കണ്ണീരിന്റെ ഭാരം ഏറ്റെടുക്കുന്നവർ

ജിന്‍സി സന്തോഷ്‌

ഏറ്റവും കരുണാദ്രമായ ഹൃദയത്തിനു പോലും പരിഹരിക്കാൻ കഴിയാത്ത ദൈവിക ഇടപെടലിന്റെ സാന്നിധ്യത്തിൽ മാത്രം പരിഹരിക്കാൻ കഴിയുന്ന എത്രയോ ജീവിതയാഥാർത്ഥ്യങ്ങളാണ് അനുദിനം നാം കണ്ടുമുട്ടുന്നത്. എല്ലാം നമ്മുടെ കൈകൾ കൊണ്ട് പരിഹരിക്കാനാവില്ല എന്നറിഞ്ഞു കൊണ്ട്
കരുണ യാചിക്കുന്നവനു വേണ്ടി ദൈവത്തിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥരാകാനുള്ള കഴിവ് ഒരു കൃപയാണ്.

കരുണാർദ്രമാകേണ്ട ക്രിസ്തീയജീവിതത്തിന്റെ ആദ്യരൂപവും ആദർശരൂപവും പരിശുദ്ധ മറിയമാണ്. കാനായിലെ കല്യാണവിരുന്നിൽ എല്ലാവരുടെയും കണ്ണുകൾ സ്വന്തം പാത്രങ്ങളിൽ മാത്രമായിരുന്നപ്പോൾ അവളുടെ കണ്ണുകൾ ആതിഥേയരുടെ അസ്വസ്ഥതകളിലായിരുന്നു. അവരുടെ നൊമ്പരത്തിന്റെ ഭാരം ഏറ്റെടുത്തവൾ ഇരുചെവി അറിയാതെ സകലതും അറിയുന്നവന്റെ പക്കൽ ഒരു അപേക്ഷ വയ്ക്കുന്നു. “അവർക്ക് വീഞ്ഞില്ല.”

പുതുവീഞ്ഞിന്റെ ലഹരിയിൽ കരുണ യാചിച്ചവൻ ആശ്വസിച്ചാനന്ദിക്കുമ്പോഴും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിന്റെ പ്രാർത്ഥനകൾ, കരയുന്ന മറ്റൊരുവനുവേണ്ടി ദൈവസന്നിധിയിൽ ഉയരട്ടെ. അങ്ങനെ കാരുണ്യത്തിന്റെ കവാടമാകണം നിന്റെ ഹൃദയം. ഒരു ദേവാലയ വാതിൽ പോലെ അത് എല്ലാവർക്കും വേണ്ടി തുറക്കപ്പെടട്ടെ. “ദൈവമേ അങ്ങയുടെ കാരുണ്യം എത്ര അമൂല്യം. മനുഷ്യമക്കൾ അങ്ങയുടെ ചിറകുകളുടെ തണലിൽ അഭയം തേടുന്നു” (സങ്കീ. 36:7).

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.