ജർമ്മനിയിൽ കോവിഡ് കേസുകൾ കുതിച്ചുയരുന്നു; രാജ്യം നാലാം തരംഗത്തിലെന്ന് മുന്നറിയിപ്പ്

യൂറോപ്പിൽ നാലാം തരംഗം വ്യാപിക്കുന്നതിനിടെ ജർമ്മനിയിൽ കുതിച്ചുയർന്ന് കോവിഡ് പ്രതിദിന കേസുകൾ. കഴിഞ്ഞ ദിവസം 37,120 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.  ലോകത്ത് കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകളാണിത്. തുടർച്ചയായ രണ്ടാം ദിവസമാണ് റെക്കോർഡ്  കേസുകൾ ജർമ്മനിയിൽ റിപ്പോർട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിന കേസുകൾ കുത്തനെ കൂടുകയാണ്. രാജ്യത്ത് നാലാം തരംഗം അസാധരണമാം വിധത്തിൽ ആഞ്ഞടിക്കുകയാണെന്ന് ആരോഗ്യമന്ത്രി ജെൻസ് സ്പാൻ പറഞ്ഞു. രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം മന്ദഗതിയിലായതാണ് കോവിഡ് കേസുകൾ വർദ്ധിക്കാൻ കാരണമായത്. രാജ്യത്ത് ഇതുവരെ 67 % ജനങ്ങൾ മാത്രമേ വാക്‌സിൻ സ്വീകരിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിൻ വിതരണം പൂർത്തിയാക്കത്തതിനിലാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് അതിവേഗം വ്യാപിക്കുന്നത്. ജർമ്മനിയുടെ ചില മേഖലകളിൽ ഇതിനോടകം തീവ്രപരിചരണ വിഭാഗഗങ്ങൾ നിറഞ്ഞുകവിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാത്തവർക്കാണ് കോവിഡ് ഗുരുതരമാവുന്നതെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.