വിജനതയിൽ അല്പനേരം

ജിന്‍സി സന്തോഷ്‌

“അവർ വന്ന് തന്നെ രാജാവാക്കാൻ വേണ്ടി ബലമായി പിടിച്ചുകൊണ്ടു പോകാൻ ഭാവിക്കുന്നു എന്നു മനസ്സിലാക്കിയ യേശു വീണ്ടും മലമുകളിലേക്ക് പിന്മാറി” (യോഹ. 6:15).

ക്രിസ്തുവിന്റെ ജനപ്രീതി വർദ്ധിച്ചുവന്നപ്പോൾ അവൻ സ്വയം പിൻവാങ്ങി വിജനപ്രദേശങ്ങളിലേക്കു പോയി പ്രാർത്ഥിച്ചു കൊണ്ടിരുന്നു. നമ്മൾ ഈ ലോകത്തിലെ പ്രീതി വർദ്ധിച്ചുവരുമ്പോൾ പ്രാർത്ഥനയിൽ നിന്നകന്ന്‌ ജനക്കൂട്ടത്തിനിടയിലേക്കു പോകുന്നു. അംഗീകാരങ്ങൾക്കായി, പ്രശസ്തിക്കു വേണ്ടി, ദൈവത്തെയും ദൈവികപുണ്യങ്ങളെയും നിസ്സാരമായി തള്ളിക്കളയാൻ നമുക്കിന്ന് ഒരു മടിയുമില്ല.

പ്രാർത്ഥന വഴി ദൈവത്തോടുള്ള നിരന്തര ഐക്യമാണ് ശക്തി സ്വീകരിക്കേണ്ട ഉറവിടം എന്ന തിരിച്ചറിവ്, നശ്വരമോഹങ്ങളിൽ വീണുപോകാതിരിക്കുവാൻ നമ്മെ സഹായിക്കും. ജീവിതവഴികളിൽ അംഗീകാരങ്ങൾക്കും കൈയ്യടികൾക്കും വേണ്ടി നീ ഓടുമ്പോൾ, വിശുദ്ധിയുടെ വീഥികളിൽ കാലിടറുമ്പോൾ, ലക്ഷ്യമില്ലാതെ നീ അലയുമ്പോൾ ഹൃദയത്തിൽ ക്രിസ്തുവിനെ കൂട്ടു വിളിച്ച് വിജനതകളിലേക്കു നീങ്ങണം. പിൻവാങ്ങലുകൾ ഒരിക്കലും നിരാശയുടേതാവരുത്; പ്രാർത്ഥനയുടേതാവണം.

അവനുമായി മുഖത്തോട് മുഖം നോക്കി ഒറ്റക്കിരുന്നാൽ തീരാവുന്ന പ്രതിസന്ധികളേ
ഇന്ന് നിനക്കുള്ളൂ; എന്നും നിനക്കുള്ളൂ. ഇത് തിരിച്ചറിയാത്തിടത്തോളം കാലം
ആടിയുലയുന്ന വഞ്ചി പോലെ എന്നും ജിവിതവ്യഗ്രതയുടെ അകക്കടലിൽ അലഞ്ഞുനടക്കും. ക്രിസ്തുവിനല്ലാതെ ഒന്നിനും മനുഷ്യഹൃദയത്തെ അതിന്റെ പൂർണ്ണതയിൽ തൃപ്തിപ്പെടുത്താനാവില്ല.

“നിശബ്ദനായിരുന്ന് ശ്രവിക്കുക. ഞാൻ നിനക്ക് ജ്ഞാനം പകർന്നു തരാം” (ജോബ് 33:33).

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.