കേരളത്തിലെ വ്യാപനം ഭീഷണി; തന്ത്രപരമായ ലോക്ക്ഡൗണ്‍ വേണമെന്ന് കേന്ദ്രം

വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തതാണ് കേരളത്തിൽ കോവിഡ് കേസുകൾ കുറയാത്തതിന് കാരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിൽ കോവിഡ് രോഗികളിൽ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. പ്രതിദിന കോവിഡ് കുതിപ്പ് തടയാൻ സംസ്ഥാനം നടപടികൾ ഊർജ്ജിതമാക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ടുചെയ്തു.

സമർത്ഥവും തന്ത്രപരവുമായ ലോക്ക്ഡൗണിൽ ഊന്നൽ നൽകേണ്ടതുണ്ട്. പ്രതിദിന കോവിഡ് കേസുകൾ ഉയരുമ്പോഴും കേരളം കേന്ദ്ര മാർഗനിർദേശങ്ങൾ പാലിക്കുന്നില്ല. അതിന്റെ ആഘാതം അയൽ സംസ്ഥാനങ്ങൾ അനുവഭവിക്കുന്നെന്നും ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എൻഡിടി റിപ്പോർട്ട് ചെയ്തു.

ജില്ലാതലത്തിൽ മാത്രമല്ല രോഗബാധയുള്ള പ്രേദശങ്ങളിലും ശ്രദ്ധകാണിക്കുകയും നടപടികൾ കൈക്കൊള്ളുകയും വേണം. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് കേരളത്തിൽ കോവിഡ് രോഗികൾ വീടുകളിൽ രോഗമുക്തി നേടുന്നത്. ഇതുകൊണ്ടാണ് കേരളത്തിന് വൈറസ് വ്യാപനം തടയാൻ സാധിക്കാത്തതെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

കണ്ടെയിൻമെന്റ് സോണുകളിൽ അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കുകയും വിനോദ സഞ്ചാരമടക്കം നിയന്ത്രിക്കുകയും വേണം. കേരളത്തിൽ പ്രതിവാര കോവിഡ് പോസിറ്റിവിറ്റി നിരക്ക് 14നും 19 ശതമാനത്തിനും ഇടയിൽ തുടരുകയാണ്. ഇത് അയൽ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാമെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.