കടലോളം കണ്ണീരോടെ

ജിന്‍സി സന്തോഷ്‌

“ജ്ഞാനികള്‍ തന്നെ കബളിപ്പിച്ചെന്നു മനസിലാക്കിയ ഹേറോദേസ്‌ രോഷാകുലനായി. അവരില്‍ നിന്നു മനസിലാക്കിയ സമയമനുസരിച്ച്‌ അവന്‍ ബേത്‌ലഹേമിലെയും സമീപപ്രദേശങ്ങളിലെയും രണ്ടും അതില്‍ താഴെയും വയസുള്ള എല്ലാ ആണ്‍കുട്ടികളെയും ആളയച്ചു വധിച്ചു” (മത്തായി 2:16).

ക്രിസ്തുവിനു വേണ്ടി ചരിത്രത്തിൽ ആദ്യമായി രക്തസാക്ഷിത്വം വരിച്ച ശിശുക്കൾ രണ്ടായിരലധികം വർഷങ്ങൾക്കിപ്പുറം ഇന്നും മാനവഹൃദയങ്ങൾക്ക്  നൊമ്പരമാണ്. ഒരു തെറ്റും ചെയ്യാതിരുന്നിട്ടും തങ്ങളെ ജീവിക്കാൻ അനുവദിക്കാത്ത ലോകത്തോട് നിശബ്ദമായി അവർ ജീവന്റെ മൂല്യത്തെക്കുറിച്ച് പഠിപ്പിക്കുന്നു.

ജീവന്റെ ഉത്ഭവത്തെ തടസപ്പെടുത്താനും ജീവനെ നശിപ്പിക്കാനും ഇന്നും ‘ഹേറോദേസു’മാർ വർദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. സൃഷ്ടാവിനോടൊത്ത് സൃഷ്ടികർമ്മത്തിൽ പങ്കാളികളാവേണ്ട ദമ്പതികൾ, ഉന്നത വിദ്യാഭ്യാസത്തിനും മികച്ച ഉദ്യോഗങ്ങൾക്കും സുഖഭോഗങ്ങൾക്കും വേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്നു തീരുമാനിച്ച് ലോകത്തിന് അനുരൂപരായി ജീവിക്കുമ്പോൾ ഓർമ്മിക്കുക; നിങ്ങളും ഇന്നിന്റെ ‘ഹേറോദേസു’മാരാണ്.

“റാമായിൽ ഒരു സ്വരം. വലിയ കരച്ചിലും മുറവിളിയും. റാഹേൽ സന്താനങ്ങളെക്കുറിച്ചു കരയുന്നു. അവളെ സാന്ത്വനപ്പെടുത്തുക അസാധ്യം. എന്തെന്നാൽ അവൾക്ക് സന്താനങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു” (മത്തായി 2:18).

എല്ലാവരും ഉറങ്ങുന്ന രാത്രിയിൽ ഉണർന്ന് ഒറ്റയ്ക്കിരുന്ന് തേങ്ങുന്ന അമ്മമാരുടെ മിഴിനീർ ദൈവം ശേഖരിച്ചു വയ്ക്കുന്നു. കാരണം എല്ലാം കവർച്ച ചെയ്യപ്പെടുന്ന കാലത്തിന് ഇനിയും കൈമോശം വരാത്ത നന്മയുടെ അവസാനശേഷിപ്പാണത്. ഹൃദയം പിളരുന്ന അമ്മയുടെ കണ്ണീർപ്രാർത്ഥനകൾ മക്കളുടെ വഴികളിൽ അനുഗ്രഹമായി മാറും. ആദിമാതാവ് ഹവ്വായിൽ നിന്ന് അത് ആരംഭിക്കുന്നു.

കാൽവരി യാത്രയിൽ ഓർശ്ലേം അമ്മമാർക്ക് ക്രിസ്തു കൈമാറിയ ഒടുവിലത്തെ  ആശംസയും മറ്റൊന്നായിരുന്നില്ല: “നിങ്ങൾ കരയുക; നിങ്ങളെയും നിങ്ങളുടെ മക്കളെയുംപ്രതി കരയുക.”

പരിശുദ്ധ അമ്മയെപ്പോലെ എല്ലാ അമ്മമാരുടെയും പവിത്രനിയോഗമാണത്. മക്കൾക്കു വേണ്ടി ഹൃദയത്തിൽ വ്യാകുലതയുടെ വാൾ സൂക്ഷിക്കുന്നവരാകുക. കടലോളം കണ്ണീരോടെ കർത്തൃസന്നിധിയിൽ കരമുയർത്താൻ ഒരമ്മയുണ്ടാവുക എന്നതാണ് മക്കളുടെ ഏറ്റവും വലിയ ഭാഗ്യം.

“ഈ ശിശുവിനെപ്പോലെ സ്വയം ചെറുതാകുന്നവനാണ് സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും വലിയവൻ.” ശിശുവിന് ചരിത്രമില്ല. അതിനാൽ തന്നെ നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും കഥകളില്ല. വമ്പു പറയാൻ അംഗീകാരങ്ങളോ, വീർപ്പുമുട്ടാൻ തിരസ്കരണങ്ങളോ ശിശുവിനില്ല. ശിശുവിന് അപാരമായ ആശ്രയത്വമുണ്ട്. തന്റെ നിസ്സഹായതയെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ട്. അതിനാൽ തന്നെ ശിശുവിന് ജീവിതത്തെക്കുറിച്ച് ഉത്ക്കണ്ഠയില്ല.

അനുദിനം വലുതാകുന്ന ഈ ലോകത്ത് ചെറുതാകാൻ നീ ഭയപ്പെടണ്ട. ലോകസുഖങ്ങൾക്കും ജീവിതവ്യഗ്രതക്കുമിടയിൽ നഷ്ടമായ ആദ്യസ്നേഹത്തിന്റെ നിഷ്കളങ്കത നീ വീണ്ടെടുക്കുക; അതു മാത്രം മതി. ക്രിസ്തുവാകുന്ന ജലത്തിലും ആത്മാവിലും വീണ്ടും ജനിച്ചാൽ മതി. നീ ശിശുവായിരുന്നാൽ ഈശോക്ക് നിന്നെ വഹിക്കാൻ എളുപ്പമാണ്.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.