വിശുദ്ധ കത്തോലിക്കാ സഭയിൽ ഞാൻ വിശ്വസിക്കുന്നു

ജിന്‍സി സന്തോഷ്‌

സഭ എന്ന വാക്കിനർത്ഥം ‘വിളിച്ചുകൂട്ടപ്പെട്ടവർ’ എന്നാണ്. ദൈവത്താൽ വിളിച്ചുകൂട്ടപ്പെട്ട ക്രൈസ്തവസഭ രണ്ടായിരം വർഷത്തെ ചരിത്രപാരമ്പര്യമുള്ള, ലോകം അവഗണിച്ചവരുടെ അത്താണിയായ, അതേ സമയം കുറവുകളും കുറ്റങ്ങളുമുള്ള വൃദ്ധമാതാവാണ്. എണ്ട് അമ്മയാണ്. ഞാൻ എന്റെ സഭാമാതാവിൽ നിന്ന് നിത്യജീവിതത്തിനു വേണ്ടുന്നതെല്ലാം വിശ്വാസത്തോടെ പ്രതീക്ഷിക്കുന്നു. ഞാൻ എന്റെ അമ്മയെ തല്ലുകയോ അപകീർത്തിപ്പെടുത്താൻ തെരുവിൽ വലിച്ചിഴയ്ക്കുകയോ ചെയ്യില്ല.

സഭ ജനാധിപത്യമല്ല മറിച്ച് ദൈവാധിപത്യമാണ്. എല്ലാ അധികാരവും ദൈവത്തിൽ നിന്നു മാത്രം വരുന്നു. സഭ ഒരേസമയം മാനുഷികവും ദൈവികവുമാണ്. സ്ഥാപകൻ പിതാവായ ദൈവം. നേതാവും ലക്ഷ്യവും ക്രിസ്തുവാണ്. ശക്തിയുടെ ഉറവിടവും വഴികാട്ടിയും പരിശുദ്ധാത്മാവാണ്. തങ്ങളുടെ ജീവിതപാതയിലുള്ള മനുഷ്യർ ക്രിസ്തുവിനെ അറിയാനും അനുഭവിക്കാനും കിസ്തുവിനു വേണ്ടി സാക്ഷ്യം വഹിക്കാൻ സഭാമക്കളായ നമ്മൾ ക്രിസ്തുവിനോട് കടപ്പെട്ടിരിക്കുന്നു.

സഭയുടെ അടിത്തറ അപ്പസ്തോലന്മാരാണ്; ശേഷം മാർപാപ്പമാരും. ആദ്യത്തെ മാർപാപ്പയായിരുന്ന പത്രോസ് ഈശോയെ അറിയുന്നതിലുമുപരിയായി ഈശോയ്ക്ക് പത്രോസിനെ അറിയാമായിരുന്നു. മുൻകോപിയും തന്നെ തള്ളിപ്പറഞ്ഞവനും ഭീരുവും… അങ്ങനെ പത്രോസിന്റെ അയോഗ്യതകൾ ഏറെയാണ് ലോകത്തിന്റെ കാഴ്ച്ചയിൽ.  എങ്കിലും പത്രോസിനോട് ക്രിസ്തു ചോദിച്ചത്, “നീ ഇവരേക്കാളധികമായി എന്നെ സ്നേഹിക്കുന്നുവോ” എന്നു മാത്രമാണ്.

മറ്റുള്ളവരേക്കാൾ നല്ലവരായവരെ കൊണ്ടല്ല സഭ പണിയപ്പെട്ടിരിക്കുന്നത്. നല്ലവരാകാൻ ആഗ്രഹിക്കുന്നവരെക്കൊണ്ടാണ്. “നീ പത്രോസാണ്. ഈ പാറ മേൽ  എന്റെ സഭ ഞാൻ പണിയും. നഗരകവാടങ്ങൾ അതിനെതിരെ പ്രബലപ്പെടുകയില്ല. നീ അഴിക്കുന്നതെല്ലാം സ്വർഗത്തിലും അഴിക്കപ്പെടും. നീ കെട്ടുന്നതെല്ലാം സ്വർഗത്തിലും കെട്ടപ്പെടും” (മത്തായി 16: 18,19).

മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളെന്ന ഉരകല്ലിൽ ഉരച്ച് ദൈവപുത്രന്റെ മേന്മ നിശ്ചയിക്കുക; എല്ലാ കാലത്തെയും പ്രലോഭനമാണിത്. “നീ ദൈവപുത്രനാണെങ്കിൽ കല്ലുകൾ അപ്പമാകാൻ പറയുക” (മത്തായി 4:3). മനുഷ്യൻ നിശ്ചയിക്കുന്നതനുസരിച്ച് ദൈവം സാഹസം കാണിക്കണം. ഭക്തനൊത്ത വിധം അവൻ വിധേയപ്പെടണം. അല്ലെങ്കിൽ അവൻ ദൈവമല്ല. ചരിത്രത്തിലുടനീളം ക്രിസ്തുവിനോടും അവന്റെ സഭയോടും ഇതേ വെല്ലുവിളി ആവർത്തിക്കുന്നു.

പകിട്ടാർന്ന സാമ്രാജ്യങ്ങളൊക്കെ നിലം പതിച്ചിട്ടും ക്രിസ്തുവിന്റെ സഭ ഇന്നും നിലനിൽക്കുന്നതിന്റെ കാരണം അത് ശാന്തമായി ചരിക്കുന്നു എന്നതാണ്. സാഹസം കാട്ടി രസിപ്പിക്കാതെ മനുഷ്യനോടൊത്ത് സഹിച്ച് നിലകൊള്ളുന്നു. കാലമുയർത്തുന്ന ഓരോ വെല്ലുവിളിയിലും താൻ ആരെന്നു തെളിയിക്കാനുള്ള തിടുക്കത്തിലാണ്  മനുഷ്യൻ.

നമ്മൾ ആരെന്നു തെളിയിക്കണ്ടത് നമ്മെ അയച്ചവൻ കൂടിയാണെന്നോർക്കുക. വില കുറഞ്ഞ ഭീഷണികളിലും കുറ്റാരോപണങ്ങളിലും നമ്മുടെ ഔന്നത്യം തകർത്തുകളയരുത്. സ്വന്തമാക്കാം, ക്രിസ്തുവിന്റെ ശാന്തത അവന്റെ സഭയോടു ചേർന്ന്…

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.