15 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിന്‍; ആരോഗ്യപ്രവർത്തകർക്കും 60 കഴിഞ്ഞ രോഗികള്‍ക്കും ബൂസ്റ്റർ ഡോസ്

രാജ്യത്ത് 15 മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ജനുവരി മൂന്ന് മുതല്‍ വാക്‌സിനേഷന്‍ നല്‍കി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്.

ആരോഗ്യപ്രവര്‍ത്തവര്‍ക്കും 60 വയസ്സിന് മുകളിലുള്ള രോഗികളായവര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ജനുവരി 10 മുതലാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങുകയെന്നും പ്രധാനമന്ത്രി പറഞ്ഞു. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലാകും ബൂസ്റ്റര്‍ ഡോസ് നല്‍കുക.

ഭാരത് ബയോടെകിന്റെ കോവാക്‌സിന്‍ കുട്ടികള്‍ക്ക് നല്‍കുന്നതിന് ഡിസിജിഐ ഇന്ന് അംഗീകാരം നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് 15 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം മൂലം പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.