കേരളത്തിൽ ഭയപ്പെട്ടപോലെ കോവിഡ് വർധനവില്ലെന്ന് മുഖ്യമന്ത്രി

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരും. അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്നത് ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനിക്കും. കോവിഡിനോടൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് നാം പോകുന്നത്. അതിലൂന്നിയിട്ടുള്ള തീരുമാനങ്ങളാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനെതിരേ ‘ബി ദ വാരിയർ’ എന്ന കാമ്പയിനും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. എല്ലാവരും സ്വയം കോവിഡ് പ്രതിരോധ പോരാളികളായി മാറുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഭയപ്പെട്ടതുപോലുള്ള വർധനവ് ഉണ്ടായിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വർധനവില്ല. കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആശുപത്രികളിൽ അവസാന ആഴ്ച അഡ്മിറ്റായവരുടെ ശതമാനം കുറയുകയാണ് ഉണ്ടായിട്ടുള്ളത്. വാക്‌സിനെടുത്തവരിൽ കുറച്ചുപേർക്കും കോവിഡ് പോസിറ്റീവ് ആകുന്നുണ്ട്. എന്നാൽ രോഗം ഗുരതരമാകുന്നത് വിരളമാണ്. അതുകൊണ്ടുതന്നെ വാക്‌സിൻ എടുത്തവർക്ക് രോഗം വരുന്നതിൽ ആശങ്കപ്പെടേണ്ടതില്ല. പ്രായമായവരിലും അനുബന്ധ രോഗങ്ങളുള്ളവരിലും വാക്‌സിനെടുക്കാത്തവരുണ്ടു. അവർ വാക്സിൻ എടുക്കണം. മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.