കോവിഡ് മരണത്തിലുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷ ഇന്ന് മുതൽ

സംസ്ഥാനത്ത് കോവിഡ് മരണത്തിലുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനുമായുള്ള അപേക്ഷ ഒക്ടോബർ 10 മുതൽ നൽകാനാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കേരള സർക്കാർ കോവിഡ് മരണ സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെങ്കിലും സുപ്രീം കോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റേയും ഐ.സി.എം.ആറിന്റേയും പുതുക്കിയ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ സംവിധാനം നിലവിൽ വരുന്നത്. ഐ.സി.എം.ആർ പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശപ്രകാരം കോവിഡ് മരണമായി പ്രഖ്യാപിക്കാവുന്ന മരണങ്ങളും കേരള സർക്കാർ ഇതുവരെ കോവിഡ് മരണമായി പ്രഖ്യാപിച്ചിട്ടുള്ള കോവിഡ് മരണലിസ്റ്റിൽ ഇല്ലാത്തതും ഏതെങ്കിലും പരാതിയുള്ളവർക്കും പുതിയ സംവിധാനം വഴി സുതാര്യമായ രീതിയിൽ അപ്പീൽ സമർപ്പിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ബുദ്ധിമുട്ടുകൾ ഒഴിവാക്കി താരതമ്യേന എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാവുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഓൺലൈനായും നേരിട്ടും അപേക്ഷ നൽകാവുന്നതാണ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ അറിയാത്തവർക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റർ വഴിയോ ആവശ്യമായ രേഖകൾ നൽകി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകൾ വിശദമായ പരിശോധനയ്ക്കുശേഷം ഔദ്യോഗിക കോവിഡ് 19 മരണ സർട്ടിഫിക്കറ്റ് നൽകുന്നതാണ്. ഓൺലൈനിലൂടെ തന്നെയാണ് അപേക്ഷയിൽ തീരുമാനമെടുക്കുന്നതും. ലഭിക്കുന്ന അപേക്ഷകൾ 30 ദിവസത്തിനുള്ളിൽ തീർപ്പാക്കുന്നതാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.