ദൈവം നിശബ്ദനാകുന്ന നാളുകൾ

ജിന്‍സി സന്തോഷ്‌

ദൈവം നിശബ്ദനായിരിക്കുന്നു എന്നു തോന്നിക്കുന്ന ഈ പ്രതിസന്ധികളുടെ നാളുകളെ കടന്നുപോകുക അത്ര എളുപ്പമല്ല. രാത്രി നീളുമ്പോൾ, പ്രകാശം അകലെയാണെന്നു തോന്നുമ്പോൾ, ഒരു മുറിക്കുള്ളിൽ നാളുകളോളം ഒറ്റപ്പെടുമ്പോൾ… ദൈവം പോലും കൈവിട്ടു എന്നു ചിന്തിക്കാം. ഏത് ശക്തനായ പ്രാർത്ഥനാമനുഷ്യന്റെയും മനസ് ദുർബലമായിത്തീരാവുന്ന ഈ നാളുകളിൽ മനസിന്റെ ബലം ചോർന്നുപോകാതെ സൂക്ഷിക്കാൻ ഹൃദയത്തെ ഒരുക്കുക.

മനുഷ്യൻ കാര്യങ്ങൾ വിലയിരുത്തുകയും അതിന്റെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ മെനഞ്ഞ് ദൈവത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന കാലമാണിത്. തിരുവെഴുത്തുകളിൽ ലാസറിന്റെ രോഗാവസ്ഥ അറിയിച്ചിട്ടും അവന്റെ മരണം കഴിഞ്ഞ് നാലുനാൾ വരെ ക്രിസ്തു അടുത്തെത്തിയില്ല. മനഃപൂർവമായ ഒരു കാലതാമസം. അതിനു കാരണവും അവൻ വ്യക്തമാക്കുന്നുണ്ട്. “ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല;  ദൈവമഹത്വത്തിനു വേണ്ടിയാണ്” (യോഹ. 11:4).

എങ്കിലും നമ്മുടെയൊക്കെ ഉള്ളിൽ ഒരു മർത്താ വസിക്കുന്നുണ്ട്. “കർത്താവേ, ഇപ്പോൾ ദുർഗന്ധം ഉണ്ടാവും. ഇത് നാലാം ദിവസമാണ്.” ഇത്രയും വഷളായ സാഹചര്യത്തിൽ ഇനി പ്രാർത്ഥിച്ചിട്ട് എന്തു കാര്യം? ഇതിന് അന്നും ഇന്നും ക്രിസ്തുവിന് ഒരു മറുപടിയേ ഉള്ളൂ. “വിശ്വസിച്ചാൽ നീ ദൈവമഹത്വം ദർശിക്കുമെന്ന് ഞാൻ നിന്നോട് പറഞ്ഞില്ലേ.” കാരണം അവൻ ഇന്നും ജീവിക്കുന്നു. ജീവിതത്തിൽ ഇരുട്ടു നിറയുമ്പോൾ നിത്യപ്രകാശമായ ക്രിസ്തുവിൽ പ്രത്യാശ വയ്ക്കുക. അവൻ നിന്റെ വെളിച്ചമാകും.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.