അള്‍ത്താര ബാലന്മാരുടെ പ്രത്യേക മധ്യസ്ഥനാണ് വി. ജോണ്‍ ബര്‍ക്കുമാന്‍സ്. 1599 മാര്‍ച്ച് 13 -ാം തീയതി ബല്‍ജിയത്തിലെ ഡീസ്റ്റ് എന്ന സ്ഥലത്ത് ഒരു ചെരുപ്പുകുത്തിയുടെ പുത്രനായി അദ്ദേഹം ജനിച്ചു. ഭക്തയായിരുന്ന മാതാവ് ജോണിനെ ഉത്തമ ക്രൈസ്തവവിശ്വാസത്തില്‍ വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബാല്യത്തില്‍ പ്രതിദിനം മൂന്നു കുര്‍ബാനകളില്‍ ശുശ്രൂഷിയായി വിശുദ്ധന്‍ കൂടിയിരുന്നു.
വെറും പത്തുവയസുള്ളപ്പോള്‍തന്നെ വൈദികനാകാന്‍ ആഗ്രഹിച്ച ജോണ്‍, സിസ്റ്റിലെ ഫാ. പീറ്ററിന്റെ കീഴില്‍ പഠനം ആരംഭിച്ചു. സാമ്പത്തികമായി വളരെ പരുങ്ങലിലായിരുന്നു ജോണിന്റെ കുടുംബം. അതിനാല്‍ അദ്ദേഹം സ്വയം ജോലിചെയ്താണ് തന്റെ പഠനം മുമ്പോട്ടുകൊണ്ടുപോയിരുന്നത്.
1615 -ല്‍ ഈശോസഭക്കാര്‍ മെര്‍ക്ക്‌ലിനില്‍ ഒരു കോളജ് ആരംഭിച്ചു. അവിടെ ഒരു വിദ്യാർഥിയായി ചേര്‍ന്ന ജോണ്‍ താമസിയാതെതന്നെ ഈശോസഭയില്‍ ചേരാന്‍ തീരുമാനിച്ചു. തന്റെ പുത്രന്‍ ഒരു ഇടവകവൈദികനായി കാണാനാഗ്രഹിച്ച പിതാവിന് മകന്റെ ഈശോസഭാപ്രവേശനം ഒട്ടും സ്വീകാര്യമായിരുന്നില്ല. എന്നാല്‍ അവസാനം അദ്ദേഹം മകന്റെ ആഗ്രഹത്തിന് അദ്ദേഹം അനുവാദംനല്‍കി. അങ്ങനെ 1616 സെപ്റ്റംബര്‍ 24 -ാം തീയതി ജോണ്‍ ഈശോസഭയില്‍ ചേര്‍ന്നു.
ഏറ്റം നിസാരമായ നിയമംപോലും കണിശമായി പാലിക്കുന്നതില്‍ ജോണ്‍ മറ്റുള്ളവര്‍ക്ക് ഒരു വിശിഷ്ടമാതൃകയായിരുന്നു. ‘മനഃപൂര്‍വം ആശ്രമത്തിലെ ഏറ്റവും ചെറിയ നിയമത്തെപ്പോലും ലംഘിക്കുന്നതിനേക്കാള്‍ മരിക്കുകയാണ് നല്ലത്’ – ഇതായിരുന്നു നിയമാനുഷ്ഠാനത്തെക്കുറിച്ചുള്ള ജോണിന്റെ ചിന്ത. ഈ കാലത്ത് വിശുദ്ധന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ജോലി കുട്ടികളെയും അഗതികളെയും വേദപാഠം പഠിപ്പിക്കുക എന്നതായിരുന്നു.
1619 -ല്‍ ജോണ്‍ തത്വശാസ്ത്രപഠനത്തിനായി റോമിലേക്ക് അയയ്ക്കപ്പെട്ടു. ജോണ്‍ പഠനത്തില്‍ അത്ര സമര്‍ഥനായിരുന്നില്ലെങ്കിലും ഭാവിയില്‍ ഉത്തമനായ ഒരു പ്രേഷിതനായിത്തീരുന്നതിനുവേണ്ടി അത്യുത്സാഹത്തോടുകൂടി പരിശ്രമിച്ചിരുന്നു. കഠിനരോഗത്താല്‍ പീഡിതരായിരുന്ന സാധുക്കളെ അവസരംകിട്ടുമ്പോഴെല്ലാം വിശുദ്ധന്‍ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്ന ജോണ്‍ 1621 -ല്‍ തത്വശാസ്ത്രപഠനം വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ അധികം താമസിയാതെ ജോണിന്റെ ആരോഗ്യം ക്ഷയിക്കുകയും ശയ്യയെ പ്രാപിക്കുകയും ചെയ്തു. ഒരു ജപമാലയും കുരിശുരൂപവും നിയമപുസ്തകവും കൈയില്‍ പിടിച്ചുകൊണ്ട് ജോണ്‍ പറഞ്ഞു: “ഇവയാണ് എന്റെ മൂന്നു നിധികള്‍. ഇവ കൈയില്‍പിടിച്ച് മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
1621 ആഗസ്റ്റ് മൂന്നാം തീയതി തന്റെ 22 -ാമത്തെ വയസില്‍ വിശുദ്ധന്‍ നിത്യസമ്മാനത്തിനായി യാത്രയായി.
വിചിന്തനം: ദൈവവരപ്രസാദം കൂടാതെ പ്രവചനവരവും അത്ഭുതപരവര്‍ത്തനവരവും സമുന്നതവുമായ ധ്യാനനിഷ്ഠയും നിസ്സാരമാണ്. അത്രയ്ക്കു വിശിഷ്ടമാണ് ദൈവവരപ്രസാദം.
ഇതരവിശുദ്ധര്‍ : കോണ്‍റാഡ് (+975)/അമാതോര്‍(മൂന്നാം നൂറ്റാണ്ട്) ഔതിയുമിലെ മെത്രാന്‍/ ബെല്ലിനൂസ് (+1151) പാദുവായിലെ മെത്രാന്‍/ ഫൗസ്റ്റസ് (+311) ഈജിപ്ഷ്യന്‍ രക്തസാക്ഷി/മാര്‍ട്ടിന്‍ (+726)/ഫിലിയസ് (+307) രക്തസാക്ഷി/ അലിപ്പിയൂസ് (നാലാം നൂറ്റാണ്ട്)/ ഡോമിനിക്ക് ഡോണ്‍ (+1839)/നിക്കോണ്‍
ഫാ. ജെ. കൊച്ചുവീട്ടില്‍