ഫെബ്രുവരി 19: കോണ്‍റാഡ് പിയാസെന്‍സാ

പിയാസെന്‍സായിലെ ഒരു പ്രഭുകുടുംബത്തില്‍ പിറന്ന കോണ്‍റാഡ്, ഭാര്യയോടൊത്ത് സന്തുഷ്ടമായ ജീവിതം നയിക്കുകയായിരുന്നു. ഒരിക്കല്‍ വനത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കെ മൃഗങ്ങളെ ഇളക്കുന്നതിനുവേണ്ടി ഒരു കുറ്റിക്കാടിന് തീവയ്ക്കാൻ അദ്ദേഹം അനുയായികള്‍ക്കു നിര്‍ദേശംനല്‍കി. നിര്‍ഭാഗ്യവശാല്‍ ചുറ്റുപാടും അതിശക്തമായ കാറ്റ് വീശിയതുകൊണ്ട് അടുത്തുണ്ടായിരുന്ന ഗോതമ്പുവയലിലേക്കും അവിടെനിന്ന് ഗ്രാമത്തിലേക്കും അഗ്നി പടര്‍ന്നു. തങ്ങളുടെ പാര്‍പ്പിടങ്ങള്‍ക്കും വയലുകള്‍ക്കും കനത്ത നാശമുണ്ടായതുകണ്ട് കോപിഷ്ടരായ ഗ്രാമവാസികള്‍, വിറക് പെറുക്കിക്കൂട്ടിക്കൊണ്ടിരുന്ന പാവപ്പെട്ട ഒരു മനുഷ്യനെ കുറ്റവാളിയായി സങ്കല്പിച്ച് പിടികൂടി.

നിരപരാധിയായ ആ മനുഷ്യനെ അധികാരികള്‍ മരണത്തിനു വിധിച്ചു എന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ കോണ്‍റാഡ് കുറ്റബോധം കൊണ്ടു വീര്‍പ്പുമുട്ടി. നേരേ അധികാരികളുടെ മുമ്പില്‍ചെന്ന് കുറ്റം ഏറ്റുപറഞ്ഞു. ഗ്രാമവാസികള്‍ക്ക് അവരുടെ നഷ്ടം മുഴുവന്‍ പരിഹരിക്കാന്‍കഴിയുമാറ് തന്റെ സ്വത്തിന്റെ സിംഹഭാഗവും നല്‍കി. പ്രസ്തുതസംഭവങ്ങളില്‍ കോണ്‍റാഡും ഭാര്യയും ഈശ്വരകരങ്ങളുടെ പ്രവര്‍ത്തനം വ്യക്തമായി കാണുകയും അവ തങ്ങളുടെ ജീവിതത്തില്‍ ഒരു വഴിത്തിരിവിനുവേണ്ടിയാണ്‌ സംഭവിച്ചതെന്നു മനസ്സിലാക്കുകയും ചെയ്തു. അനന്തരം തങ്ങളുടെ സ്വത്തില്‍ അവശേഷിച്ച ചെറിയ ഭാഗവും ദരിദ്രര്‍ക്ക് ദാനം ചെയ്തതിനുശേഷം കോണ്‍റാഡ്, ഫ്രാന്‍സിസ്‌കന്‍ മൂന്നാംസഭയില്‍ ചേര്‍ന്നു. പിന്നീട് തീർഥാടകനായി നാട്ടില്‍ സഞ്ചരിച്ചു; ഭാര്യ ക്ലാരിസ്റ്റ് സന്യാസിനിയുമായി.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈശ്വരഭക്തികൊണ്ടും വിനയംകൊണ്ടും കോണ്‍റാഡ് സകലരുടെയും സ്‌നേഹാദരങ്ങള്‍ നേടി. എന്നാല്‍, പ്രസിദ്ധി കാംക്ഷിക്കായ്കയാല്‍ അദ്ദേഹം, തന്നെ സന്ദര്‍ശിക്കാന്‍വന്ന ജനങ്ങളെ വിട്ടകന്ന് അകലെയുള്ള നോട്ടോ താഴ്‌വരയിലേക്കുപോയി അവിടെയൊരു ആശ്രമകുടീരം കെട്ടിയുണ്ടാക്കി. ഏകദേശം 30 വര്‍ഷം അദ്ദേഹം അവിടെ ഏകാന്തജീവിതം നയിച്ചു. പക്ഷേ, ലോകദൃഷ്ടിയില്‍നിന്നും സ്വയം മറയ്ക്കാൻ എത്രയധികം ശ്രമിച്ചുവോ അത്രയധികമായി കോണ്‍റാഡ് അറിയപ്പെടുകയാണുണ്ടായത്.

ഒരുദിവസം കോണ്‍റാഡ് സിറാക്കൂസിലെ മെത്രാന്റെ പക്കല്‍ചെന്ന് പാപനിവേദനം നടത്തി. അദ്ദേഹം അവിടെ ചെല്ലുകയും നോട്ടോയിലേക്കു മടങ്ങിപ്പോവുകയും ചെയ്തപ്പോള്‍ പക്ഷികളുടെ ഒരു ഗണം അദ്ദേഹത്തെ ചുറ്റിപ്പറക്കുകയും അനുയാത്ര ചെയ്യുകയുമുണ്ടായി.

മരണാസന്നനായപ്പോള്‍ വെറും തറയില്‍ ക്രൂശിതരൂപത്തിന്റെ മുമ്പില്‍ കിടന്നുകൊണ്ട് സകല മനുഷ്യര്‍ക്കുംവേണ്ടി അദ്ദേഹം തീക്ഷ്ണമായി പ്രാർഥിച്ചു. അനന്തരം സമാധാനപൂര്‍വം ആത്മാവിനെ സ്രഷ്ടാവിന്റെ കരങ്ങളില്‍ ഏല്പിച്ചു. ജനങ്ങള്‍ ആ പുണ്യപുരുഷന്റെ ഭൗതികശരീരം വി. നിക്കൊളാസിന്റെ ദൈവാലയത്തില്‍ അടക്കംചെയ്തു. ശവകുടീരത്തില്‍ വന്നു പ്രാര്‍ഥിച്ച വിശ്വാസികള്‍ക്ക് രോഗശാന്തിയുള്‍പ്പെടെ ധാരാളം അനുഗ്രഹങ്ങള്‍ ലഭിച്ചു.

വിചിന്തനം: ”മറ്റുള്ളവരുടെ ശ്രദ്ധയില്‍പെടാതെ ഓരോ ദിവസവും ഏതാനും ആത്മപരിത്യാഗപ്രവൃത്തികള്‍ നാം ചെയ്യണം. എത്ര നിസ്സാരമെങ്കിലും ഒരു പരിത്യാഗപ്രവൃത്തി ചെയ്യാത്ത ഒരു മണിക്കൂറുപോലും കടന്നുപോകരുത്” – പരിശുദ്ധ ത്രിത്വത്തിന്റെ വി. എലിസബത്ത്.

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.