കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ നെതർലൻഡ്സിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. മൂന്നാഴ്ചത്തേയ്ക്കാണ് ലോക്ഡൗൺ. രാജ്യത്തെ 82 ശതമാനം ആളുകളും വാക്സീൻ സ്വീകരിച്ചിരുന്നു.
ഇന്നലെ മാത്രം 16,364 പേർക്കാണ് നെതർലൻഡ്സിൽ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 20ന് 12,997 പേർക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു ഇതിനുമുൻപത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്. കോവിഡ് ഭീതി ഉയരുന്ന സാഹചര്യത്തിൽ നെതർലൻഡ്സ്–നോർവേ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കാണികളെ പ്രവേശിപ്പിക്കില്ല. നിലവിൽ, ലോകത്തെ പകുതിയിലേറെ കോവിഡ് രോഗികളും യൂറോപ്പിലാണ്.