കുരിശും സഹനവും ഹൃദയവും സ്നേഹവും

സി. സോണിയ ഡി.സി.

ഒരു മലയാള സിനിമയിലെ കഥാപാത്രം പറയുന്നുണ്ട്: “കോടിക്കണക്കിന് ആളുകളുടെ ആശ്വാസവും വിശ്വാസവുമാണ് ഒരു പട്ടാളക്കാരന്റെ നിശ്വാസം” എന്ന്. ഇതൊരു യാഥാർത്ഥ്യമാണ്. എന്നാൽ, ലോകം മുഴുവന്റെയും ആശ്വാസവും നിശ്വാസവും വിശ്വാസവുമാണ് താൻ കുത്തിത്തുറന്ന യേശുവിന്റെ തിരുഹൃദയമെന്ന് ലോങ്കിനുസ് എന്ന പട്ടാളക്കാരൻ 2000 വർഷങ്ങൾക്കു മുമ്പ് ഒരു ദു:ഖവെള്ളിയാഴ്ച തെളിയിച്ചു.

സത്യമല്ലേ, കർത്താവിന്റെ കുത്തിതുറന്ന ഹൃദയത്തിലെ തിരുരക്തവും ജലവും 2000 വർഷങ്ങളായി ലോകജനതയെ സംരക്ഷിക്കുകയാണ്, കഴുകുകയാണ്, വിശുദ്ധീകരിക്കയാണ്, ആശ്വസിപ്പിക്കുകയാണ്. സ്നേഹത്താൽ നിറയ്ക്കുകയാണ്,  പരിധികളില്ലാതെ… വി. ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ പറയുന്നു: “എല്ലാ വിജ്ഞാനവും അറിവും മറഞ്ഞിരിക്കുന്ന നിധിയാണ് തിരുഹൃദയം. എല്ലാവർക്കും വേണ്ടി പ്രത്യേകിച്ചും നാമോരോരുത്തർക്കുമായി വ്യക്തിപരമായി ആ ദിവ്യഹൃദയം മിടിച്ചുകൊണ്ടിരിക്കുകയാണ്.”

”ജീവിതമാകുന്ന കടലിൽ തിരകൾ ഉയരുമ്പോൾ രക്ഷയ്ക്കായി നാം പുണരേണ്ട മരമാണ് കുരിശ്” എന്ന് 2011-ല്‍ ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പ പറഞ്ഞിരുന്നു. എഫേസോസ് 3:18-ല്‍ ഇപ്രകാരം പറയുന്നു: “യേശുക്രിസ്തുവിനെ സ്നേഹത്തിന്റെ നീളവും വീതിയും ഉയരവും ആഴവും” നമുക്കു മനസ്സിലാക്കാൻ കഴിയുന്നത് കുരിശിലാണ്. കുരിശിന്റെ വീതി നന്മപ്രവർത്തികളാണ്. കുരിശിന്റെ നീളം  സഹനത്തിൽ നിലനിൽപ്പിലാണ്. കുരിശിന്റെ ഉയരം പ്രതീക്ഷയാണ്. എന്നാൽ, കുരിശിന്റെ ആഴം നാം കാണുന്നത് നിറഞ്ഞൊഴുകുന്ന കൃപയായാണ്. ഇതാണ് കുരിശിലെ സ്നേഹത്തിന്റെ ജാമിതിഗണിതം എന്ന് ബെനഡിക്റ് 16-ാം മാർപാപ്പ പറയുന്നു.

ഗാഗുൽത്താ മലയിൽ രണ്ടു കള്ളന്മാരുടെ നടുവിൽ ക്രിസ്തുവിനെ കുരിശിൽ തറച്ചപ്പോൾ, മണിക്കൂറുകൾ കുരിശിൽ തൂങ്ങി മനുഷ്യമക്കൾക്കായി സഹിച്ചപ്പോൾ ആ ശരീരത്തിൽ പതിഞ്ഞ അയ്യായിരത്തോളം വരുന്ന മുറിവുകളിൽ നിന്നും കുത്തിയൊഴുകിയ രക്തവും അവൻ അനുഭവിച്ച വേദനയും നമുക്കൊരിക്കലും ചിന്തിക്കാൻപോലും കഴിയില്ല. എങ്കിലും ‘അവന്റെ മുറിവുകളാലാണ് നാമെല്ലാവരും സൗഖ്യം നേടിയിരിക്കുന്നത്’ (ഏശയ്യ 54:4-5). വി. ഫൗസ്റ്റിനയോട് ഈശോ അരുളിചെയ്തു: “എന്റെ ഹൃദയം എല്ലാവരോടുമുള്ള അനുകമ്പയും സ്നേഹവും കരുണയാൽ നിറഞ്ഞൊഴുകുന്നു. നീരൊഴുക്കിനെപ്പോലെ എന്റെ എല്ലാ മുറിവുകളിൽ നിന്നും ആത്മാക്കളുടെമേൽ കരുണ ഒഴുകുന്നു. പക്ഷേ, അത്യഗാധമായ കരുണയുടെ ഉറവ എന്റെ ഹൃദയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ആത്മാക്കൾക്കുള്ള എല്ലാ കൃപകളും ഈ ഉറവയിൽ നിന്നാണ് പ്രവഹിക്കുന്നത്. അനുകമ്പയുടെ അഗ്നിനാളങ്ങൾ എന്നിൽ കത്തിയെരിയുന്നു. ലോകം മുഴുവനും എന്റെ കരുണയെപ്പറ്റി പറയുക.”

