ജൂണ്‍ 17 – വിശുദ്ധ നിക്കാന്റരും മാര്‍സിയനും

വി. നിക്കാന്റരും മാര്‍സിയനും റോമന്‍ സൈന്യത്തിലെ അംഗങ്ങളായിരുന്നു. രഹസ്യമായി ക്രൈസ്തവ വിശ്വാസമനുഷ്ഠിച്ചിരുന്ന ഇവര്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള പീഡനവിളംബരം അറിഞ്ഞതോടെ സൈന്യത്തില്‍ നിന്നും രാജിവച്ചു. അധികം താമസിയാതെ ഇവര്‍ ക്രിസ്ത്യാനികളാണെന്ന് മനസിലാക്കിയ ഗവര്‍ണര്‍ നിക്കാന്റനെയും മാര്‍സിയനെയും അറസ്റ്റ് ചെയ്തു.

ദേവന്മാരെ പൂജിക്കാന്‍ ആവശ്യപ്പെട്ട ഗവര്‍ണരുടെ മുമ്പില്‍ അവര്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം ഏറ്റുപറയുകയും വെറും കല്ലും മണ്ണുമായ വിഗ്രഹങ്ങളെ ആരാധിക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തന്റെ ഭീഷണികളൊന്നും അവരെ ഭയപ്പെടുത്തുന്നില്ല എന്നു മനസിലാക്കിയ ഗവര്‍ണര്‍ അവരെ ഇരുപതു ദിവസത്തേക്ക് കാരാഗൃഹത്തിലടച്ചു. ഇരുപതു ദിവസങ്ങള്‍ക്കു ശേഷം വീണ്ടും അവര്‍ ഗവര്‍ണറുടെ മുമ്പില്‍ ഹാജരാക്കപ്പെട്ടു. എന്നാല്‍, അവരുടെ തീരുമാനത്തില്‍ യാതൊരു മാറ്റവും ഉണ്ടായില്ല. അവര്‍ തങ്ങളുടെ വിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു.

ഈ അവസരത്തില്‍ നിക്കാന്റിന്റെ ഭാര്യ അദ്ദേഹത്തെ ക്രൈസ്തവ വിശ്വാസം ഏറ്റുപറയുന്നതിന് പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. “ലോകരക്ഷക്കായി ക്രൂശിതനായ ക്രിസ്തുവിന്റെ സന്നിധിയിലേക്ക് തങ്ങളെ എത്രയും വേഗം അയക്കുക” എന്ന് ഗവര്‍ണറോട് അവര്‍ ആവശ്യപ്പെട്ടു. പിന്നെ അധികം താമസിച്ചില്ല, അവരുടെ ശിരസ്സ് ഛേദിക്കാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. കൊലക്കളത്തിലേക്ക് ആനയിക്കപ്പെട്ട അവരെ ധൈര്യപ്പെടുത്തുന്നതിനായി നിക്കന്റിന്റെ ഭാര്യ അവരോടൊപ്പം പോയി.

എന്നാല്‍ മാര്‍സിയന് മറ്റൊരു പരീക്ഷണത്തെ കൂടി ജയിക്കേണ്ടതുണ്ടായിരുന്നു. കൊലക്കളത്തിലേക്ക് ആനയിക്കപ്പെട്ട മാര്‍സിയന്റെ മുമ്പിലേക്ക് അദ്ദേഹത്തിന്റെ ഭാര്യ കുഞ്ഞിനെയും കൈകളിലെടുത്തുകൊണ്ട് കടന്നുവന്നു. ചക്രവര്‍ത്തിയുടെ കല്പന അനുസരിക്കാന്‍ അവള്‍ അദ്ദേഹത്തോട് കരഞ്ഞപേക്ഷിച്ചു. എന്നാല്‍ മാര്‍സിയന്‍ അവളെ ആലിംഗനം ചെയ്യുകയും ദൈവത്തെപ്രതി തന്നെ വിട്ടുപോകണമെന്ന് അപേക്ഷിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ കൈകളിലെടുത്ത് ചുംബിച്ച് കണ്ണുകള്‍ ആകാശത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് ആ കുഞ്ഞിനെ ദൈവത്തിനു ഭരമേല്പിച്ചു. അനന്തരം വിശുദ്ധര്‍ പരസ്പരം ആലിംഗനം ചെയ്യുകയും ശരിസ് ഛേദിക്കുന്നതിനായി കഴുത്ത് കാണിച്ചുകൊടുക്കുകയും ചെയ്തു.

ഫാ. ജെ. കൊച്ചുവീട്ടില്‍