തീരത്തു നിന്നും തിരകൾക്കുമപ്പുറത്തേക്ക്

യേശു പറഞ്ഞു: “വന്ന് പ്രാതൽ കഴിക്കുക. ശിഷ്യന്മാരിലാരും അവനോട് നീ ആരാണ് എന്ന് ചോദിക്കാൻ മുതിർന്നില്ല. അത് കർത്താവാണെന്ന് അവർ അറിഞ്ഞിരുന്നു” (യോഹ. 21:12).

സ്വർഗത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ പഠിപ്പിക്കാൻ കടലോളം നല്ല പുസ്തകം പ്രകൃതിയിൽ വേറെയില്ലന്ന് പലപ്പോഴും തോന്നാറുണ്ട്. ജീവിതമാകുന്ന തോണി, സങ്കടങ്ങളുടെ തിരമാലകൾ, അത്ഭുതങ്ങളുടെ ചാകര, തീരത്തു മനസു വച്ച് ആഴക്കടലിൽ പോയി തീരം ലക്ഷ്യമാക്കിയുള്ള യാത്ര… ഇത്രമാത്രം പ്രതീകങ്ങളുടെ ആകെ തുകയാണ് കടൽ.

നെയ്തുകൂട്ടിയ സ്വപ്നങ്ങൾ ഒറ്റനിമിഷം കൊണ്ട് മായിച്ചുകളഞ്ഞ് കണ്ണുനീരു മാത്രം ബാക്കിയാക്കി ചില നൊമ്പരങ്ങളുടെ തിരകൾ… എന്റെ പാദത്തിനിടയിലെ മണൽത്തരികൾ കൂടി തുരന്നെടുക്കാൻ ശ്രമിക്കുമ്പോൾ പ്രതീക്ഷകളുടെ തിരിവെട്ടങ്ങൾ ചക്രവാളത്തിൽ പോലും കാണാനാവാതെ ജീവിതത്തെ മടുപ്പിക്കുമ്പോൾ ബലം തരുന്ന വചനചിന്തയാണ് “അത് കർത്താവാണ്” എന്ന വാക്കുകൾ.

വിശപ്പ് മാറ്റാൻ പ്രാതലൊരുക്കി എനിക്കായ് കാത്തിരിക്കുന്ന മാതൃഭാവമായി, ഭയമകറ്റാൻ കരുത്തോടെ എന്നെ പൊതിയുന്ന പിതൃസാന്നിധ്യമായി, എല്ലാം തുറന്നുപറയാൻ കരുതലുള്ള സുഹൃത്തായി ഈ വാക്കുകൾ ഉള്ളിൽ അലയടിക്കുന്നു. “ഇത് കർത്താവാണ്” എന്ന ധൈര്യം അപകടങ്ങളുടെ കയങ്ങളുള്ള ജീവിതകടലിൽ നിന്നും അലറുന്ന തിരമാലകളുടെ ഇടയിലൂടെ സ്വസ്ഥതയുടെ തീരമണയാൻ എന്നെ ശക്തിപ്പെടുത്തുന്നു.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.