സഹനം ഒരു വലിയ പാഠശാലയാണ്. അവിടെ നമ്മെ ഇടിച്ചുപൊടിച്ചും തല്ലിച്ചതച്ചും ഊതിത്തെളിച്ചും ഉരുക്കിവാർത്തും ഒരു പുതിയ സൃഷ്ടിയാക്കുന്നു. മുറിവേറ്റ കുഞ്ഞാട് ഇടയനോടെന്ന പോലെ സഹനം നമ്മെ ദൈവത്തോടടുപ്പിക്കും. ജീവിതയാത്രയിൽ ഒന്നിനെയും വകവയ്ക്കാതെ, ഒരാൾക്കും പിടികൊടുക്കാതെ ഓടുന്നതിനിടയിൽ ഈ ആയുസ്സിന്റെ അർത്ഥവും നിയോഗവും വിശുദ്ധിയുമൊക്കെ നശിച്ചുപോകും. ഉയിരേകിയവന്റെ ഉയിരായി മാറുംവരെ ഉടയവനാൽ ഉരുക്കിവാർക്കപ്പെടണം ഓരോ ജീവിതവും. “അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണ്ണത്തേക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം” (1 പത്രോസ് 1:7).
തീയിലെറിയാതെ സ്വർണ്ണം മാറ്റുള്ളതാകില്ല. ശുദ്ധീകരിക്കപ്പെടാതെ മനുഷ്യൻ അമൂല്യനുമാകില്ല. എല്ലാ വിശുദ്ധ സ്നേഹത്തിലും ഒരു സഹനമുണ്ട്. വി. മദർ തെരേസ പറയുന്നത്, “സഹനം എന്നത് ക്രിസ്തുവിന് ചുംബിക്കാനുള്ള അകലത്തിൽ നിങ്ങളെത്തി എന്നതിന്റെ അടയാളമാണ്” – എന്നാണ്.
കടലിന് മണൽ കൊണ്ട് അതിർത്തി നിശ്ചയിച്ചുവച്ചിരിക്കുന്ന ദൈവം നിന്റെ സഹനത്തിനും അതിരു വച്ചിട്ടുണ്ട്. സഹനം രക്ഷാകരമാകുന്നത് രക്ഷകന്റെ കുരിശിന്റെ ലക്ഷ്യവും നിന്റെ സഹനത്തിന്റെ ലക്ഷ്യവും ഒന്നാകുമ്പോഴാണ്. “സ്വർണ്ണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു; സഹനത്തിന്റെ ചൂളയിൽ കർത്താവിന് സ്വീകാര്യരായ മനുഷ്യരും” (പ്രഭാ. 2:5).
ജിൻസി സന്തോഷ്