കാക്കച്ചുണ്ടിലും വിരുന്നൊരുക്കുന്ന ദൈവം

ജിന്‍സി സന്തോഷ്‌

തന്റെ മുൻഗാമികളെക്കാളധികം ദൈവസന്നിധിയിൽ തിന്മ പ്രവർത്തിച്ച ആഹാബ് രാജാവിനടുത്തേക്ക് ദൈവത്താൽ അയയ്ക്കപ്പെട്ട ഏലിയാ പ്രവാചകൻ. മരണഭയം കൂടാതെ, വളച്ചൊടിക്കിലില്ലാതെ, തനിക്കു ലഭിച്ച ദൈവിക വെളിപാടുകൾ സധൈര്യം രാജസന്നിധിയില്‍ ഉറക്കെ പ്രഖ്യാപിച്ച ധൈര്യശാലി. “ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ കർത്താവാണേ, വരുംകൊല്ലങ്ങളിൽ ഞാൻ പറഞ്ഞല്ലാതെ മഞ്ഞോ മഴയോ പെയ്യുകയില്ല” (1 രാജാ. 17:1).

രാജാവിനെ വെല്ലുവിളിച്ച് കൊട്ടാരം വിട്ടിറങ്ങുമ്പോൾ പ്രവാചകന് വരുംനാളുകൾ അരക്ഷിതത്വത്തിന്റെയും മരണഭീതിയുടേതുമായിരുന്നു. ദൈവത്തിനു വേണ്ടി, ദൈവരാജ്യത്തിനു വേണ്ടി നീ വില കൊടുത്താൽ നിന്റെ ജീവനെ, നിന്റെ കുടുംബത്തെ സംരക്ഷിക്കണ്ട ബാധ്യത ദൈവത്തിന്റെയാണ്. കർത്താവ് ഏലിയായോട് അരുളിച്ചെയ്തു. “നീ പുറപ്പെട്ട് ജോർദ്ദാനു കിഴക്കുള്ള കെറീത്ത് അരുവിക്കു സമീപം ഒളിച്ചു താമസിക്കുക. നിനക്ക് അരുവിയിൽ നിന്ന് വെള്ളം കുടിക്കാം. ഭക്ഷണം തരുന്നതിന് കാക്കകളോട് ഞാൻ കൽപിച്ചിട്ടുണ്ട്” (1 രാജാ. 17:3,4).

ചുറ്റുമുള്ളവർക്ക് വിശപ്പടക്കാൻ എന്തെങ്കിലുമുണ്ടോ എന്ന് അന്വേഷിക്കാതെ കൈയ്യിലുള്ളതു കൂടി കൊത്തിയെടുത്ത് സ്വാർത്ഥതയുടെ ലോകത്തേക്ക് പറന്നുപോകുന്ന വർഗ്ഗമാണ് കാക്ക. അങ്ങനെയുള്ള കാക്കകളുടെ ചുണ്ടിലും ദൈവം തന്റെ പ്രിയപ്പെട്ടവർക്ക് വിരുന്നൊരുക്കിയത് ചില തിരിച്ചറിവുകളിലേക്ക് നിന്നെ നയിക്കാനാണ്. ഒരിക്കലും തരില്ലന്ന് നീ വിചാരിച്ചിടത്തു നിന്നു പോലും നിനക്കു വേണ്ടി ദൈവം സഹായം ഒരുക്കിവയ്ക്കും. ജീവിതയാത്രയിൽ ദൈവം ക്ഷാമം വരുത്തിയാൽ ക്ഷാമനിവാരണത്തിന് ഒരു കെറീത്ത് തോടും അപ്പം തരാൻ കാക്കകളെയും അവിടുന്ന് നിനക്കായ് കരുതിയിട്ടുണ്ട്.

ഓർമ്മിക്കുക, ദൈവത്തിനു വേണ്ടി നീ നിന്നാല്‍ നിനക്കു വേണ്ടി നിൽക്കുന്ന ഒരു ദൈവമുണ്ട്.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.