ട പ്രതികൂലങ്ങൾ ഇന്ന് നമ്മെ ഏറെ ഞെരുക്കുന്നുണ്ട്. വലുതാകുന്ന ലോകത്ത് ചെറുതാവാനുള്ള ഭയമാണത്. പ്രതിസന്ധികളുടെ ഭീകരതയല്ല, പ്രതിരോധിക്കാനുള്ള ആത്മീയകരുത്താണ് ഇല്ലാതെപോയത്. വിശ്വാസജീവിതം ആസ്വദിക്കാൻ ഒരിക്കൽക്കൂടി തിരികെ വരാം, ബാല്യത്തിന്റെ വിസ്മയങ്ങളിലേക്ക്…

“സ്വർഗത്തിൻ്റെയും ഭൂമിയുടെയും നാഥനായ പിതാവേ, നീ ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു” (മത്തായി 11:25).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.