രാജ്യത്ത് വാക്‌സിൻ വിതരണത്തിന് തുടക്കം; ആദ്യ ലോഡ് പുണെയിൽ നിന്ന് പുറപ്പെട്ടു

രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണത്തിന് തുടക്കം. കോവിഷീൽഡ് വാക്‌സിന്റെ ആദ്യ ലോഡ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്‌സിൻ ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പുണെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

പ്രത്യേക പൂജകൾക്ക് ശേഷമാണ് വാക്‌സിൻ വഹിച്ചുള്ള ട്രക്കുകൾ യാത്ര ആരംഭിച്ചത്. പുണെ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക കാർഗോ വിമാനത്തിലാണ് വാക്‌സിൻ കയറ്റി അയക്കുന്നത്. ചൊവ്വാഴ്ച മാത്രം എട്ട് വിമാനങ്ങളിലായി രാജ്യത്തെ 13 ഇടത്തേക്ക് വാക്‌സിൻ എത്തിക്കും. ഡൽഹി, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ, ലക്‌നൗ തുടങ്ങിയ ഇടങ്ങളിലേക്കാണ്‌ ആദ്യം വാക്‌സിനെത്തുക. കഴിഞ്ഞ ദിവസമാണ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി കേന്ദ്രസർക്കാർ കരാറുണ്ടാക്കിയത്. ഒരു വാക്‌സിന് 210 രൂപ എന്ന നിരക്കിൽ 1.1 കോടി ഡോസ് വാക്‌സിൻ നൽകാനാണ് കരാർ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.