രണ്ട് മരത്തടികൾ ഈശോയ്ക്ക് അവസാനം കിടക്കുവാനുള്ള ഇടമായ ഒരു കുരിശായി രൂപപ്പെട്ടമ്പോൾ അതിൽ യേശുവിന്റെ രക്തം വീഴാത്ത ഒരിടവും ഇല്ലായിരുന്നു. അന്നോളം ആർക്കും വേണ്ടാതെ കിടന്നിരുന്ന രണ്ട് മരത്തടികൾ ഇതാ ജീവന്റെ വൃക്ഷമായി മാറിയിരിക്കുന്നു. ക്രിസ്തുവിന്റെ രക്തം പതിഞ്ഞപ്പോൾ ശാപത്തിന്റെയും മരണത്തിന്റെയും പരിഹാസത്തിന്റെയും അടയാളമായ കുരിശ് ഇതാ ജീവന്റെയും രക്ഷയുടെയും അടയാളമായി മാറിയിരിക്കുന്നു. മനുഷ്യപുത്രന്റെ മരണത്തിലൂടെ, സഹനത്തിലൂടെ, സ്നേഹത്തിലൂടെ ശാപം സ്നേഹമായി, മരണം ജീവനായി മാറിയിരിക്കുന്നു.

യേശുക്രിസ്തുവിന് മനുഷ്യമക്കളോടുള്ള സ്നേഹം എത്രമാത്രം എന്ന് ഒരു കൊച്ചുകുഞ്ഞ് ചോദിച്ചപ്പോൾ അവിടുന്ന് കുരിശിൽ നിന്നും ഇരുകൈകളും നീട്ടി പറഞ്ഞു: ഇതാ മകനെ/ മകളെ, ഇത്രമാത്രം. മനുഷ്യനു സങ്കൽപ്പിക്കാൻ കഴിയാത്ത വേദനയിലും മനുഷ്യന് സഹിക്കാൻ പറ്റാത്ത പീഡനങ്ങളിലും അവിടുന്ന് നമ്മെ ഓർത്തു. കുരിശിൻചുവട്ടിൽ നിന്നുകൊണ്ട് ഒറ്റക്കണ്ണൻ പട്ടാളക്കാരൻ കർത്താവിന്റെ ഹൃദയത്തിലേയ്ക്ക് ആഞ്ഞ് കുന്തം കുത്തിയപ്പോൾ അവിടുത്തെ സ്നേഹത്തിന്റെ ഏറ്റവും മഹത്തായ പ്രകടനമായ തിരുഹൃദയം അവിടുന്ന് തുറന്നു നമുക്കുവേണ്ടി. നമ്മോടുള്ള സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളം കാണിക്കുവാൻ അവിടെ നിന്നും നിർഗമിച്ചു തിരുരക്തവും ജലവും. ഇന്നും ഒഴുകുകയാണ് നീർച്ചാലുകളായി നിറയുകയാണ് സഭയിൽ, സഭാമക്കളിൽ.

ഈശോ വി. ഫൗസ്റ്റീനയോട് കരുണയെക്കുറിച്ച് പറയുന്നു: “എന്റെ മകളെ, എന്റെ ഹൃദയം കരുണ തന്നെയാണെന്ന് മനസ്സിലാക്കുക. കരുണയുടെ ഈ സമുദ്രത്തിൽ നിന്നും ലോകം മുഴുവനിലേയ്ക്കും‌ കൃപയുടെ നീർച്ചാലുകൾ ഒഴുകുന്നു. എന്നെ സമീപിച്ചിട്ടുള്ള ഒരു ആത്മാവും ആശ്വസിക്കപ്പെടാതെ ഒരിക്കലും മടങ്ങിപ്പോവുകയില്ല” (1777). കരുണയുടെ അഗ്നിനാളങ്ങൾ എന്നിൽ കത്തിയെരിയുകയാണ്. മനുഷ്യമക്കൾ എന്റെയടുക്കൽ വരുവാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു. അവർ അത് നിരസിക്കുമ്പോൾ ഞാനെത്ര വേദനിക്കുന്നു. എന്റെ മകളെ, ഞാൻ കരുണയും സ്നേഹവും തന്നെയാണെന്ന് എല്ലാ ജനങ്ങളോടും പറയുക. ഒരു ആത്മാവ് എന്നെ സമീപിക്കുമ്പോൾ ഉൾക്കൊള്ളാൻ കഴിയാത്ത അധികം കൃപയുടെ സമൃദ്ധിയെ ഞാൻ അവരിൽ വർഷിക്കുന്നത്.

കർത്താവേ, അങ്ങയുടെ കരുണയിൽ ഞങ്ങൾ ആശ്രയിക്കുന്നു! കർത്താവേ അങ്ങയുടെ തിരുഹൃദയത്തിൽ ഞങ്ങൾ ആശ്രയിക്കുന്നു! കർത്താവേ അങ്ങയിൽ ഞങ്ങൾ ആശ്രയിക്കുന്നു!

സി. സോണിയ കെ. ചാക്കോ DC