വാക്‌സിനുകളുടെ ഇടവേള: ഇളവ് നല്‍കാനാവില്ലെന്ന് കേന്ദ്രം

വാക്സിൻ ഡോസുകളുടെ ഇടവേളയുടെ കാര്യത്തിൽ ഇളവു നൽകാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇളവ് നൽകണമെന്ന് കിറ്റക്സ് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കേന്ദ്രം ഇക്കാര്യം കോടതിയെ അറിയിച്ചത്.

കോവിഷീൽഡ് വാക്സിന്റെ ഇടവേള 84 ദിവസമായി നിശ്ചയിച്ചിരിക്കുന്നത് ശാസത്രീയ പഠനങ്ങളുടേയും വിദഗ്ധ അഭിപ്രായങ്ങളുടേയും അടിസ്ഥാനത്തിലാണ്. രാജ്യത്തിനകത്ത് ആ ഇടവേളകളിൽ മാറ്റം വരുത്താൻ കഴിയില്ലെന്നാണ് കേന്ദ്രസർക്കാർ രേഖാമൂലം അറിയിച്ചിരിക്കുന്നത്.

വിദേശത്തേക്ക് അടിയന്തരമായി പോകേണ്ടവർക്ക് മാത്രമാണ് ഇളവ് നൽകാൻ സാധിക്കുക. രാജ്യത്തിനകത്തുള്ള തൊഴിൽ മേഖലകളിൽ അടക്കമുള്ളവർക്ക് ഇതിൽ യാതൊരു ഇളവും നൽകാൻ കഴിയില്ല. സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കി വാക്സിൻ വാങ്ങുന്നവർക്ക് ഇടവേളയുടെ കാര്യത്തിൽ സ്വതന്ത്ര്യമായി തീരുമാനമെടുക്കാനുള്ള അവകാശം നൽകി കൂടെ എന്നതായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതിൽ ഹൈക്കോടതി കേന്ദ്രസർക്കാരിനോട് നിലാപാട് ആരായുകയായിരുന്നു.

കേന്ദ്രസർക്കാർ നേരത്തെ തന്നെ ചില വിഭാഗങ്ങൾക്ക് ഇളവ് നൽകിയിരുന്നു. കോവിഷീൽഡ് നിർമാതാക്കളായ ആസ്ട്ര സെനിക്കയുടെ മെഡിക്കൽ രേഖകൾ പ്രകാരം 24 ദിവസത്തിന് ശേഷം രണ്ടാം ഡോസ് വാക്സിൻ എടുക്കാമെന്നാണ് വ്യക്തമാക്കുന്നതെന്നാണ് ഹർജിക്കാരുടെ വാദം. വിദേശ പൗരന്മാർക്കും വിദേശത്തേക്ക് ചികിത്സക്കായി പോകുന്നവർക്കും കേന്ദ്രം ഇളവ് നൽകിയിരുന്നു. എന്നാൽ രാജ്യത്തിനകത്ത് ജോലി ചെയ്യുന്നവരുടെ കാര്യത്തിലും മറ്റ് വിദേശത്തേക്ക് പോകാത്ത പൗരന്മാരുടെ കാര്യത്തിലും ഇളവ് അനുവദിക്കാൻ സാധിക്കില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.