കോവിഡ് മരണങ്ങളുടെ പുനഃപരിശോധന: കണ്ടെത്തിയത് ഏഴായിരത്തോളം അധികമരണങ്ങൾ

കോവിഡ് മരണങ്ങൾ മറച്ചുവെക്കുന്നുവെന്ന് പരാതികൾ ഉയർന്നതിനെത്തുടർന്ന് നടത്തിയ പുനഃപരിശോധനകൾക്കുശേഷം അധികമായി കണ്ടെത്തിയത് ഏഴായിരത്തോളം മരണങ്ങൾ. കോവിഡ് മരണം കണക്കാക്കുന്ന സംസ്ഥാനതല സമിതി ഇത് അംഗീകരിച്ചെങ്കിലും ആരോഗ്യവകുപ്പ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 2020 മാർച്ച് 28-നും 2021 ജൂണിനും ഇടയിലുള്ള മരണങ്ങളാണ് പുനഃപരിശോധിച്ചത്.

കോവിഡ് നെഗറ്റീവ് ആയി ഒരു മാസത്തിനകമുള്ള മരണങ്ങളും ആത്മഹത്യകളും കൂട്ടിച്ചേർക്കുമ്പോൾ ഈ കണക്ക് ഇരട്ടിയായേക്കുമെന്നാണ് കരുതുന്നത്. ഇതിനുള്ള മാർഗരേഖ ആരോഗ്യവകുപ്പ് തയ്യാറാക്കുന്നുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകാമെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് മരണകാരണം പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കൂടുതൽ പേർ രംഗത്തെത്തിയത്.

ആരോഗ്യ വകുപ്പിന്റെ കണക്കുകളും ഇൻഫർമേഷൻ കേരള മിഷൻ ക്രോഡീകരിച്ച കണക്കുകളും തമ്മിൽ 7316 മരണങ്ങളുടെ വ്യത്യാസമുള്ളതായി വിവരാവകാശ രേഖകൾ നേരത്തേ പുറത്തുവന്നിരുന്നു. ആ സമയത്ത് പതിനാറായിരത്തിലധികം മരണമാണ് ആരോഗ്യവുകുപ്പിന്റെ കണക്കുകളിലുണ്ടായിരുന്നത്. ഇൻഫർമേഷൻ മിഷൻ കണക്കുകളിൽ 23,486-ഉം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.