1894-ല്‍ പോളണ്ടിലെ സ്ദുന്‍സ്‌ക്കാ ഗ്രാമത്തിലാണ് റെയ്മണ്ട് കോള്‍ബെ ജനിച്ചത്. ഭക്തികാര്യങ്ങളില്‍ തല്പരനായി വളര്‍ന്ന അദ്ദേഹത്തിന് സമര്‍പ്പിതജീവിതത്തോട് ചെറുപ്പം മുതലേ ആഭിമുഖ്യമുണ്ടായിരുന്നു. 1910-ല്‍ കണ്‍വഞ്ച്വല്‍ വിഭാഗത്തില്‍ ചേര്‍ന്ന് നവസന്യാസ പരിശീലനം ആരംഭിച്ചു. സഹപാഠികള്‍ക്കെല്ലാം റെയ്മണ്ട് ഉത്തമ മാതൃകയായിരുന്നു. നവസന്യാസ കാലത്തിനുശേഷവും നിഷ്ഠയോടുകൂടെ റെയ്മണ്ട് അനുഷ്ഠിച്ചിരുന്ന ഒരു ഭക്തകൃത്യമാണ് ദിവ്യകാരുണ്യ സന്ദര്‍ശനം. എത്ര തിരക്കുള്ള ദിവസമാണെങ്കിലും അനുദിനം പത്തു പ്രാവശ്യമെങ്കിലും ദിവ്യകാരുണ്യ സന്ദര്‍ശനം നടത്തുക ഒരു പതിവാക്കിയിരുന്നു.
നവസന്യാസ പരിശീലനശേഷം ആദ്യവ്രതവാഗ്ദാനം നടത്തി, മാക്‌സിമില്യന്‍ എന്ന പേരും സ്വീകരിച്ചു. റോമില്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ പഠനം തുടര്‍ന്നു. 1917-ല്‍ അമലോത്ഭവ സൈന്യത്തിന് രൂപംനല്കി. അടുത്ത വര്‍ഷം വൈദികനായി നാട്ടില്‍ തിരിച്ചെത്തി. കുറച്ചുകാലം ഒരു ആരോഗ്യകേന്ദ്രത്തിന്റെ ചുമതല നിര്‍വഹിച്ചു. 1920-ല്‍ ക്ഷയരോഗബാധിതനായി ഒരു ശ്വാസകോശം നഷ്ടമായി. അനാരോഗ്യം വിഗണിച്ചുകൊണ്ട് ക്രാക്കോവില്‍ നിന്നും അമലോത്ഭവ സൈനികന്‍ എന്ന പത്രം പ്രസിദ്ധീകരിക്കുകയും വാര്‍സോക്കടുത്ത് സ്ഥലംവാങ്ങി അമലോത്ഭവ നഗരം സ്ഥാപിക്കുകയും ചെയ്തു.
1930-ല്‍ മാക്‌സ്മില്യന്‍ നാല് സഹോദരന്മാരോടൊത്ത് ജപ്പാനിലെ നാഗസാക്കിയിലെത്തി, ഒരു മലഞ്ചെരുവില്‍ രണ്ടാമത്തെ അമലോത്ഭവ നഗരം സ്ഥാപിച്ചു. പിന്നീട് അതാണ് ജപ്പാനിലെ കണ്‍വഞ്ച്വല്‍ പ്രോവിന്‍സിന്റെ കേന്ദ്രമായി മാറിയത്.
1939-ല്‍ ഔഷ്‌വിറ്റസ് തടങ്കലിലായി. ഒരിക്കല്‍ ഒരു തടവുകാരന്‍ ജയില്‍ചാടി രക്ഷപ്പെട്ടു. അതിന് ശിക്ഷയെന്നവിധം പത്തുപേരെ പട്ടിണിക്കിട്ടു വധിക്കാന്‍ അധികാരികള്‍ നിശ്ചയിച്ചു. വിവാഹിതനും ചെറുപ്പക്കാരനുമായിരുന്ന ഒരുവനു പകരമായി മാക്‌സ്മില്യന്‍ സ്വയം മരണത്തിന് ഏല്പിച്ചുകൊടുത്തു. കാര്‍ബോളിക്ക് ആസിഡ് കുത്തിവച്ച് തന്നെ കൊലപ്പെടുത്താന്‍ വന്ന ആരാച്ചാര്‍ക്ക് 1941 ആഗസ്റ്റ് 14-ാം തീയതി ഫാ. കോള്‍ബെ, ‘ആവേ, മരിയാ…’ എന്ന് പ്രാർഥിച്ചുകൊണ്ട് കൈ നീട്ടിക്കൊടുത്തു.
1979 ഒക്ടോബര്‍ 10-ാം തീയതി ജോണ്‍ പോണ്‍ രണ്ടാമന്‍ പാപ്പാ മാക്‌സ്മില്യന്‍ കോള്‍ബെയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ത്തു.
വിശുദ്ധ എവുസേബിയൂസ്
നാലാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ റോമില്‍ ജീവിച്ചിരുന്ന ഒരു പ്രമുഖ വൈദികനാണ് എവുസേബിയൂസ്. ആരിയൂസ് പക്ഷപാതിയായിരുന്ന കോണ്‍സ്റ്റാന്‍ഷ്യസിന്റെ ദുര്‍നയങ്ങളെ ശക്തിയുക്തം എതിര്‍ത്തതുകൊണ്ട് സ്വഭവനത്തിലെ ഒരു ഇടുങ്ങിയ മുറിയില്‍ തടവുകാരനായി കഴിയാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എങ്കിലും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനും ഇതര വൈദികശുശ്രൂഷകള്‍ നിര്‍വഹിക്കുന്നതിനും ഒരിക്കലും മുടക്കം വരുത്തിയിരുന്നില്ല. അങ്ങനെ ഏഴുമാസം കഴിഞ്ഞപ്പോള്‍ അനാരോഗ്യം മൂലം മരണമടഞ്ഞു.
കലിസ്റ്റസിന്റെ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കപ്പെട്ടു. ‘ദൈവമനുഷ്യന്‍’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ആ മഹാത്മാവ് റോമില്‍ ഒരു ഇടവകദേവാലയം സ്ഥാപിച്ചു. ‘തിത്തൂലസ് എവുസേബി’ എന്നാണ് ആ ദേവാലയം അറിയപ്പെട്ടിരുന്നത്.
വിചിന്തനം: ”എനിക്ക് പ്രവചനവരം ഉണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാന്‍ ഗ്രഹിക്കുകയും ചെയ്താലും സകല വിജ്ഞാനവും മലകളെ മാറ്റാന്‍തക്ക വിശ്വാസവും എനിക്കുണ്ടായാലും സ്‌നേഹമില്ലെങ്കില്‍ ഞാനൊന്നുമല്ല” (1 കോറി. 13:2).
ഫാ. ജെ. കൊച്ചുവീട്ടില്‍