ജൂണ്‍ 10 – വിശുദ്ധ ഒലിവ് (ഒലീവിയാ)

പാലെര്‍മോവിലെ ഒലിവ് അഥവാ ഒലീവിയാ എന്ന വിശുദ്ധയുടെ ജീവചരിത്രത്തിന് ശക്തമായ ചരിത്രപിന്‍ബലമില്ല. അതീവസുന്ദരിയായിരുന്ന ഒലീവിയായെ അവളുടെ പതിമൂന്നാമത്തെ വയസില്‍ പാലെര്‍മോവില്‍ നിന്നും സാരസന്മാര്‍ പിടികൂടി ടുണീസിലേക്ക് കൊണ്ടുപോയി. കുടുംബശ്രേഷ്ഠത കണക്കിലെടുത്ത് നഗരപ്രാന്തത്തിലെ ഒരു ഗുഹയില്‍ പാര്‍പ്പിച്ചുവെന്ന് വിശ്വസിക്കുന്നു. തദവസരത്തില്‍ അവിടെ സന്ദര്‍ശിക്കാനെത്തിയ പല രോഗികളെയും അവള്‍ അത്ഭുതകരമായി സുഖപ്പെടുത്തി. മുഹമ്മദീയരില്‍ പലരെയും മാനസാന്തരപ്പെടുത്തുക കൂടി ചെയ്തു. അതിനാല്‍ അധികാരികള്‍ കോപം പൂണ്ട് അവളെ കഠിനമായി ശിക്ഷിക്കാന്‍ പടയാളികള്‍ക്ക് നിര്‍ദ്ദേശം നല്കി. അവര്‍ അവളെ യാതൊരു ഭക്ഷണവും നല്കാതെ ഒരു ഇരുട്ടറയിലിട്ടു. അസ്ഥികളില്‍ നിന്നും മാംസം വേര്‍പെടുവോളം ചമ്മട്ടി കൊണ്ട് അടിച്ചു. പീഡനയന്ത്രത്തില്‍ കിടത്തി ശരീരം വലിച്ചുനീട്ടി. ഇരുമ്പുകൊളുത്തുകള്‍ കൊണ്ട് ശരീരപാര്‍ശ്വങ്ങള്‍ മുറിപ്പെടുത്തി. ഒടുവില്‍ തിളച്ച വെള്ളത്തില്‍ മുക്കി. പക്ഷേ, അവള്‍ അത്ഭുതകരമായി പ്രസ്തുത പീഡനങ്ങളെയെല്ലാം അതിജീവിച്ചു.

അതിനാല്‍ കുറേക്കൂടി കഠിനമായി പീഡിപ്പിക്കാന്‍ തീര്‍ച്ചയാക്കി. പീഡനയന്ത്രത്തില്‍ കിടത്തിക്കൊണ്ട് ശക്തമായ പ്രകാശം കണ്ണുകളില്‍ വീഴ്ത്തി. എന്നാല്‍ പെട്ടെന്ന് പീഡകരുടെ കൈകളില്‍ നിന്നും ദീപയഷ്ടികള്‍ അത്ഭുതകരമായി താഴെ വീണു. തന്മൂലം ആ ശിക്ഷകര്‍ മാനസാന്തരപ്പെട്ട് പിന്മാറി. ഒടുവില്‍ പടയാളികള്‍ അവളെ ശിരച്ഛേദം ചെയ്തു. ഒരു വെള്ളപ്രാവിന്റെ രൂപം പൂണ്ട് അവളുടെ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്ക് പറന്നുയരുന്നതായി ആളുകള്‍ കണ്ടുവെന്ന് പറയപ്പെടുന്നു.

ഫാ. ജെ. കൊച്ചുവീട്ടില്‍